/sathyam/media/media_files/O60FMv8y8bH2yqCwQ40l.jpg)
വളരെ അതിശയകരമായ ഒരു മുന്നേറ്റമാണ് സൗദി അറേബ്യായിൽ നടക്കുന്നത്. 2012 വരെ സൗദിയിൽ സ്ത്രീകൾക്ക് വീടിനു വെളിയിൽപ്പോയി ജോലിചെയ്യാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. 2012 നുശേഷം പരിമിതമായ രീതിയിൽ കോസ്‌മെറ്റിക് ഷോപ്പുകളിലും ലേഡീസ് അണ്ടർ ഗാർമെന്റ് ഷോപ്പുകളിലും ജോലിചെയ്യാൻ അവർക്ക് അനുവാദം ലഭിക്കപ്പെട്ടു.
എന്നാൽ ഇന്ന് 2023 ൽ ലോകത്തെ പല വികസ്വര രാജ്യങ്ങളെയും പിന്തള്ളി സ്വതന്ത്രമായി ജോലിചെയ്യാനുള്ള സ്ത്രീസ്വാതന്ത്ര്യത്തിൽ മുന്നിരയിലേക്കുയർന്ന സൗദി അറേബിയയിലെ ഫീമെയിൽ വർക്ക് ഫോഴ്സ് 36% ആണ്. ഇത് International Monetary Fund - IMF പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടാണ്.
2016 ൽ ക്രൗൺ പ്രിൻസ് മൊഹമ്മദ് ബിൻ സൽമാൻ കൊണ്ടുവന്ന വിഷൻ 2030 മൂലമാണ് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും ലഭിക്കുന്നത്. സ്ത്രീകൾക്ക് ജോലികളിൽ 30% ആണ് അദ്ദേഹം അന്ന് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇപ്പോൾത്തന്നെ അത് മറികടന്ന് 36 ശതമാനമായിരിക്കുന്നു.
ഇന്ന് സൗദിയിലെ എല്ലാ മേഖലകളിലും സ്ത്രീകൾ വർക്ക് ചെയ്യുന്നുണ്ട്. കൂടാതെ 5 വനിതകൾ ലോകത്തെ പല രാജ്യങ്ങളിൽ സൗദിയുടെ അംബാസഡർമാരായി നിയമിക്കപ്പെട്ടിരിക്കുന്നു.150 പേരുള്ള ശൂറ കൗൺസിലിൽ 30 പേര് സ്ത്രീകളാണ്.
അമേരിക്ക, നോർവേ, സ്വീഡൻ, ഐസ് ലാൻഡ്, യൂറോപ്യൻ യൂണിയൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലെ സൗദി അംബാസഡർമാർ വനിതകളാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ സൗദി അറേബ്യ അയച്ച ബഹിരാകാശ യാത്രികരിൽ Rayyanah Barnawi എന്ന സൗദി വനിതയുമുണ്ടായിരുന്നു.
IMF റിപ്പോർട്ട് പ്രകാരം 2021 ൽ 27.6 % സ്ത്രീകളാണ് വിവിധ രംഗങ്ങളിൽ ജോലിചെയ്തിരുന്നത്. വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ സ്ത്രീസാന്നിദ്ധ്യം വ്യാപകമായി മുന്നേറുകയാണ്. സൗദിയുടെ സാമ്പത്തിക മേഖലയിൽ സ്ത്രീശക്തിയുടെ സ്വാധീനം പ്രകടമാണ്.
രാജ്യം ഏറെ മാറിയിരിക്കുന്നു.രാഷ്ട്രീയം, ടൂറിസം,കായികം, ഡിഫൻസ് എന്നീ മേഖലകളിലും സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. റെയിൽവേയിൽ മറ്റു സ്ത്രീകൾക്കൊപ്പം ബുള്ളറ്റ് ട്രെയിൻ ഡ്രൈവിംഗ് പാസ്സായ 32 വനിതകളും ജോലിചെയ്യുന്നുണ്ട്.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പമോ അവരെക്കാൾ മുന്നിലോ ആണ് ഇന്ന് സൗദി അറേബിയയിലെ വനിതകളുടെ വർക്ക് ഫോഴ്സ് എന്നത് അസൂയാവഹമായ വസ്തുതയാണ്.
അവസാന ചിത്രങ്ങൾ - നോർവേയിലെയും യൂറോപ്യൻ യൂണിയനിലെയും സൗദിയുടെ അംബാസിഡർമാരായ അമൽ അൽ മോ ആലമിയും ഹായിഫായും.