തിരുവനന്തപുരം: മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സുന്നി മുഖപത്രത്തിന്‍റെ ലേഖനം. വേട്ടക്കാരന് മന്ത്രി പുംഗവൻ ഹാലേലുയ്യ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്. വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വ്യത്യസ്ത നീതിയെന്ന പരാതിയും ലേഖനത്തിലുണ്ട്.
അതേസമയം, തീവ്രവാദ കേസുകളിൽ സി പി എം നിലപാടിനു പിന്നാലെ ദീപിക ദിനപത്രത്തിൽ വീണ്ടും ലേഖനം പ്രത്യക്ഷപ്പെട്ടു. അസോസിയേറ്റ് എഡിറ്റർ സി.കെ.കുര്യാച്ചൻ ആണ് ലേഖനം എഴുതിയിരിക്കുന്നത്.
മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ലേഖനം പറയുന്നു. സി പി എം സർക്കുലറിൽ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്നും ലേഖനത്തിലുണ്ട്.
ബിഷപ്പ് പറഞ്ഞതിന് മതത്തിൻ്റെ പരിവേഷം നൽകാൻ ചിലർ ശ്രമിച്ചു. സി പി എം ഇപ്പോൾ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നു. ഈ വിഷയങ്ങളിൽ സർക്കാർ അന്വേഷണം നടത്തണം. വി ഡി സതീശൻ്റേത് ക്ലീൻ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ്. ചങ്ങനാശ്ശേരിയിൽ നിന്നു തന്നെ കാര്യങ്ങൾ മനസിലായതു കൊണ്ടാണ് പാലായിലേക്ക് പോകാതിരുന്നത്. ഇമേജ് കാത്ത് സൂക്ഷിക്കാൻ കോട്ടയത്ത് ചില പൊടിക്കൈകൾ കാട്ടി.
ബിജെപിക്ക് കാര്യങ്ങൾ ബോധ്യമുണ്ടെങ്കിൽ നടപടി എടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുത്. താലിബാൻ വർഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാൻ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തിൽ പറയുന്നു.