കൊച്ചി: വന്ദേഭാരത് ദൗത്യത്തിൻ്റെ പേരിൽ പ്രവാസികളോട് വിമാനക്കമ്പനികൾ കാണിക്കുന്നത് പകൽക്കൊള്ള.
കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ ജോലിയും വരുമാനവും നഷ്ടമായി പ്രതിസന്ധിയിൽ നിൽക്കുന്ന പ്രവാസികളെ വീണ്ടും.. വീണ്ടും കൊള്ളയടിക്കുന്നതിന് തുല്യമായ ഇടപെടലുകളാണ് കമ്പനികളും പ്രമുഖ ട്രാവല്‍ ഏജന്‍സികളും നടത്തുന്നത്.
18-ന് കൊച്ചിയില്‍ നിന്ന് ഇറ്റലിയിലേയ്ക്ക് പോകുന്ന എയല്‍ ഇന്ത്യ വിമാനത്തിന്‍റെ നിരക്കുതന്നെ പ്രവാസികളോട് കാണിക്കുന്ന പകല്‍ കൊള്ളയ്ക്ക് ഉദാഹരണമാണ്.
സാധാരണ സമയങ്ങളില്‍ 25000 രൂപമാത്രം ഒരു ടിക്കറ്റിനു ഉണ്ടായിരുന്നിടത്താണ് ഇപ്പോള്‍ അടിയന്തിര സാഹചര്യങ്ങളില്‍ മടങ്ങി പോകുന്ന പ്രവാസികളില്‍ നിന്നും കൊച്ചി- ഇറ്റലി ടിക്കറ്റിന് 170000 രൂപ വരെ ഈടാക്കുന്നത്.
എയര്‍ ഇന്ത്യയില്‍ നിന്നും അഡ്വാന്‍സ് പർച്ചെയിസ് നടത്തിയ ടിക്കറ്റുകള്‍ ഉപയോഗിച്ചാണ് പ്രവാസികളില്‍ നിന്നും അഞ്ചും ആറും ഇരട്ടിവരെ നിരക്ക് ഈടാക്കുന്നത്.
വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി 18-ന് കൊച്ചിയില്‍ നിന്നും റോമിലേയ്ക്ക് എയര്‍ ഇന്ത്യ സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അക്ബര്‍ ട്രാവല്‍സ്, ഓസ്കാര ട്രാവല്‍സ് എന്നിവരൊക്കെ ഇതേ ദിവസം തന്നെ ചാര്‍ട്ടേഡ് ഫ്ലൈറ്റിന് എന്ന പേരിലാണ് കൊള്ള വിലയ്ക്ക് ടിക്കറ്റ് വില്‍ക്കുന്നത്.
18-ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായിട്ടുള്ളതാണ്. അതേ തീയതിയില്‍ അതേ സ്ഥലത്തേയ്ക്കു തന്നെയാണ് ഈ ട്രാവല്‍ ഏജന്‍സികളും ചാര്‍ട്ടേഡ് ഫ്ലൈറ്റ് എന്ന നിലയില്‍ ടിക്കറ്റ് വില്‍പനയ്ക്കായി പരസ്യം നല്‍കിയിരിക്കുന്നത്.
തുടക്കത്തില്‍ 90000 രൂപയ്ക്കായിരുന്നു കൊച്ചി റോം വിമാനത്തിന് ടിക്കറ്റ് നല്‍കിയതെങ്കില്‍ പുതിയ നിരക്ക് 1.70 ലക്ഷമായിരിക്കുകയാണ്. എന്നുമാത്രമല്ല ആദ്യം 90000 രൂപയില്‍ ടിക്കറ്റ് എടുത്തിരുന്നവരോട് സീറ്റുകള്‍ക്ക് വന്‍ ഡിമാന്‍റാണെന്ന് പറഞ്ഞ് കൂടിയ നിരക്കു പ്രകാരമുള്ള ബാക്കി തുകകൂടി ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇറ്റലിയില്‍ തങ്ങളുടെ തൊഴിലിടങ്ങളിലെ സാഹചര്യം പരിഗണിച്ചാണ് പ്രവാസികള്‍ പലരും മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനു മുമ്പ് ജോലിയില്‍ മടങ്ങിയെത്തേണ്ടതുണ്ട്.
അല്ലെങ്കില്‍ ജോലി നഷ്ടമാകുന്നതാണ് സാഹചര്യം. ഇതുമൂലമാണ് പലരും ഉയര്‍ന്ന തുകയ്ക്ക് ടിക്കറ്റെടുത്ത് മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നത്. ഇവരില്‍ തന്നെ 80 ശതമാനം പേരും കടം വാങ്ങിയും മറ്റുമാണ് ടിക്കറ്റിന് പണം കണ്ടെത്തിയിരിക്കുന്നത്.
അത്തരക്കാരെയാണ് വിമാനക്കമ്പനികളും ട്രാവല്‍ ഏജന്‍സികളും ചേര്‍ന്ന് വീണ്ടും ചൂഷണം ചെയ്യുന്നത്. അതേസമയം കോവിഡ് കാലഘട്ടത്തില്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തയ്യാറായാല്‍ ഒരു പരിധിവരെ ഈ തട്ടിപ്പില്‍നിന്ന് രക്ഷനേടാനാകും.