ഡൽഹി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രകാരമുള്ള കണക്കിൽ കേരളം നാലാമതാണ്. 2017ൽ രജിസ്റ്റർ ചെയ്ത കണക്ക് പ്രകാരമുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്. അതേസമയം ഈ റിപ്പോർട്ടിൽ ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ഒരു വർഷം വൈകിയാണ് ഇത്തവണ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നഗരങ്ങളുടെ കണക്കിൽ കേരളത്തിൽനിന്ന് കൊച്ചിയും കോഴിക്കോടുമാണ് മുന്നിലുള്ളത്. കൊച്ചിയിൽ 59612 കേസും കോഴിക്കോട്ട് 10618 കേസുകളുമാണ് 2017ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരം ഡൽഹിയാണ്. ഇവിടെ 2.24 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യത്ത് 28653 കൊലപാതകങ്ങളാണ് 2017ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 4324 എണ്ണം ഉത്തർപ്രദേശിലാണ്. കേരളത്തിൽ ഇക്കാലയളവിൽ 305 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 51 രാജ്യദ്രോഹകുറ്റമാണ് റിപ്പോർട്ടിലുള്ളത്.
ഇതിൽ 19 എണ്ണം അസമിലാണ്. ഒരെണ്ണമാണ് കേരളത്തിലുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമം ഏറ്റവും കൂടുതലുള്ളത് ഒഡീഷയിലാണ്, 5220. ഇക്കാര്യത്തിലും കേരളം ഒട്ടും പിന്നിലല്ല. 3163 കേസുകളാണ് കേരളത്തിൽ ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്.