ജൂനിയർ വിദ്യാർഥികൾ ആദ്യം പോകട്ടെ, ബുധനാഴ്ചയോടെ നമുക്ക് പോകാം; എട്ടുമണിയോടെ കൂട്ടുകാരനെ വിളിച്ച് കുറച്ചു പണം ഓണ്‍ലൈനായി അയക്കാന്‍ ആവശ്യപ്പെട്ടു, പത്ത് മിനിറ്റിനുള്ളില്‍ അതെ ഫോണില്‍ നിന്ന് അപരിചിതന്‍ വിളിച്ച് മരണവിവരം അറിയിച്ചു; കണക്കുകൂട്ടലുകള്‍ പിഴച്ച് നവീന്‍ യാത്രയായത് മരണത്തിലേക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: ഹർകീവിൽ നിന്ന് യുക്രെയിന്റെ പടിഞ്ഞാറെ അതിർത്തി വഴി ഹംഗറിയിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് നവീന്റെ വിയോഗം. തിങ്കളാഴ്ച ഹർകീവ് വിടാൻ നവീന്റെ സംഘം ഒരുങ്ങിയെങ്കിലും ജൂനിയർ വിദ്യാർഥികൾ ആദ്യം പോകട്ടെ, ബുധനാഴ്ചയോടെ തിരിക്കാമെന്ന നിലപാട് നവീൻ എടുക്കുകയായിരുന്നു. കണക്ക് കൂട്ടൽ തെറ്റിച്ച് മരണം നവീനെ കൂട്ടിക്കൊണ്ട് പോയെന്ന് വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കൾ.

Advertisment

publive-image

സ്ഥലത്തു പരിചയം കുറവുള്ള ജൂനിയർ വിദ്യാർഥികൾ ആദ്യം മടങ്ങട്ടെയെന്ന തീരുമാനത്തിലാണ് തിങ്കളാഴ്ചത്തെ സംഘത്തിൽനിന്നു നവീൻ മാറിനിന്നതെന്നു സുഹൃത്തും നാട്ടുകാരനുമായ അമിത് പറയുന്നു. ആക്രമണം തുടങ്ങിയതു മുതൽ ഇവർ ബങ്കറിൽ കഴിയുകയാണ്. കർഫ്യുവിൽ ഇളവുള്ളപ്പോൾ മാത്രം പുറത്തിറങ്ങും.

ബുധനാഴ്ചത്തെ യാത്രയ്ക്കു മുന്നോടിയായി ഭക്ഷണസാധനങ്ങൾ വാങ്ങാനും കറൻസി മാറ്റാനുമായി നവീൻ ഇന്നലെ രാവിലെ ആറിനു ശേഷമാണു ബങ്കറിൽനിന്നു പുറത്തിറങ്ങിയത്. എട്ടു മണിയോടെ സുഹൃത്തുക്കളിലൊരാളെ വിളിച്ച് കുറച്ചുപണം കൂടി ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞിരുന്നു. 10 മിനിറ്റിനുശേഷം അതേ ഫോണിൽനിന്നു വിളിച്ച അപരിചിതൻ വിദ്യാർഥികളെ അറിയിച്ചത് നവീന്റെ മരണവിവരമാണ്.

എംബസിയുടെ സഹായമൊന്നും കിട്ടുന്നില്ലെന്നു മകൻ പറഞ്ഞിരുന്നതായി നവീന്റെ അച്ഛൻ ശേഖര ഗൗഡ പറയുന്നു. കഴിഞ്ഞദിവസം നവീൻ അച്ഛനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. ശേഖര ഗൗഡയും നവീന്റെ അമ്മ വിജയലക്ഷ്മിയും സഹോദരൻ ഹരീഷുമാണ് കർണാടക ഹാവേരിയിലെ വീട്ടിലുള്ളത്.

ഇവരെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അനുശോചനം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുക്രെയ്നും ഇന്ത്യയെ അനുശോചനം അറിയിച്ചു.

Advertisment