കീവ്: യുക്രെയ്നിൽ യുദ്ധരീതി മാറ്റാൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടു വലിയ ആക്രമണം നടത്തുകയാണു റഷ്യയുടെ നീക്കം. ഇതിന്റെ ഭാഗമായി വ്യോമസേനയെ യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചു. യുഎസ് നിലപാട് കടുപ്പിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണു റഷ്യ ആക്രമണതന്ത്രം മാറ്റുന്നതെന്നാണു വിലയിരുത്തൽ.
/sathyam/media/post_attachments/j3Wl6jdkLKqthV4xCxzg.jpg)
റഷ്യൻ സേനയുടെ കടുത്ത വ്യോമാക്രമണത്തിനു സാധ്യതയുണ്ടെന്നു യുക്രെയ്നും അറിയിച്ചു. തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനം ജാഗ്രത പാലിക്കണമെന്നും നഗരംവിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകണമെന്നും യുക്രെയ്ൻ മുന്നറിയിപ്പു നൽകി. ജനത്തിനു മുന്നറിയിപ്പ് നൽകുന്നതിനായി നഗരങ്ങളിൽ സൈറൺ മുഴങ്ങി.
പ്രധാന നഗരമായ ഹര്‍കീവില്‍ സൈനിക ആശുപത്രിക്കു നേരെ ആക്രമണമുണ്ടായി. പാരച്യൂട്ടുകളിൽ റഷ്യന്‍ സൈന്യം നഗരത്തിലിറങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, അമേരിക്കൻ ജനത യുക്രെയ്ന്റെ ഒപ്പമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. പ്രകോപനമില്ലാതെയാണു യുക്രെയ്ന്‍ ആക്രമിക്കപ്പെട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആക്രമണത്തെ നേരിടാൻ പാശ്ചാത്യ ലോകം ഒറ്റക്കെട്ടാണെന്നും ബൈഡൻ പറഞ്ഞു.