കൊച്ചി: വൈഗയുടെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി സനു മോഹൻ. ഞായറാഴ്ച പിടിയിലായ സനു മോഹനെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് മൊഴി നൽകിയത്.
മകൾക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകളെ പുഴയിലേക്ക് തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് സനു മോഹൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കാർവാറിലെ ബീച്ച് പരിസരത്ത് നിന്നാണ് ഞായറാഴ്ച പൊലീസ് സനു മോഹനെ പിടികൂടിയത്. ഗോവ ലക്ഷ്യമാക്കിയാണ് മൂകാംബികയിൽ നിന്ന് സനു മോഹൻ സഞ്ചരിച്ചത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽ നിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ വ്യാപകമാക്കിയിരുന്നു.
മാർച്ച് 20നാണ് സനു മോഹനെയും മകൾ വൈഗയെയും (13) കാണാതായത്. പിറ്റേന്ന് വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സനുവും ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്ബത്തൂരിൽ നിന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെടെയാണ് ഇയാൾ മൂംകാംബിയിലെ ഹോട്ടലിൽ താമസിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ഏപ്രിൽ 10 മുതൽ 16ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കിയിരുന്നു.
മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്‌മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു.വെള്ളിയാഴ്ച രാവിലെ ഹോട്ടൽ വിട്ട സനു, വനപ്രദേശത്ത് നീങ്ങിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. വിമാന താവളങ്ങളിൽ ഉൾപ്പെടെ കർണാടക പൊലീസിന്റെ സഹായത്താൽ വ്യാപക തെരച്ചിലാണ് അന്വേഷണ സംഘം നടത്തിയത്.