അന്നത്തെ സംഭവത്തോടെ വിജയ് അച്ഛനോട് സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു; തന്റെ ഒപ്പ് ശേഖരിച്ചത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി വിജയിയുടെ അമ്മ ശോഭ

New Update

publive-image

ചെന്നൈ: നടന്‍ വിജയിയുടെ ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ പിതാവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലുള്ള പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചന്ദ്രശേഖറിന്റെയും ട്രഷറര്‍ സ്ഥാനത്ത് വിജയിയുടെ അമ്മ ശോഭയുടെയും പേരാണ് ഉണ്ടായിരുന്നത്.

Advertisment

എന്നാല്‍ പാര്‍ട്ടി രൂപീകരിച്ച കാര്യം നിഷേധിച്ച് വിജയി രംഗത്തെത്തിയിരുന്നു. ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും താരം ആവശ്യപ്പെട്ടു. വിജയിയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ ശോഭ.

വിജയിയുടെ പേരില്‍ സംഘടന രൂപീകരിക്കുന്നുവെന്ന് പറഞ്ഞ ഒരു മാസം മുമ്പ് ചന്ദ്രശേഖര്‍ തന്റെ ഒപ്പ് ശേഖരിച്ചിരുന്നുവെന്നും ഇത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനു വേണ്ടിയാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ശോഭ പറഞ്ഞു. പിന്നീട് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ വിജയ് അറിയാതെ ചെയ്യുന്ന കാര്യങ്ങളെ താന്‍ പിന്തുണക്കില്ലെന്ന് പറഞ്ഞിരുന്നതായി ശോഭ പറഞ്ഞു.

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയരുതെന്ന് വിജയ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് ചന്ദ്രശേഖർ ഈയൊരു തീരുമാനമെടുത്തതെന്നും ശോഭ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ വിജയ് അച്ഛനോട് സംസാരിക്കുന്നതു തന്നെ അവസാനിപ്പിച്ചിരുന്നെന്നും ശോഭ പറഞ്ഞു.

അതേസമയം, താനും വിജയിയും തമ്മില്‍ ശത്രുതയില്ലെന്ന് വ്യക്തമാക്കി ചന്ദ്രശേഖറും രംഗത്തെത്തി. താന്‍ തുടങ്ങിയത് രാഷ്ട്രീയപാര്‍ട്ടി അല്ലെന്നും വിജയിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

Advertisment