പോചെഫ്‌സ്ട്രൂം : അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം. പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ഇന്ത്യൻ യുവനിര, 10 വിക്കറ്റിന്റെ ആധികാരിക ജയത്തോടെ അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ കടക്കുകയായിരുന്നു .
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 172 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ജെയ്‌സാളിന്റെ സെഞ്ചുറിയുടെയും ദിവ്യാന്‍ഷ് സക്‌സേനയുടെ അര്‍ദ്ധ ശതകത്തിന്റെയും പിന്‍ബലത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
ബംഗ്ലാദേശ് - ന്യൂസിലന്‍ഡ് സെമി ഫൈനലിലെ വിജയിയെ ഇന്ത്യ ഫൈനലില്‍ നേരിടും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
113 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 105 റണ്‍സാണ് യശസ്വി ജയ്‌സാളിന്റെ ഇന്നിംഗ്‌സ്. അര്‍ദ്ധ ശതകവുമായി ദിവ്യാന്‍ഷ് സക്‌സേനയും മികച്ച പിന്തുണ നല്‍കി. തീർത്തും ഏകപക്ഷീയമായി മാറിയ സെമി പോരാട്ടത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 88 പന്തും 10 വിക്കറ്റും ബാക്കിനിർത്തിയാണ് ഇന്ത്യ മറികടന്നത്.
ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗിസിന്റെ രണ്ടാം ഓവറില്‍ തന്നെ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണു. തുടര്‍ന്ന് രണ്ട് വിക്കറ്റിന് 34 റണ്‍സ് എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ തകര്‍ച്ച നേരിട്ടുവെങ്കിലും ഹൈദര്‍ അലിയും ടീം ക്യാപ്റ്റന്‍ നിസാറും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
അര്‍ദ്ധ ശതകം പിന്നിട്ട ഹൈദര്‍ അലിയുടെ വിക്കറ്റ് ജെയ്‌സാള്‍ വീഴ്ത്തി. പാക് നിരയില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കേവലം 26 റണ്‍സിനിടെയാണ് പാക്കിസ്ഥാന്റെ അവസാന ആറ് വിക്കറ്റുകളും വീണത്.
ഇന്ത്യയ്ക്കായി ഓപ്പണർ യശ്വസി ജയ്സ്വാൾ സെഞ്ചുറിയും സഹ ഓപ്പണർ ദിവ്യാൻഷു സക്സേന അർധസെഞ്ചുറിയും നേടി.