Advertisment

ഈ വിജയം ധോണിക്ക് സമര്‍പ്പിക്കുന്നു'; ആരാധകരോട് നന്ദി പറഞ്ഞ് ജഡേജ

New Update

publive-image

Advertisment

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീടം എംഎസ് ധോണിക്ക് സമര്‍പ്പിച്ച് രവീന്ദ്ര ജഡേജ. ടീമിനായി തന്റെ പത്താം ഫൈനല്‍ കളിച്ച ധോണിയാണ് സിഎസ്‌കെയെ കിരീടത്തിലേക്ക് നയിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആവേശകരമായ ഫൈനലില്‍ ജഡേജ ബാറ്റുകൊണ്ടും ബോളും കൊണ്ടും തിളങ്ങിയിരുന്നു.

'എന്റെ ഹോം കാണികള്‍ക്ക് മുന്നില്‍ അഞ്ചാം കിരീടം നേടിയതില്‍ അത്ഭുതം തോന്നുന്നു. അവര്‍ സിഎസ്‌കെയെ പിന്തുണയ്ക്കാന്‍ കൂട്ടമായി എത്തിയിട്ടുണ്ട്. ഈ ജനക്കൂട്ടം അതിശയിപ്പിക്കുന്നതാണ്. അവര്‍ രാത്രി വൈകുവോളം മഴ നിലയ്ക്കാന്‍ കാത്തിരിക്കുകയായിരുന്നു. സിഎസ്‌കെ ആരാധകര്‍ക്ക് വലിയ അഭിനന്ദനങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഈ വിജയം ഞങ്ങളുടെ ടീമിലെ പ്രത്യേക അംഗങ്ങളില്‍ ഒരാളായ എംഎസ് ധോണിക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. എന്തുതന്നെയായാലും നന്നായി സ്വിംഗ് ചെയ്യണമെന്ന് ഞാന്‍ ചിന്തിച്ചു. സിഎസ്‌കെയുടെ ഓരോ ആരാധകനും അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കഴിയുന്ന രീതിയിലൊക്കെ ആഹ്ലാദിക്കുക,' മത്സരശേഷം ജഡേജ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

മഴയെ തുടര്‍ന്ന് വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 15 ഓവറില്‍ 171 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ 13 റണ്‍സ് ആണ് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മയുടെ അവസാന രണ്ട് പന്തില്‍ ജഡേജ ഒരു സിക്‌സും ഫോറും പറത്തുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐപിഎല്‍ കിരീടങ്ങളുടെ റെക്കോര്‍ഡിനൊപ്പം സിഎസ്‌കെ സമനില പിടിച്ചു. ഇതുവരെ കളിച്ച ഏറ്റവും മികച്ച ഐപിഎല്‍ ഫൈനലുകളിലൊന്നിനാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ വര്‍ഷം എംഎസ് ധോണിയും രവീന്ദ്ര ജഡേജയും തമ്മില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നു. 2022 ഐപിഎല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, എംഎസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയും നേതൃത്വ റോള്‍ രവീന്ദ്ര ജഡേജയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരികെ നല്‍കി. ടീം മോശം പ്രകടനം തുടര്‍ന്ന സമയത്തായിരുന്നു അത്.

നേരത്തെ മഴ മൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സ് വമ്പൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് ഗുജറാത്ത് ബാറ്റർമാർ അടിച്ചുകൂട്ടിയത്. ടോസ് നഷ്‌ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ഗുജറാത്ത് തങ്ങൾക്ക് കിട്ടിയ അവസരം മുതലാക്കി. ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ആനുകൂല്യം കൂടി മുതലെടുത്ത അവർ ചെന്നൈയ്ക്ക് മുൻപിൽ ഉയർത്തിയത് റെക്കോർഡ് സ്‌കോറായിരുന്നു. ഐപിഎൽ ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോറെന്ന സൺറൈസേഴ്‌സ് ഹൈദർബാദിന്റെ റെക്കോർഡാണ് ഗുജറാത്ത് ടൈറ്റൻസ് തകർത്തത്.

Advertisment