മരണ വേദനയില്‍ പോലും നബിക്ക് സുഖം ആശംസിച്ച ആ ബിവിയുടെ സ്‌നേഹം എത്ര മഹത്തരം: ഒരു മനുഷ്യന്‍ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ്: ഇ.എം റഷീദ് എഴുതുന്നു

author-image
ഇ.എം റഷീദ്
New Update
khadija beevi thomb

പ്രവാചക പത്നി ഖദീജാ ബീവിയുടെ ഖബറിടം

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ... ആ മഹതി ഒരിക്കൽ പറഞ്ഞു ''ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്... നബിയുടെ ആദ്യ ഭാര്യ ഖദീജയോട്... സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല... പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും... എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ തോന്നും... നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു...''

Advertisment

ഒരിക്കൽ ആയിഷ ചോദിച്ചു - ''എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ ഖദീജയെ ഓർക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ പകരം തന്നില്ലേ.?''

അത് കേട്ടതും നബിയുടെ മുഖം വിവർണമായി... അവിടുത്തെ കണ്ണുകൾ നിറഞ്ഞു. ''ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല... ജനം എന്നെ കള്ളനാക്കിയപ്പോ അവൾ എന്നിൽ വിശ്വസിച്ചു... ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ അവൾ എന്നെ സ്വീകരിച്ചു... അവളുടെ ധനം മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക് തടഞ്ഞിരിക്കുകയായിരുന്നു... അള്ളാഹു എനിക്ക് മക്കളെ തന്നത് ഖദീജയിലാണ്, ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തിൽ കുടിയിരുത്തിയിരിക്കുന്നു ആയിഷാ...'' 

മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു ഖദീജ ബീവി... നബി അവരെ വിവാഹം ചെയ്യും മുൻപ് ബീവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.. ഭർത്താക്കന്മാരിൽ ഒരാൾ രോഗം വന്നും, മറ്റൊരാൾ ഗോത്രങ്ങൾതമ്മിലുള്ള യുദ്ധത്തിലും മരിച്ചു... രണ്ടിലും ഓരോ ആണ്‍ മക്കൾ... (അവർ രണ്ടു പേരും പിന്നീട് ഇസ്ലാം സ്വീകരിച്ചു). ബീവിയുടെ പിതാവ് മക്കയിലെ വലിയ ബിസിനസ്കാരനായിരുന്നു.

ബീവിയും കച്ചവടത്തിൽ മികവു പുലർത്തി. പിതാവും, ഭർത്താവും മരിച്ചു ഏകയായ ബീവിയോട് വിവാഹ അഭ്യർത്ഥനയുമായി പലരും വന്നെങ്കിലും 
എല്ലാം ബീവി നിരസിച്ചു. വിദൂര ദിക്കുകളിലേയ്ക്കു പോകുന്ന കച്ചവട സംഘത്തെ നയിക്കാൻ ഒരു പുരുഷനെ ഏൽപ്പിക്കാറായിരുന്നു ബീവിയുടെ പതിവ്. 

കൂടെ ബീവിയുടെ പ്രിയ വേലക്കാരി മൈസറയും കൂട്ടരും ഉണ്ടാകും. എന്തെങ്കിലും തട്ടിപ്പ് നടത്തിയാൽ ഉടനെ ആ വിവരം അവർ ബീവിയെ അറിയിക്കും.  സത്യസന്ധത ഉള്ളവരെ കിട്ടാഞ്ഞ് ബീവി വിഷമിച്ച സമയത്താണ് തമാശയ്ക്ക് പോലും കളവു പറയാത്ത, മക്കക്കാർ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിളിക്കുന്ന മുഹമ്മദിനെ പറ്റി ബീവി കേൾക്കുന്നത്. ബീവി ഉടനെ മുഹമ്മദിനെ കച്ചവടം ചെയ്യാൻ ഏൽപ്പിച്ചു.

ആ സംഘം തിരിച്ചു വന്നത് വൻ ലാഭവുമായിട്ട്. ശമ്പളവും വാങ്ങി മുഹമ്മദ്‌ പോയ ശേഷം മൈസറ വിവരിച്ചു... ''ബീവി, മുഹമ്മദ്‌ ഒരു അത്ഭുതമാണ്... അയാൾ സാധാരണ ആൾക്കാർ ചെയ്യുന്ന പോലെ നമ്മുടെ സാധനങ്ങളുടെ കുറവുകൾ മറച്ചു വെച്ചില്ല... എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്, എന്നിട്ട് പോലും ജനം എല്ലാം വാങ്ങി... ഒന്നും ബാക്കിയായില്ല..''

