കൊല്ലം : സൂരജിന് പാമ്പുകളെ നൽകിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ മകൻ എസ്. സനൽ. കൊലപാതകത്തിനാണെന്ന് അറിയില്ലായിരുന്നു. പാമ്പിനെ കാണണമെന്നു പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും എസ്.സനല്‍ പറഞ്ഞു.
രണ്ടാമത് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനാണെന്നു പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നെന്നും പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞെന്നും സനല്‍ അറിയിച്ചു. പാമ്പുകളുമായി ഇടപഴകണമെന്ന് പറഞ്ഞാണ് സൂരജ് സുരേഷിനെ ആദ്യം സമീപിച്ചത്.
വിഷമുള്ള പാമ്പുണ്ടോ എന്നായിരുന്നു ചോദ്യം. അണലിയെ കിട്ടിയപ്പോള്‍ സൂരജ് പറഞ്ഞു ഇന്ന് ഇവിടെ കിടക്കട്ടെ നാളെ ഇതെടുക്കുന്ന രീതിക്ക് വന്നാല്‍ മതി. അപ്പോള്‍ നമുക്ക് ഒരു വിഡിയോ എടുക്കാം. പിറ്റേന്ന് പോയപ്പോള്‍ പാമ്പ് അവിടെയില്ല. സൂരജ് പറഞ്ഞു അത് ഇഴഞ്ഞു പോയി, അച്ഛന്‍ ഇങ്ങ് വന്നു– സനൽ പറഞ്ഞു.
രണ്ടു മാസം കഴിഞ്ഞ് വീണ്ടും വിളിച്ചു. ഇത്തവണ മൂര്‍ഖന്‍ വേണമെന്നായിരുന്നു ആവശ്യം. അങ്ങനെ അച്ഛന്‍ മൂര്‍ഖനെ കൊണ്ടുപോയി, പാമ്പിനെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചു. അന്ന് ഉത്ര പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നു. അച്ഛന് പതിനായിരം രൂപ കൊടുത്തു, എലി ശല്യമുണ്ട് പാമ്പിനെ അവിടെ ഇട്ടുപോകാന്‍ സൂരജ് അച്ഛനോടു പറഞ്ഞു.
അച്ഛന്‍ പോയതിനു പുറകെ സൂരജ് പാമ്പിനെ പിടിച്ച് വീണ്ടും അടച്ചിട്ടുപോയാണ് ഉത്രയെ കൊല്ലുന്നത്. പത്രത്തില്‍ വാര്‍ത്ത വന്നപ്പോള്‍ അപകടം മണത്തു പൊലീസില്‍ പറയാന്‍ പഞ്ഞപ്പോള്‍ എല്ലാ തലയിലാകുമെന്ന് പറഞ്ഞ് അച്ഛന്‍ ഒഴിഞ്ഞുമാറിയെന്നും എസ്. സനൽ പറഞ്ഞു.
ശീതീകരിച്ച മുറിയുടെ ജനാലയിലൂടെ പാമ്പ് അകത്തു കയറിയെന്ന സൂരജിന്റെ വാദം പൊളിഞ്ഞത് പാമ്പുപിടിത്തക്കാരന്റെ മൊഴിയോടെയാണ്. രണ്ട് തവണയായി പാമ്പിനെ സൂരജിന് നൽകിയിരുന്നുവെന്നും അതിനെ പിടിക്കാനുള്ള പരിശീലനം നൽകിയിരുന്നുവെന്നും സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മകന്റെയും വെളിപ്പെടുത്തൽ.