/sathyam/media/media_files/2025/07/09/hassan-thikodi-article-7-2025-07-09-20-41-37.jpg)
മലബാറിൽ (കോഴിക്കോട്) നിന്നും യു.കെ. സന്ദർശിക്കാനെത്തിയ എനിക്ക് യൂറോപ്പിലെ ഏറ്റവും വലിയ “മലബാർ ഫുഡ് ഫെസ്റ്റ്” ജൂലൈ 6-ന് നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അതൊന്നു കാണാനും അനുഭവിച്ചറിയാനുമായി ലണ്ടനിലെ ലെസ്റ്ററിൽ മഴയെയും തണുപ്പിനെയും അവഗണിച്ച് കുടുംബസമേതം എത്തി.
എമ്മ (ഈസ്റ്റ് മലയാളി മുസ്ലിം അസോസിയേഷൻ) ഒരുക്കിക്കൂട്ടിയ മലബാറിന്റെ രുചിഭേദങ്ങൾ ടാഗ്‌ലൈനിൽ പറയുംപോലെ അത്രയൊന്നും ഗംഭീരമായിരുന്നില്ല. അനുകൂലമല്ലാത്ത കാലാവസ്ഥ ആയിരിക്കാം അതിനു കാരണം.
മലബാർ ഗോൾഡും അജ്മി മലബാറും സ്പോൺസർ ചെയ്ത ഫുഡ് ഫെസ്റ്റിവലിൽ കേരളത്തിന്റെ സമ്പന്നമായ രുചികളും ഊർജ്ജസ്വലമായ സംസ്കാരവും അണിനിരത്തിയിരുന്നു. കേരളത്തിന്റെ സ്വന്തമായ ചെണ്ടമേളത്തോടെ ഉൽഘാടന പരിപാടികൾ സമാരംഭിച്ചു.
സ്വാദിഷ്ടമായ ദക്ഷിണേന്ത്യൻ ഭക്ഷണവിഭവങ്ങൾ, തത്സമയ പാചക പരിപാടികൾ, സാംസ്കാരിക പ്രകടനങ്ങൾ, രസകരമായ കുടുംബ പ്രവർത്തനങ്ങൾ എന്നിവയുടെ അവിസ്മരണീയമായ ഒരു ദിവസമായിമാറി “ദി സിറ്റി ഓഫ് ലെസ്റ്റർ”കോളേജിലെ വിശാലമായ ഗ്രൗണ്ട്.
(ഉൽഘാടനവേദി)
വിവിധതരം ദോശകളും, ബിരിയാണിയും, മലബാറിന്റെ തനതായ എണ്ണക്കടികളും, നാടൻ ഇളനീർ വില്പനയും, പുട്ടും കടലക്കറികളും, സ്വാദിഷ്ടമായ ഇതര ദക്ഷിണേന്ത്യൻ ഭക്ഷണവിഭവങ്ങളും തത്സമയം പാചകം ചെയ്തുകൊടുത്തു തുടങ്ങിയതോടെ ആയിരങ്ങൾ ഭക്ഷണം വാങ്ങാനും കഴിക്കാനുമായി അവിടെ എത്തിക്കൊണ്ടിരുന്നു.
കാലാവസ്ഥ ഇടക്കൊക്കെ മാറിക്കൊണ്ടിരുന്നു, കാർമേഘം മൂടിക്കെട്ടിയ ആകാശത്തിൽനിന്നും ഇടക്കൊക്കെ മഴ ചാറിയതിനാൽ കയറി നില്ക്കാൻ ഇടമില്ലാതെ പലരും മഴയിൽ നനഞ്ഞു. അപൂർവം ചിലർ കുടകൾ കരുതിയിരുന്നു.
