/sathyam/media/post_attachments/JKO8XVxS373TBVNIDgWe.jpg)
തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തിന്റെ പേരിൽ 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം. ഇതിൽ 10 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.
സ്പെഷ്യൽ ബ്രാഞ്ചിന്റെയും വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടമായി 23 പൊലീസുകാരുടെ പട്ടിക തയാറാക്കിയത്. ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.
ഗുണ്ടാ ബന്ധത്തിലൂടെ സ്വത്ത് സമ്പാദിക്കൽ, മണൽ- മണ്ണ് മാഫിയ ബന്ധം, പലിശക്കാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട്, പരാതികൾ ഒത്തുതീർക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച് ധനസമ്പാദനം തുടങ്ങിയ പരാതികളാണ് പട്ടികയിലുള്ള പൊലീസുകാർക്കെതിരെ ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലും.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയോ രഹസ്യ വിവരമോ ലഭിച്ചാൽ വിജിലൻസ് ഇന്റലിജൻസ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകും. റിപ്പോർട്ടിലെ പരാമർശങ്ങളിൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ആവശ്യമെങ്കിൽ അന്വേഷണം നടത്തും.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്ത് അനുമതി തേടും. അനുമതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്നു മാസത്തിനുള്ളിൽ തയാറാക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.