തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കേരളത്തെ സ്വർഗമാക്കിമാറ്റിയെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണിയ്ക്ക് വിഴിഞ്ഞത്തെപ്പറ്റി ചോദിച്ചാൽ മൗനം. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് പദ്ധതിയുടെ അൻപത് ശതമാനം പോലും പൂർത്തിയാക്കാൻ ഇടതു മുന്നണി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആയിരം ദിവസം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് ഇടതു സർക്കാരിന്റെ മെല്ലപ്പോക്ക് നയംകൊണ്ട് സംസ്ഥാനത്തിന് നഷ്ടമാകുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
2015 ലാണ് കേരളത്തിന്റെ അഭിമാനു പദ്ധതിയായ വിഴിഞ്ഞത്തിന് ഉമ്മൻചാണ്ടി സർക്കാർ തുടക്കമിട്ടത്. ആയിരം ദിവസം കൊണ്ട് അതിവേഗം പൂർത്തിയാക്കുകയായിരുന്നു പദ്ധതിയിലൂടെ സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സംസ്ഥാന സർക്കാർ ആയിരം ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ വരെ തയ്യാറാക്കി. ഇതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് എത്തുന്നതും ഭരണം മാറുന്നതും.
ഇതിനിടെ 817 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിന് ഉമ്മൻചാണ്ടി സർക്കാർ അനുമതി നേടിയെടുക്കുകയും ചെയ്തിരുന്നു. പദ്ധതി സ്ഥലത്തു നിന്നും കുഴിയൊടിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങളെ ആട്ടിയോടിക്കാനല്ല അന്ന് സർക്കാർ ശ്രമിച്ചത്. പകരം, ഇവരെ ഒപ്പം ചേർത്തു നിർത്തുകയായിരുന്നു യു.ഡി.എഫ് സർക്കാർ ചെയ്തത്.
എന്നാൽ, പിണറായി സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കിയിട്ടും പദ്ധതിയുടെ അൻപത് ശതമാനം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഏറെ പ്രധാനപ്പെട്ടതും നിർണ്ണായകമായതുമായ പുലിമുട്ടിന്റെ 25 ശതമാനത്തിൽ താഴെ ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് സർക്കാരിനെതിരെ അനാവശ്യമായി പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണവും തെറ്റാണ് എന്നും ഇതിനിടെ തെളിഞ്ഞിട്ടുണ്ട്. അഞ്ചു വർഷം ഭരിച്ചിട്ടും ഈ ആരോപണങ്ങളിൽ യാതൊരു തെളിവും കണ്ടെത്താൻ ഇടതു മുന്നണിയ്ക്കു സാധിച്ചിട്ടില്ല.