മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ ഇന്നത്തെ കൊൽക്കത്ത– ബാംഗ്ലൂർ മത്സരം മാറ്റി. മത്സരം മറ്റൊരു ദിവസം നടത്തുമെന്നാണ് വിവരം.
എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ ഈ രണ്ടു താരങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പരിശോധനയ്ക്ക് വിധേയരാവണമെന്നാണ് അറിയിച്ചിരുക്കുന്നതെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം അറിയിച്ചു.
വരുണിന്റെയും സന്ദീപിന്റെയും രണ്ടാമത്തെ പരിശോധനാ ഫലം വൈകുന്നേരത്തിനു മുൻപ് ലഭിക്കാത്തതിനാലാണ് മത്സരം മാറ്റുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യരും വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി ആര്‍.സി.ബി ടീം രംഗത്തെത്തി. ട്വിറ്ററില്‍ ഇന്നത്തെ മത്സരം മാറ്റിവെച്ചതായി അറിയിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ആര്‍.സി.ബി ഇരുവര്‍ക്കും ആശംസയറിയിച്ചത്.
രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ മത്സരത്തിനു മുമ്പുള്ള പരീശീലനം ചെന്നൈ സൂപ്പര്‍ കിങ്‌സ് റദ്ദാക്കി. കോവിഡ് സ്ഥീരീകരിച്ചവരെ സ്‌ക്വാഡിലെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.
ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനു മുമ്പുള്ള പരിശീലനത്തിന് തയ്യാറെടുക്കുകയായിരുന്നു ചെന്നൈ ടീം. ഇതിനിടെയാണ് ടീമുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.
അതേസമയം, ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഇവര്‍. രോഗം ബാധിച്ച ജീവനക്കാര്‍ ഐസൊലേഷനിലാണ്. മേയ് എട്ടുവരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരങ്ങളുണ്ട്.