/sathyam/media/post_attachments/NKb7ur0VpS5hpQUIR2qC.jpg)
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ. ബഹിരാകാശ പേടകം, വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാക് 3 യുമായി സംയോജിപ്പിക്കുന്ന പ്രവർത്തനം പൂർത്തിയായെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് സംയോജനം നടന്നത്. ജൂലൈ 13 ആണ് ചന്ദ്രയാൻ 3 വിക്ഷേപണ തീയതി.ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ഘടകങ്ങൾ. 3,900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. വിക്ഷേപണ വാഹനം ഭൂമിയിൽ നിന്ന് പേടകത്തെ ആദ്യ പരിക്രമണപാതയിൽ എത്തിക്കുന്നു. തുടർന്ന് പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്‌റെ ദൗത്യം.
ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലാന്‍ഡറിലും റോവറിലുമുണ്ട്. ലാന്‍ഡറിനകത്താണ് റോവര്‍ വിക്ഷേപണസമയത്ത് ഒരുക്കിയിരിക്കുന്നത്. മൂന്ന് മൊഡ്യൂളുകളും ചേരുന്നതാണ് ഇന്‌റഗ്രേറ്റഡ് മൊഡ്യൂള്‍. ആദ്യ സോഫ്റ്റ് ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടാലും റീലാന്‍ഡിങ് നടത്താന്‍ സൗകര്യമുണ്ടെന്നതാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ പ്രധാന സവിശേഷത.