എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാർ ഏറ്റെടുക്കും എന്നാണ് എ.കെ.ബാലൻ പറഞ്ഞിരിക്കുന്നത്. എ.കെ.ബാലൻ പറയുന്നത് ഇനി ഒരു വിമോചന സമരത്തിന് ഒരു സാധ്യതയും ഇല്ല എന്നാണ്. ഭരണത്തുടർച്ച ലഭിച്ചതിന്റെ അഹങ്കാരമാണ് സി.പി.എമ്മിന് . കെ.സി.ബി.സിയും എൻ.എസ്.എസും ഇതിനോടകം എതിർപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു. വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ച് സർക്കാരിനെ അനുകൂലിച്ചേ പറ്റൂ. സംസ്ഥാനത്ത് മറ്റൊരു ധ്രുവീകരണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് സി.പി.എമ്മിന്റെ നീക്കം. ഇനി ആരേയും പേടിക്കേണ്ട എന്ന തോന്നലാണ് സി.പി.എമ്മിന് .
ഈ നീക്കത്തിന് കനത്ത തിരിച്ചടി ലഭിക്കും എന്നുറപ്പാണ്. മുണ്ടശ്ശേരിയും മന്നത്ത് പത്മനാഭനും തമ്മിൽ ഒരു എഞ്ചിനീയറിങ് കോളേജിന്റെ പേരിൽ ഉയർന്ന ഒരു തർക്കമാണ് ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിന് വഴി തുറന്നത്. സമാനമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ക്രൈസ്തവ സഭകളേയും എൻ.എസ്.എസിനേയും തമസ്ക്കരിച്ച് ഇത് നടപ്പാക്കാൻ സാധിക്കുമെന്നാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടൽ. ഈ സർക്കാർ മണ്ടത്തരം ക്ഷണിച്ച് വരുത്തുന്നു എന്നാണ് പറയേണ്ടി വരുന്നത്.
ഡയറക്ട് പേയ്മെന്റ് സിസ്റ്റം ഒപ്പിട്ടപ്പോൾ തന്നെ നിയമനങ്ങൾ മാനേജ്മെന്റിന് നൽകിയിരുന്നു. ഇതിന് നിയമ സാധുതയുമുണ്ട്. ഈ ഒരു സാഹചര്യത്തിൽ എ.കെ.ബാലനെ പോലെയുള്ളവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. ഇ.എം.സിന് സംഭവിച്ച അതേ പതനം പിണറായിക്കും സംഭവിക്കാൻ സാധ്യതയുള്ള ഒരു രണ്ടാം വിമോചന സമരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.