/sathyam/media/post_attachments/n2Y2qZZkcvAKWPdprZYZ.jpg)
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം. ഇത്തവണ വൃക്ഷവത്കരണത്തിനായി 65 ഇനം തൈകളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ളതെന്ന് സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി ഇ. പ്രദീപ്കുമാർ അറിയിച്ചു.
റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക്, മാവ്, സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, ഇലിപ്പ, ടെക്കോമ, പൂവം, വേങ്ങ, കുമ്പിൾ, ജക്രാന്ത, പെൽറ്റഫോറ തുടങ്ങിയ തൈകളാണ് അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലായ് ഏഴു വരെ നൽകുന്നത്. വിതരണത്തിനായി 20,91,200 തൈകൾ തയാറായിട്ടുണ്ട്. വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായി ഇവ നൽകും.
കാട്ട് - നാട്ടുമാവുകൾ സംരക്ഷിക്കുന്നതിന് 'നാട്ടുമാവും തണലും" പദ്ധതിയും ആവിഷ്‌കരിച്ചു. ഇതോടനുബന്ധിച്ച് 14 സാമൂഹ്യവനവത്കരണ ഡിവിഷനുകളിലും മാവിൻ തൈകൾ നടും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീഗാർഡുകളും സ്ഥാപിക്കും. പദ്ധതിക്കായി 17,070 തൈകൾ തയ്യാറാക്കി. കണ്ടൽവന സംരക്ഷണ പദ്ധതിക്കായി 10 തീരദേശ ജില്ലകളിൽ 16,350 തൈകൾ നടും.