വടകര : കൊവിഡ് ബാധിച്ച പിതാവിനെ ആശുപത്രിയിലാക്കിയ ശേഷം തിരിഞ്ഞു നോക്കാതെ മക്കള്‍. ഓര്‍മ്മക്കുറവുള്ള 75കാരനായ അച്ഛനെ ഇനി തിരികെ കൊണ്ടുപോകാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരനായ മകനും മറ്റ് മക്കളും.
വടകര മണിയൂർ സ്വദേശിയായ വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും അറിയിച്ചതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ. കൊവിഡ് ബാധിതനായതിനേ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് നാരായണനെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല. സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും മൂന്ന് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല. രോഗം ഭേദമായപ്പോഴും അച്ഛനെ തിരിച്ച് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ മക്കളെ സമീപിച്ചിട്ടും ആരുമെത്തിയില്ല.
ആശുപത്രി ജീവനക്കാരും വാർഡിലെ മറ്റ് രോഗികളും ചേർന്നാണ് നാരായണനെ പരിചരിച്ചിരുന്നത്. മക്കളിലൊരാൾ സർക്കാർ സ്കൂൾ ജീവനക്കാരനാണ്. സംഭവമറിഞ്ഞതോടെ മൂന്ന് മക്കളെയും ഏഷ്യാനെറ്റ് ന്യൂസും ബന്ധപ്പെട്ടു. ഓർമക്കുറവുള്ള നാരായണന് ദൈനംദിന കാര്യങ്ങൾ നിറവേറ്റാനടക്കം പരസഹായം ആവശ്യമുണ്ട്. എന്നാൽ ബന്ധുക്കളാരും തിരിഞ്ഞ് നോക്കാതായതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