തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് തല മുണ്ഡനം ചെയ്യുന്നത് ആരംഭിച്ചത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്.
സ്ത്രീ സുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുമാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല.
ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹാരസമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.