പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പ്രമാണിച്ച് മത്സ്യ-മാംസ വ്യാപാരം പാടില്ലെന്ന നിർദേശം നൽകിയിരുന്നുവെന്ന് വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പള്ളി . മകരവിളക്ക് പ്രമാണിച്ച് തിരുവാഭരണഘോഷയാത്ര കടന്നു പോകുന്നതിനാൽ പഞ്ചായത്തിലുള്ള മീൻ- ഇറച്ചിക്കടകൾ-കോഴിക്കടകൾ എന്നിവയുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് സോഷ്യൽ മീഡിയയിൽ ചർച്ചയായ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.
ഇന്നലെയും ഇന്നുമാണ് കച്ചവടത്തിന് നിരോധനം. കളക്ടറേറ്റിൽ യോഗം ചേർന്നാണ് മത്സ്യവും മാംസവും നിരോധിക്കാൻ തീരുമാനം എടുത്തതെന്നാണ് പ്രസിഡന്റ് ഷാജി മാനാപ്പള്ളി പറയുന്നത്. അയ്യപ്പസേവാസംഘത്തിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും മുൻപും ഇത്തരം നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷമായി ഇത്തരം നോട്ടീസ് നൽകുന്നുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ജ്യോതിയും പ്രതികരിച്ചത്. അയ്യപ്പന്മാർ കുളിക്കുന്ന കടവിൽ കോഴിമാലിന്യം തള്ളിയതിനെ തുടർന്നാണ് തീരുമാനം. പുഴയിൽ അയ്യപ്പന്മാർ കുളിക്കുമ്പോൾ മാലിന്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് നടപടി. തിരുവാഭരണ പാതയിലല്ലാത്ത കടകൾക്കും നിരോധനം ബാധകമാണെന്നും ജ്യോതി പറഞ്ഞു.