വാഷിങ്ടൻ: റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം സമാധാനം നഷ്ടമായ ലോകത്ത് സർവ നാശത്തിന്റെ പാതിരാമണിയടിക്കാൻ ശേഷിക്കുന്നത് 90 സെക്കൻഡ് മാത്രം. 1947 ൽ നിലവിൽവന്ന ഡൂംസ്ഡേ ക്ലോക്കിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സമയ സൂചിയാണിത്.
ലോകം എത്ര സുരക്ഷിതമാണ് എന്ന പ്രധാനപ്പെട്ട ചോദ്യത്തിനുള്ള ഉത്തരമാണ് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് നൽകുന്നത്. യുദ്ധവും ആണവഭീഷണിയും പ്രകൃതി ക്ഷോഭവും ഉൾപ്പെടെ വൻദുരന്തങ്ങളുടെ പാതിരായോട് നമ്മൾ എത്ര അടുത്താണെന്നു പറഞ്ഞുതരുന്ന ലോകാവസാന ഘടികാരത്തിന്റെ സൂചികളാണ് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് ഇന്നലെ പുതുക്കി ക്രമീകരിച്ചത്.
യുക്രെയ്നിലെ യുദ്ധം മാത്രമല്ല, മഹാമാരികളും വിവിധ രാജ്യങ്ങളുടെ ആണവായുധ വിപുലീകരണവും ജൈവായുധ ശേഖരവുമെല്ലാം ലോകസുരക്ഷയെ മുൾമുനയിലാക്കുന്നതായി ഷിക്കാഗോ ആസ്ഥാനമായുള്ള കൂട്ടായ്മ പറഞ്ഞു.
യുഎസ്– സോവിയറ്റ് യൂണിയൻ ശീതയുദ്ധവും ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷവും ഉൾപ്പെടെ നിർണായക ചരിത്രസന്ധികൾ ലോകാവസാന ഘടികാര സൂചിയെ പല തവണ മുന്നോട്ടാക്കിയിട്ടുള്ളതാണ്. പാതിരായ്ക്ക് 100 സെക്കൻഡ് എന്ന 2020 ലെ നിലയാണ് 10 സെക്കൻഡ് കൂടി കുറഞ്ഞ് ഇപ്പോൾ 90 സെക്കൻഡ് ആയിരിക്കുന്നത്.