കീവ്: കീഴടങ്ങാനാവശ്യപ്പെട്ട റഷ്യൻ പടക്കപ്പലിനോട് പോയിത്തുലയാൻ പറഞ്ഞ സ്നേക്ക് ഐലൻഡിലെ 13 യുക്രൈൻ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ. റഷ്യൻ ആക്രണണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാർത്തകൾ.
/sathyam/media/post_attachments/TljW0KyGNDjC03P2eXH9.jpg)
യുക്രൈന്റെ കീഴിലായിരുന്ന ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്നേക്ക് ഐലൻഡ് കാക്കാൻ നിന്ന 13 യുക്രൈനിയൻ ഗാർഡുകൾ ദ്വീപ് പിടിക്കാൻ റഷ്യൻ പടക്കപ്പലെത്തിയപ്പോൾ തന്നെ വാക്കുകളെ വെടുയുണ്ടകളാക്കി ഹീറോകളായവരാണ്.
സൈനിക നടപടിക്ക് മുൻപ് കീഴടങ്ങുന്നുണ്ടോയെന്ന കപ്പലിൽ നിന്നുള്ള ചോദ്യത്തിന് ഒട്ടും പതറാതെ പോയിത്തുലയാൻ പറഞ്ഞവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. റഷ്യൻ ആക്രണണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.
എന്നാൽ യുക്രൈൻ നാവികസേനാ വിഭാഗം ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇവർ ജീവനോടെയുണ്ടെന്ന ശുഭവാർത്ത പറയുന്നത്. എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ കെട്ടഴിച്ചു വിട്ട ആക്രമണത്തിൽ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകർന്നിരുന്നു. പിന്നാലെ അയച്ച സിവിലിയൻ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്ന് യുക്രൈൻ ആരോപിക്കുന്നു.
സ്വന്തം സൈനികരെ കുരുതി കൊടുത്ത് യുക്രൈൻ കടന്നുകളഞ്ഞുവെന്ന റഷ്യൻ പ്രചാരണത്തിനുള്ള മറുപടി കൂടിയാണിതെന്നും യുക്രൈൻ സേനയുടെ കുറിപ്പിൽ പറയുന്നു. വ്യോമസേനയും പടക്കപ്പലും നിരന്തരം നടത്തിയ ഷെല്ലിങ്ങിലാണ് മറീനുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയതെന്നാണ് യുക്രൈൻ വിശദീകരണം. സൈനികരെ വിട്ടുതരണമെന്നാണ് യുക്രൈൻ നിലപാട്