/sathyam/media/media_files/3hZagElODt6ZPEzcxu9i.jpg)
5 കൊല്ലത്തിനുശേഷം അഞ്ചാം തവണ എത്തുമ്പോൾ ദുബായ് ആകപ്പാടെ മാറിയിരിക്കുന്നു. ഇന്ന് ലോകത്തിന്റെ വാണിജ്യനഗരമായി ദുബായ് മാറിയിരിക്കുകയാണ്.
വാണിജ്യവും വ്യവസായവും ടൂറിസവുമാണ് പ്രധാനവരുമാനമാർഗ്ഗങ്ങൾ. എണ്ണ ഇവിടെ നാമമാത്രമേ ഉള്ളു.
ലോകമെമ്പാടുമുള്ള രാജ്യക്കാരെയെല്ലാം നമുക്ക് ദുബായിൽ കാണാവുന്നതാണ്. അതുതന്നെ ഒരു പ്രത്യേകതയാണ്..
വെടിപ്പും വൃത്തിയുമുള്ള റോഡുകളും, മരുഭൂമിയിലെ പച്ചപ്പും, അംബരചുംബികളായ സൗധങ്ങളും, സന്തോഷമുള്ള ഒരു ജനതയും അതാണ് ദുബായ് എമിറേറ്റിന്റെ മുതൽക്കൂട്ട്..
എവിടെത്തിരിഞ്ഞാലും മലയാളികളും മലയാളികളുടെ സൂപ്പർ മാർക്കറ്റും മലയാളത്തിലുള്ള സംസാരവും....ലുലുമാളുകൾ ഇവിടെ മിക്കയിടത്തുമുണ്ട്....
ദുബായിലെ ദേരയിലുള്ള ഏറ്റവും വലിയ Water front Fish മാർക്കറ്റിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളായ കച്ചവടക്കാർ വരെ മത്തി, ചൂര, അയില എന്നിങ്ങനെ മീനുകളുടെ പേരുകൾ മലയാളത്തിൽ പറയുന്നത് കേട്ടപ്പോൾ അതിശയം തോന്നി. അത്രയ്ക്കുണ്ട് ഇവിടെ മലയാളികളുടെ സ്വാധീനം..
മറ്റൊന്ന് ഇന്ത്യൻ മദ്യ ബ്രാൻഡുകളുടെ വില കണ്ടാണ് ഞാൻ നടുങ്ങിപ്പോയത്.. നാടുമായി താരതമ്യം ചെയ്തപ്പോൾ...?
ദുബായിൽ നിന്നും 85 കിലോമീറ്റർ ( കാറിൽ ഒരു മണിക്കൂർ ) യാത്രചെയ്താൽ റാസ് അൽ ഖൈമയിലെ Premium Cellars എന്ന അതിവിശാലമായ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മദ്യ ബ്രാൻഡുകളുടെ വലിയ ശേഖരമുണ്ട്. പുതുതായി ആരംഭിച്ചതാണ് ഈ ഷോറൂം.
ഇവിടെ കേരളത്തിൽ 1400 രൂപ വിലവരുന്ന Signature , Royal Challenge മദ്യത്തിന് 13 ഉം 12 ഉം ദിർഹം മാത്രം. അതായത് ഇന്ത്യൻ രൂപ 290 - 270 ആണ് വില. ഇതേ വിലനിലവാരമാണ് മറ്റെല്ലാ മദ്യ ബ്രാൻഡുകൾക്കും.
എടുത്തുപറയേണ്ട ഒരു വസ്തുത ദുബായ് പൊതുവായി അവലംബിക്കുന്ന കർശനമായ ഉന്നത ക്വാളിറ്റി നിലവാരമാണ്. നിത്യോപയോഗ സാധനങ്ങളിൽ തുടങ്ങി നിർമ്മിതികളിൽവരെ ഈ മികവ് ദൃശ്യമാണ്.
ദുബായിൽ ഇപ്പോൾ ചൂട് വളരെ കൂടുതലാണ്. 50 ഡിഗ്രിവരെയാണ് പകൽ സമയങ്ങളിൽ. അതുകൊണ്ടുതന്നെ പുറത്തുനടക്കുക അൽപ്പം ദുസ്സഹമാണ്. അടുത്ത മാസം മുതൽ ചൂടിന് ശമനമുണ്ടാകും.
ലോകത്തു ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങളും സാധനസാമഗ്രികളും ദുബായിൽ ലഭ്യമാണ്.. ഓരോ വർഷവും ദുബായ് മാറിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ ശോഭയോടെ, ആഡംബരത്തോടെ കൂടുതൽ ഉയരത്തി ലേക്ക്.
ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽനിന്ന് മോചനംനേടുമ്പോൾ ആരുമറിയാത്ത നാടായിരുന്ന ദുബായ് ഉൾപ്പെടുന്ന യുഎഇ ഇന്ന് ഒരു സമ്പന്നരാജ്യമായി മാറിയതിനുപിന്നിൽ ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഇച്ഛാശക്തിയും സർവ്വോപരി ജനങ്ങളോടുള്ള പ്രതിബദ്ധതയും ഒന്നുമാത്രമാണ്.
ദുബായിലെ എല്ലാ നിർമ്മിതികളിലും, പുരോഗതിയിലും മലയാളികളുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് എന്ന കാര്യം എടുത്തുപറയാതെ തരമില്ല.
ഇന്നലെ ഞങ്ങൾ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ഐലൻഡായ പാം ജുമേറയിലെ നഖീൽ പാം വ്യൂവിൽ പോയിരുന്നു. അതിൻ്റെ 54 മത്തെ നിലയിൽനിന്നുകൊണ്ട് കടൽ നികത്തി ഈന്തപ്പനയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന വില്ലാ പ്രോജക്റ്റ് കാണുക ബുർജ് ഖലീഫയിൽ കയറുംപോലെ മറ്റൊരു വിസ്മയം തന്നെയാണ്..