ശാസ്താംകോട്ട: വിസ്മയയുടെ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്. കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചു വെന്ന കിരണിന്റെ മൊഴി പൊലീസ് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല. തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. എന്നാൽ സാഹചര്യത്തെളിവുകൾ അന്വേഷണ സംഘത്തെ തുടക്കം മുതൽ സംശയത്തിലാക്കുന്നു.
/sathyam/media/post_attachments/L6xUl95lXI6b0lblAEMJ.jpg)
ഇതോടെയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി, വിസ്മയ തൂങ്ങിമരിച്ചതായി ഭർത്താവ് കിരൺകുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി പരിശോധിച്ചത്. ഇവിടെ ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു.
നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത് എന്നാണ് കിരണിന്റെ അച്ഛനും അമ്മയും നൽകിയ മൊഴി. വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്നാണ് കിരണിന്റെ മൊഴി. ഇതും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
കിരണിന്റെ മാതാപിതാക്കൾ വിസ്മയയ്ക്കും കുടുംബത്തിനും എതിരെ തുടർച്ചയായി നടത്തുന്ന പരാമർശങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കിരൺ ആവശ്യപ്പെട്ട കാറല്ല നൽകിയതെന്നും പറഞ്ഞതനുസരിച്ചുള്ള സ്വർണം നൽകിയില്ല എന്നൊക്കെയുള്ള പരാമർശങ്ങൾ വിസ്മയയുടെ മരണശേഷവും കിരണിന്റെ ബന്ധുക്കളിൽ നിന്ന് വന്നിരുന്നു.
വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയിലാണ്.