Advertisment

സവർക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശം; വർഷങ്ങൾക്കപ്പുറം അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് ലക്ഷ്യം-വിഡി സതീശൻ

New Update

തിരുവനന്തപുരം: സവർക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങൾക്ക് സത്യമെന്ന് തോന്നിക്കാവുന്ന തരത്തിൽ വിവരണാത്മക രീതിയിൽ നിർമ്മിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വർഷങ്ങൾക്കപ്പുറം ഈ അസത്യം വിശ്വാസ്യ യോഗ്യമായി പ്രചരിക്കപ്പെടണം എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി Sean Spicer നടത്തിയ തെറ്റായ പ്രസ്താവനയെ ന്യായീകരിച്ചു കൊണ്ട് യു.എസ്. കൗൺസിലർ Kellyanne Conway നടത്തിയ പരാമർശമാണ് 'ആൾട്ടർനേറ്റീവ് ഫാക്ട്സ്' (Alternative Facts ). ആൾട്ടർനേറ്റിവ് ഫാക്ട് എന്നത് സത്യങ്ങൾ അല്ല, പക്ഷെ സാഹചര്യങ്ങൾക്കനുസരിച്ച് വിശ്വാസ്യയോഗ്യം എന്ന് തോന്നിപ്പിക്കുന്ന അസത്യങ്ങളാണ്.

സത്യാനന്തര യുഗത്തിൽ പല പുതിയ നറേറ്റിവുകളും നിർമ്മിക്കപ്പെടുന്നത് ആൾട്ടർനേറ്റീവ് ഫാക്ട്സിലൂടെയാണ്. അത്തരത്തിൽ ഒരു പ്രസ്താവനയാണ് സവർക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയത്. തീവ്രവലത് രാഷ്ട്രീയം ഉണ്ടാക്കുന്ന വൈകാരികതയിൽ ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങൾക്ക് സത്യമെന്ന് തോന്നിക്കാവുന്ന ഒരു നറേറ്റിവ് നിർമ്മിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വർഷങ്ങൾക്കപ്പുറം ഈ അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് ലക്ഷ്യം.

അവിടെ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വർഷങ്ങൾക്ക് മുൻപാണ് സവർക്കർ കാലാപാനിയിൽ നിന്ന് മോചനം തേടി ആദ്യ മാപ്പപേക്ഷ നൽകിയത് എന്നത് വിസ്മരിക്കപ്പെടണം; പിന്നീട് അഞ്ചു തവണ കൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്നത് വിസ്മരിക്കപ്പെടണം; മോചിതനായ സവർക്കർ പിന്നീട് തന്റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം; അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങൾ ഒരുക്കിയതും സവർക്കാറാണെന്നതും വിസ്മരിക്കപ്പെടണം എന്നതാണ് ഈ പ്രസ്താവനയുടെ ലക്‌ഷ്യം.

സംഘപരിവാർ നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഈ നറേറ്റിവ്. പറയുന്നത് മണ്ടത്തരമാണെന്നും അസത്യമാണെന്നും അറിയാതെയല്ല, പക്ഷെ നാളെകളിലെ ചർച്ചകൾ വഴി തിരിച്ചു വിടുകയെന്നതും ഈ വാദം സാമാന്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് ഇത്. ഒരു വലിയ സംവിധാനം ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഇത് സത്യമാണെന്ന്‌ തോന്നിക്കുന്നതിനുള്ള ചർച്ചകൾ നടത്തും, അത് വിശ്വസിപ്പിക്കുന്നതിനുള്ള രേഖകൾ വ്യാജമായി നിർമ്മിക്കും. ഇതാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതി.

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും.

https://www.facebook.com/VDSatheeshanParavur/posts/4589934127732183

vd satheesan rajnath singh
Advertisment