ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാൻ ഡേവിഡ് വാർണർ, അവസാന മത്സരം പാകിസ്താനെതിരെ

New Update

publive-image

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ ഡേവിഡ് വാര്‍ണര്‍. 2024 ജനുവരിയില്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. വാര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

2024 ജനുവരിയില്‍ സ്വന്തം നാട്ടില്‍ വെച്ച് പാകിസ്താനെതിരായ മത്സരത്തിലൂടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയും. വിരമിക്കല്‍ സൂചന താരം നേരത്തേ തന്നെ നല്‍കിയിരുന്നു. നിലവില്‍ ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടില്‍ പരിശീലനം നടത്തുകയാണ് വാര്‍ണര്‍.

നേരത്തേ ആഷസ് പരമ്പരയ്ക്ക് പിന്നാലെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ആഷസിനുശേഷം നടക്കുന്ന മത്സരത്തിലൂടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് വാര്‍ണര്‍ ഈ തീരുമാനമെടുത്തത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വാര്‍ണര്‍ 45.57 ശരാശരിയില്‍ 8158 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 335 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 25 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 2011 ഡിസംബര്‍ ഒന്നിന് ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലൂടെയാണ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചനയും വാര്‍ണര്‍ നല്‍കിയിട്ടുണ്ട്.

Advertisment