ബീവിക്ക് സന്തോഷമായി.. മൈസറ തുടർന്നു. ''ഒരു സംഭവമുണ്ടായി, മുഹമ്മദ്‌ ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ ഒരു ജൂത പണ്ഡിതൻ എന്നോട് ചോദിച്ചു'' ''ആ മനുഷ്യൻ അനാഥനാണോ, നിരക്ഷരൻ ? '' 

''അതെ'' എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു ''പാറാൻ (മക്ക) പർവത നിരകളിൽ നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത) ദൈവദൂതൻ വരാൻ സമയമായിട്ടുണ്ട്... ഇദ്ദേഹത്തിൽ ചില ലക്ഷണങ്ങൾ കാണുന്നു...'' 

മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ്‌ സ്ഥാനം പിടിച്ചു. ബീവിക്ക് പ്രായം നാൽപത്‌. മുഹമ്മദിനു ഇരുപത്തഞ്ച്. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്നമല്ല. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു.

ആ വിവാഹം നടന്നു. വിവാഹരാത്രിയിൽ അബൂജഹലും പ്രമാണിമാരും പറഞ്ഞു - ''അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?''

ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു - ''മക്കക്കാരെ നിങ്ങൾ സാക്ഷി, എന്‍റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു... ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്, ഞാനാണ് പാവപ്പെട്ടവൾ..'' അത് കേട്ട് പ്രമാണിമാർ വായ അടക്കി.

ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു.. നബി കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും, പ്രസ്തുത സ്വപ്‌നങ്ങൾ പലതും പിന്നീടു പുലരുന്നതും ബീവി കണ്ടു.. 

പ്രായം നാൽപ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി... മക്കയിലെ ഹിറ ഗുഹയിൽ ഏകനായി അവിടുന്ന് ഇരിക്കാൻ തുടങ്ങി.. നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക് ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു.. സഹായത്തിനു പോലും അവർ ആരെയും കൂട്ടിയില്ല.. 

അതിനു പറഞ്ഞ കാരണം ''എന്‍റെ ഭർത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം'' എന്നാണ്.. ഇന്ന് പടവുകൾ ഉണ്ടാക്കിയിട്ടും ആ മല കയറാൻ ആരോഗ്യമുള്ളവർക്ക് പോലും ഒരു മണിക്കൂർ വേണം.. അപ്പോ ആ ഉമ്മ എത്ര മാത്രം കഷ്ടപ്പെട്ട് കാണും ?  എത്രമാത്രം അവർ നബിയെ സ്നേഹിച്ചു കാണും..? 

ഒരു നാൾ, റമളാൻ മാസം, നബിക്ക് മുൻപിൽ ജിബ്രീൽ മാലാഖ പ്രത്യക്ഷപ്പെട്ടു.. ''വായിക്കുക'' - ''എനിക്ക് വായിക്കാനറിയില്ല'' എന്ന് നബി മറുപടി പറഞ്ഞു.. മാലാഖ നബിയെ ആലിംഗനം ചെയ്തു വീണ്ടും അത് ആവര്‍ത്തിച്ചു, നബി ഉത്തരവും ആവര്‍ത്തിച്ചു.. മൂന്നാം തവണ നബി ചോദിച്ചു ''ഞാന്‍ എന്താണ് വായിക്കേണ്ടത്'' 

''വായിക്കുക, സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ (ഗര്‍ഭാശയത്തില്‍) ഒട്ടിപ്പിടിക്കുന്ന ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ എഴുതാന്‍ പഠിപ്പിച്ചവന്‍...., മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു... (ഖുർ ആൻ 96/1-5)''

ഉടനെ മാലാഖ അപ്രത്യക്ഷമായി.. മേല്‍ വാക്കുകള്‍ നബിക്ക് ഹൃദിസ്ഥമായി.. നബി പേടിച്ചു ഓടി വീട്ടിലെത്തി. ''എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ'' എന്നദ്ദേഹം ബീവിയോടു പറഞ്ഞു.. ബീവി പരിഭ്രാന്തയായി..

