മിഥുനമാസപൂജകൾക്കായി ശബരിമല നട തുറന്നു; ജൂൺ 20 വരെ ക്ഷേത്രനട തുറന്നിരിക്കും

New Update

publive-image

Advertisment

പത്തനംതിട്ട: മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ജൂൺ 20 വരെ നട തുറന്നിരിക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചു.

വിളക്കുകൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്‌ക്ക് മുൻവശത്തുള്ള ആഴിയിൽ അഗ്‌നി പകർന്നു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി വി.ഹരികൃഷ്ണൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ചു. നട തുറന്ന ഇന്ന് ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 10 മണിക്ക് തിരുനട അടയ്‌ക്കും. മിഥുനം ഒന്നായ ജൂൺ 16-ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30-ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.

രാവിലെ 7.30-ന് ഉഷപൂജയും 12.30 ന് ഉച്ചപൂജയും നടക്കും. ക്ഷേത്ര തിരുനട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉഷപൂജയ്‌ക്കുശേഷം 8 മണി മുതൽ മാത്രമെ കുട്ടികൾക്ക് ചോറൂണ് ചടങ്ങ് നടക്കുകയുള്ളൂ. ജൂൺ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പതിനെട്ടാം പടികളുടെ പൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് അടയ്‌ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് വീണ്ടും തുറക്കുന്നതായിരിക്കും.

വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട 20-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്‌ക്കും. കർക്കിടക മാസപൂജകൾക്കായി ജൂലൈ 16-ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും. 16 മുതൽ 21 വരെ തിരുനട തുറന്നിരിക്കും.

Advertisment