മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം അന്വേഷിക്കണമെന്ന് കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
‘ഇത് കൊലപാതകമാണ്. അതിനാൽ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം.’ സുശാന്തിന്റെ മാതൃസഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്നും വിഷാദരോഗത്തിനുള്ള ഗുളികകൾ അദ്ദേഹത്തിന്റെ മുറിയിൽനിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു.
കോവിഡ് പരിശോധനയ്ക്കുശേഷമാകും സംസ്‍കാരം. ഇന്നലെ രാത്രി വൈകി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല.