തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളിൽ ആശങ്ക പ്രകടിപ്പിച്ച് കേരളം. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തും. സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ ഉണ്ടാകും.
അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷേ കേന്ദ്രനിർദ്ദേശപ്രകാരം എല്ലാ മേഖലകളും കേരളം തുറന്ന് കൊടുക്കാനിടയില്ല. പാസ്സില്ലാതെയുള്ള അന്തർ സംസ്ഥാന യാത്രകളാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആശങ്ക. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നതിൽ ആരോഗ്യമേഖലയിലെ വിദഗ്ധർ ഇതിനകം സർക്കാറിനെ ആശങ്ക അറിയിച്ചുകഴിഞ്ഞു. പാസ് തുടരണമെന്നാണ് കേരളത്തിന്‍റെ നിലപാട്.
ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കേരളത്തിന് ആശങ്കയുണ്ട്. മുഖ്യമന്ത്രി മതമേലധ്യക്ഷന്മാരടക്കമുള്ളവരുമായി ആലോചിച്ച ശേഷമാകും അന്തിമതീരുമാനമെടുക്കുക. ആരാധനാലയങ്ങൾ തുറന്നാൽ തന്നെ കർശനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാളുകളിലും ഹോട്ടലുകളിലും ഒരു സമയത്ത് എത്തുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തും. ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇളവുകൾ അതേപടി സ്വീകരിക്കാൻ കേരളം വിമുഖത കാണിക്കുന്നത്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗം വിശദമായ ചർച്ച ചെയ്തശേഷം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കും.
പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ നീട്ടിയതായി അറിയിച്ചു. തമിഴ്നാട്ടിൽ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളിൽ കൂടുതല്‍ ഇളവ് ഏർപ്പെടുത്തി. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ൻമെന്‍റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താം.