കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് പേരുടെ ജീവൻ നഷ്ടമാകാൻ കാരണമായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനെ സാധിക്കുകയുള്ളൂ എന്നാണ് വനം വകുപ്പ് പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു വ്യക്തതയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്. ഇനിയും ആളുകളുടെ ജീവൻ നഷ്ട്ടപെടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നായാട്ടു സംഘം പോത്തിനെ വെടിവെച്ചു എന്ന് പ്രചരിക്കുന്നുണ്ട്. ബിഷപ്പിനെയും കെസിബിസിയെയും കുറ്റം പറഞ്ഞ് ഒഴിവുകഴിവു പറയുകയല്ല വേണ്ടതെന്നും വിഷയത്തിൽ ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ സംസ്കാരം നടത്തി. കണമല സെയിന്റ് തോമസ് പള്ളിയിലാണ് ചാക്കോയുടെ സംസ്കാരം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വീടിന്റെ വരാന്തയിൽ നിന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്. അയൽവാസിയായ തോമസിനെയും കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇരുവരുടെയും മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കണമലയിൽ ഉണ്ടായത്.