ഉക്രെയ്നിലെ സ്റ്റാലിൻ കാലഘട്ടത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടങ്ങളിൽ ഒന്ന് ഗവേഷകർ കണ്ടെത്തി. ഒരു എയർപോർട്ട് വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടെയാണ് ഈ സ്ഥലം കണ്ടെത്തിയത്. 8000 ആളുകളുടെ അവശിഷ്ടങ്ങൾ തെക്കൻ നഗരമായ ഒഡെസയിലെ 29 ശവകുടീരങ്ങളിൽ കണ്ടെത്തി.
1930 -കളുടെ അവസാനത്തിലായിരിക്കണം സോവിയറ്റ് രഹസ്യ പൊലീസ് യൂണിറ്റ് ഈയാളുകളെ കൊന്നിരിക്കുകയെന്ന് ഉക്രെയിനിന്‍റെ നാഷണല്‍ മെമ്മറി ഇന്‍സ്റ്റിറ്റിയൂട്ട് പ്രാദേശിക ശാഖയുടെ തലവന്‍ സെര്‍ജി ഗുസ്താല്യുക് എഎഫ്പിയോട് പറഞ്ഞു.
എന്നിരുന്നാലും മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഉക്രൈന്‍ഫോം വെബ്സൈറ്റ് പ്രകാരം ഒഡേസയില്‍ സോവിയറ്റ് രഹസ്യ പൊലീസിനാല്‍ 1938 -നും 1941 -നും ഇടയില്‍ 8600 ആളുകളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് തുടക്കത്തിൽ പറഞ്ഞിരുന്നത്, സൈറ്റിൽ വധിക്കപ്പെട്ടവരുടെ എണ്ണം കണക്കാക്കാനാവില്ല, എന്നാൽ ഉക്രെയ്നിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടക്കുഴിമാടങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു എന്നാണ്.
സൈറ്റിന്റെ ചില ഭാഗങ്ങളിൽ ഖനനം പൂർത്തിയായിട്ടില്ലാത്തതിനാൽ, ഇതിനകം കണ്ടെത്തിയതിനേക്കാൾ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട് എന്ന് ഇവിടെ പ്രവർത്തിച്ച ചരിത്രകാരന്മാരിൽ ഒരാളായ അലക്സാണ്ടർ ബാബിച്ച് ഫേസ്ബുക്കിൽ പറഞ്ഞു. അടുത്തുള്ള പ്രദേശങ്ങളില്‍ ഇതുപോലെ വേറെയും ശവപ്പറമ്പുകള്‍ കണ്ടേക്കാം എന്നും അദ്ദേഹം പറയുന്നു. അതൊരു മിലിറ്ററി യൂണിറ്റിന്‍റെ സ്ഥലമാണ്.
1930 -കളിൽ ജോസഫ് സ്റ്റാലിന്റെ അക്രമാസക്തമായ അടിച്ചമർത്തലിനിടെ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന് ഉക്രേനിയൻ ചരിത്രകാരന്മാർ പറയുന്നു.