എം.ജിയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ രജിസ്ട്രാർ പൊലീസിൽ പരാതി നൽകി

New Update

publive-image

കൊച്ചി: മഹാത്മാ ഗാന്ധി സർവകലാശാലയിൽ പി.ജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പൊലീസിൽ പരാതി നൽകി രജിസ്ട്രാർ. ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സംഭവത്തിൽ ഗാന്ധിനഗർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രാഥമികാന്വേഷണം തുടങ്ങി.

Advertisment

ജോയിന്റ് രജിസ്ട്രാർ പദവിയിലുള്ള ഉദ്യോഗസ്ഥതല അന്വേഷണം നടക്കുന്നുണ്ട്. പരീക്ഷാ വിഭാഗത്തിലെ സർട്ടിഫിക്കറ്റ് സെക്ഷനിലെ ജീവനക്കാരിൽനിന്ന് നേരിട്ട് വിവരം ശേഖരിക്കും. വേഗത്തിൽ അന്വേഷണം നടത്തി വി.സിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിൽ രണ്ട് സെക്ഷൻ ഓഫിസർമാരെ സസ്‌പെൻഡ് ചെയ്തത് യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയെന്ന ആക്ഷേപവുമായി പ്രതിപക്ഷ സംഘടനയായ മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയീസ് യൂനിയൻ രംഗത്തുവന്നു. ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായിട്ടുണ്ടന്ന വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത് വിചിത്രമാണ്. പുറത്തുനിന്ന് ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്തുകൊണ്ടുവരണം. ഇല്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും എംപ്ലോയിസ് യൂനിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകളാണ് എം.ജി സർവകലാശാലയിൽനിന്ന് കാണാതായത്. ബാർകോഡും ഹോളോഗ്രാമും വൈസ് ചാൻസലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷാഭവനിൽനിന്ന് നഷ്ടപ്പെട്ടത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒറിജിനൽ സർട്ടിഫിക്കറ്റ് ആകും.

100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പി.ജി സർട്ടിഫിക്കറ്റുകളുമാണ് കാണാതായത്. അതീവ സുരക്ഷാമേഖലയായ പരീക്ഷാഭവനിൽനിന്നാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുന്നത്. പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ തന്നെ കാണാതായതിൽ ദുരൂഹതയുണ്ട്. സർട്ടിഫിക്കറ്റുകൾ സർവകലാശാലയ്ക്ക് പുറത്തുപോയതായും സംശയിക്കുന്നുണ്ട്.

Advertisment