കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ദേശീയ കാഴ്ച്ചപ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഭരിക്കാൻ വേണ്ടി
ഉണ്ടാക്കുന്ന കൂട്ടുകെട്ടും രാജ്യത്തിന്‍റെ നന്മയ്ക്കു വേണ്ടി ഉണ്ടാക്കുന്ന കൂട്ടുകെട്ടും വ്യത്യാസം
ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംബന്ധിച്ച് സംസ്ഥാന
ഘടകത്തിലുണ്ടായിരിക്കുന്ന ഭിന്നനിലപാട് വിവാദമായതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. സിപിഐഎമ്മിനൊപ്പമുള്ള സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളാണ് കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിച്ചത്.
സംസ്ഥാന ഘടകത്തിന്‍റെ ഭിന്നനിലപാടില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്
അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സംയുക്തപ്രതിഷേധത്തിന്‍റെ എല്ലാ ക്രെഡിറ്റും സിപിഎമ്മിനെന്ന നിലയിലേക്കെത്തിക്കരുതെന്നും കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും തമ്മില്‍ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാകരുതെന്നും സോണിയ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.