/sathyam/media/post_attachments/fsvoQ9it582JAkLgRvK7.jpg)
തിരുവനന്തപുരം: നോ എന്നൊരു വാക്ക് തന്റെ നിഘണ്ടുവിൽ ഇല്ലാത്ത നേതാവ്. ആര് എന്താവശ്യം പറഞ്ഞാലും അത് ചെയ്തു കൊടുക്കാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പു നൽകിയിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപടി അതിന് ഉദാഹരണമായിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന പരിപാടിയിൽ ജനങ്ങളുടെ സങ്കടം കണ്ടും കേട്ടും നിന്ന ഉമ്മൻ ചാണ്ടി സകലതും മറന്നു. വെള്ളം മാത്രം കുടിച്ച് ഒന്നിരിക്കുക പോലും ചെയ്യാതെ ഉമ്മൻ ചാണ്ടി ജനങ്ങളെ കേട്ടത് ചരിത്രം.
ഭരണ രംഗത്ത് അദ്ദേഹത്തിന്റെ മികവ് എന്നും വേറിട്ടു നിന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ ആയിരുന്നപ്പോൾ ആ ഭരണപാടവം കേരളം കണ്ടറിഞ്ഞു.
പേരെടുത്തു വിളിച്ച് അടുത്തെത്താനുളള അടുപ്പവും സ്വാതന്ത്ര്യവുമാണ് ശരാശരി മലയാളിക്ക് ഉമ്മന്‍ചാണ്ടിയോട് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ട് വര്‍ഷങ്ങൾ കഴിഞ്ഞിട്ടും ഒരൊപ്പുവാങ്ങി കിട്ടാൻ അദ്ദേഹത്തിനെ കാത്തുനിൽക്കുന്ന ജനക്കൂട്ടം അതിനു തെളിവായിരുന്നു.
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.
ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു അദേഹത്തിന്റെ പ്രവർത്തനം. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.
പ്രായോഗികതയിലൂന്നിയ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെയും വിവാദങ്ങളെയും അതിവേഗം മറികടന്ന ചരിത്രമുണ്ട് ഉമ്മന്‍ചാണ്ടിക്ക്. രോഗാവശതകളെയും അതുപോലെ തോല്‍പ്പിച്ച് ജീവിത വഴിയില്‍ ഇനിയും ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നോട്ടുപോകുമെന്ന പ്രവർത്തകരുടെ പ്രതീക്ഷ ഇല്ലാതാക്കിയാണ് ഉമ്മൻചാണ്ടിയുടെ മരണ വാർത്ത എത്തുന്നത്.