നബി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.. ഖുർ ആൻ കേൾപ്പിച്ചു ബീവി ആശ്വസിപ്പിച്ചു. ''അങ്ങ് പേടിക്കരുത്... ഇത് മനുഷ്യ വചനങ്ങൾ അല്ല.. അങ്ങയെ അള്ളാഹു കൈവിടില്ല.. അങ്ങ് പാവങ്ങളെ സഹായിക്കുന്നു.. നന്മകൾ മാത്രം ചെയ്യുന്നു.. ''

ബീവിയുടെ വാക്കുകൾ നബിക്ക് ആശ്വാസമേകി.. നബി താൻ പ്രവാചകൻ ആയ കാര്യം ആദ്യം അറിയിച്ചത് ഖദീജ ബീവിയെ ആണ്... ഉടനെ ഖദീജ ബീവി നബിയിൽ വിശ്വസിച്ചു.. അങ്ങനെ മുഹമ്മദ്‌ നബിയിൽ വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി ബീവി മാറി ...

നബിക്ക് പിന്നീട് പരീക്ഷണങ്ങൾ ആയിരുന്നു.. പീഡനങ്ങൾ, ബഹിഷ്കരണങ്ങൾ, മൂന്നു വർഷം ഒരു മലമുകളിൽ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാൻ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു.. എന്നിട്ടും ഒരിക്കൽ പോലും ബീവി അസഹ്യത കാണിച്ചില്ല..

പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി രോഗം ബാധിച്ചു കിടപ്പിലായി.. മരണ സമയം അടുത്തിരുന്നു കണ്ണീർ വാർത്ത നബിയോടായി അവർ പറഞ്ഞു. ''നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ തരട്ടെ.. നല്ല മക്കളെയും തരട്ടെ..'' മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!

അന്ന് നബിയോടൊപ്പം ആ വീട്ടിൽ താമസിച്ചിരുന്ന ബാലനായ അലി പറയുന്നു. '' ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും നബി ബീവിയെ ഓർത്ത് എങ്ങിക്കരയുമായിരുന്നു.. ''

പിന്നീടു നബിയുടെ ജീവിതത്തിൽ പല ഭാര്യമാരും കടന്നു വന്നു.. അതിൽ ഒരേ ഒരു കന്യക മാത്രമേ (ആയിഷ) ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും വിധവകളോ, വിവാഹ മോചിതരോ ആയിരുന്നു.. പക്ഷെ അവർക്കാർക്കും ഖദീജയുടെ സ്ഥാനം നബിയുടെ മനസ്സിൽ കിട്ടിയിരുന്നില്ല..

വർഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു... അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്.. ഒരു മനുഷ്യൻ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ് .

മാതാ പിതാക്കൾ മക്കളെ പറ്റി എന്നും നല്ലതേ പറയൂ.. പക്ഷെ ഒരു ഭാര്യയെ പറ്റി അല്ലെങ്കിൽ ഭർത്താവിനെ പറ്റി അവരുടെ പങ്കാളി നല്ലത് പറഞ്ഞാൽ, അതാണ്‌ യഥാർത്ഥത്തിൽ അവർക്കു കിട്ടാവുന്ന ഏറ്റവും നല്ല സർട്ടിഫിക്കറ്റ്..

അതിനാൽ തന്നെ കദീജ ബീവി ഏറെ ഉന്നതയാണ്..  പുണ്യ നബിയുടെ സ്നേഹം പൂർണമായി കിട്ടിയ ഭാര്യയാണവര്.. . പക്ഷെ ഈ ഉമ്മയുടെ മഹത്വം നമ്മൾ തീരെ മനസ്സിലാക്കിയിട്ടില്ല.. അർഹിക്കുന്ന പോലെ ഓർക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ ആ ഉമ്മ ഒരു ഭാഗത്ത് കിടക്കുന്നു..

പ്രിയ സഹോദരീ സഹോദരന്മാരെ... ഈ ഉമ്മയെ നമ്മളാരും കാണാതെ പോകരുത്... ആരുമില്ലാതിരുന്ന നമ്മുടെ നബിക്ക് എല്ലാമായിരുന്ന ഈ ഉമ്മയെ നമ്മൾ ഒരു കാലത്തും മറക്കരുത്...

സഹോദരന്മാര്‍ ഇത് ആരെല്ലാം മറ്റുള്ളവരിലേക്ക് എതിച്ചുവോ അവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകെട്ടെ.. ആമീൻ.

"അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ ! ഇസ്ലലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ നിന്നും ഇല്ലാതാക്കാൻ വിശ്വാസത്തിന്റെ വെളിച്ചം മനുഷ്യ സമൂഹത്തിന് എത്തിച്ച്ക്കെട്ക്കാൻ നിങ്ങളും പങ്കാളികളാവുക ! സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർകും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ....

Advertisment