കൊച്ചി: കടബാധ്യത പെരുകിയപ്പോൾ മകൾക്കൊപ്പം മരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് വൈഗയുടെ കൊലപാതകത്തിൽ പൊലീസ് പിടിയിലായ സനു മോഹൻ. തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതിയതായി ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
/sathyam/media/post_attachments/BKxFpkJPfpUPTawBS1Uj.jpg)
ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ ശരീരത്തോട് ചേർത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കും വരെ അങ്ങനെ ചെയ്തു. ശേഷം മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. വൈഗയെ കയ്യിൽ എടുത്ത് പുഴയിൽ താഴ്ത്തി. ഭയം കാരണം തനിക്ക് മരിക്കാനായില്ല. പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പുഴയിൽ എറിയുമ്ബോൾ വൈഗ അബോധാവസ്ഥയിലായിരുന്നതായി പൊലീസ് പറയുന്നു. വൈഗ മരിച്ചത് പുഴയിൽ വീണതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുകയാണ്. മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കാർവാറിലെ ബീച്ച് പരിസരത്ത് നിന്നാണ് ഞായറാഴ്ച പൊലീസ് സനു മോഹനെ പിടികൂടിയത്. ഗോവ ലക്ഷ്യമാക്കിയാണ് മൂകാംബികയിൽ നിന്ന് സനു മോഹൻ സഞ്ചരിച്ചത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽ നിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ വ്യാപകമാക്കിയിരുന്നു.