യുക്രെയ്നില്‍ കുടുങ്ങിയ അറുപത് ശതമാനം പേരെയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി; കീവില്‍ ഇന്ത്യക്കാര്‍ ആരുമില്ല

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: യുക്രെയ്നില്‍ കുടുങ്ങിയ അറുപത് ശതമാനം പേരെയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി. കീവില്‍ ഇന്ത്യക്കാര്‍ ആരുമില്ല. റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് വഴിയൊരുക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലുണ്ട്. മൂന്ന് ദിവസം കൊണ്ട് 26 വിമാനസര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

Advertisment

publive-image

ഇന്ത്യന്‍ വിദ്യാര്‍ഥി എസ്.ജി നവീന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതല യോഗം വിളിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ റഷ്യയും യുക്രെയ്നുമായും നയതന്ത്ര, സൈനിക തലത്തില്‍ ആശയവിനിമയം നടത്തി.

20,000 പേരാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 12,000 പേരെ ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്‍ല അറിയിച്ചു. കീവില്‍ ഇന്ത്യക്കാര്‍ ആരുമില്ല. നാലായിരത്തോളം പേര്‍ പടിഞ്ഞാറന്‍ മേഖലയില്‍ അടക്കം സുരക്ഷിത പ്രദേശങ്ങളിലാണ്.

ഹാര്‍കീവിലും സൂമിയിലും ഉള്‍പ്പെടെ സംഘര്‍ഷം രൂക്ഷമായ മേഖലകളിലുള്ള നാലായിരത്തോളം പേരുടെ ഒഴിപ്പിക്കലിനാണ് പ്രഥമ പരിഗണന. അതിര്‍ത്തി വഴിയുള്ള രക്ഷാദൗത്യങ്ങള്‍ ഏകോപിപ്പിക്കാന്‍ എംബസിയുടെ പ്രവര്‍ത്തനം ലിവീവില്‍ തുടങ്ങി.

എംബസി ഉദ്യോഗസ്ഥര്‍ റഷ്യ– യുക്രെയ്ന്‍ അതിര്‍ത്തിയിലുണ്ടെങ്കിലും സംഘര്‍ഷം അതിതീവ്രമായതിനാല്‍ റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ ദുര്‍ഘടമാണ്. 25 ഉദ്യോഗസ്ഥരെ അധികമായി ഏര്‍പ്പെടുത്തി.

നവീനിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹാര്‍കീവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ യുക്രെയ്ന്‍ അധികൃതരുമായി ആശയവിനിയമം നടത്തിവരുന്നു. മോള്‍ഡോവ അതിര്‍ത്തി തുറന്നിട്ടുണ്ട്. ഫ്രാന്‍സിന്‍റെയും പോളണ്ടിന്‍റെയും പ്രസിഡന്‍റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. റുമാനിയ വഴി നാട്ടിലേയ്ക്ക് മടങ്ങാന്‍ വീസ വേണ്ടെന്ന് എംബസി അറിയിച്ചു.

Advertisment