ലണ്ടനിലെ തിരക്കിട്ട ജോലികൾക്കിടയിൽകിട്ടിയ ഒഴിവുദിവസസത്തിൽ നാടൻ ഭക്ഷണം വാങ്ങാനും കഴിക്കാനും, വിദൂരങ്ങളിൽ താമസിക്കുന്ന മലയാളികളെ പരസ്പരം കാണാനുമുള്ള ഒരു വിശാല ഇടംകൂടിയായിമാറി മലബാർ ഭക്ഷ്യമേള. കൂടാതെ കുട്ടികൾക്ക് കളിക്കാനും ആടിപ്പാടാനുള്ള സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.
ഇടവേളകളിൽ കേരളത്തിന്റെ സാംസ്കാരിക പരിപാടികൾ സ്റ്റേജിൽ കണ്ടാസ്വദിക്കനും കഴിയും. മൊത്തത്തിൽ തനി നാടൻ ഫീലിംഗ് അനുഭവപ്പെട്ടു. ആസൂത്രണത്തിലെ അപര്യായപ്തത ഒഴിവാക്കിയാൽ ലണ്ടനിൽ നടന്ന മലബാർ ഫുഡ് ഫെസ്റ്റിവൽ അനുഭവഭേദ്യമായി.
ലണ്ടൻ ഐ (Londan Eye)
135 മീറ്റർ ഉയരത്തിൽ, 1999-ൽ നിർമ്മിച്ച “ലണ്ടൻ ഐ” ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ് വീലായികറങ്ങിക്കൊണ്ടിരിക്കുന്നു. ലണ്ടനിലെ തേംസ് നദിയുടെ തെക്കേ കരയിൽ സ്ഥിതി ചെയ്യുന്ന, മില്ലേനിയം വീൽ എന്നുക്കൂടി അറിയപ്പെടുന്ന ഒരു ഭീമൻ കാന്റിലിവേർഡ് നിരീക്ഷണ ചക്രമാണ് ലണ്ടൻ ഐ.
ഇതിന്റെ ചക്രത്തിന് 32 കാപ്സ്യൂളുകൾ ഉണ്ട്, ഓരോന്നിലും 25 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യന്ന ഈ ജനപ്രിയ വിനോദസഞ്ചാര കാഴ്ച ഒരു അത്ഭുതം തന്നെയാണന്നകാര്യത്തിൽ തർക്കമില്ല. മുപ്പത് മിനുറ്റ് കറങ്ങുന്ന ഈ ചക്രത്തിൽ കയറിയാൽ ലണ്ടൻ നഗരത്തിന്റെ ഏറിയ ഭാഗവും വീക്ഷിക്കാം.
ഇതിൽ കയറണമെങ്കിൽ ഒരാൾക്ക് നാല്പത്തിനാല് പൗണ്ട് (ഏകദേശം 5500 രൂപ) നൽകണം. രാവിലെ ഒൻപതുമണി മുതൽ ആരംഭിക്കുന്ന ടിക്കറ്റ് വില്പന വൈകുന്നേരം 8 മണിവരെ ഉണ്ടായിട്ടും ആയിരങ്ങളുടെ നീണ്ടക്യൂ കാണപ്പെടുന്നു. പക്ഷെ ആരും ഒരു തവണയെങ്കിലും കയറാതെ ഇവിടം വിട്ടുപോവില്ല.
(ലണ്ടൻ ഐ)
ഇതിൽ കയറണമെങ്കിൽ ഒരാൾക്ക് നാല്പത്തിനാല് പൗണ്ട് (ഏകദേശം 5500 രൂപ) നൽകണം. രാവിലെ ഒൻപതുമണി മുതൽ ആരംഭിക്കുന്ന ടിക്കറ്റ് വില്പന വൈകുന്നേരം 8മണിവരെ ഉണ്ടായിട്ടും ആയിരങ്ങളുടെ നീണ്ടക്യൂ കാണപ്പെടുന്നു. പക്ഷെ ആരും ഒരു തവണയെങ്കിലും കയറാതെ ഇവിടം വിട്ടുപോവില്ല.
തേംസിലെ ഓളങ്ങളിൽ നിഴലിക്കുന്ന ബിഗ് ബെൻ:
യു.കെ നിവാസികളും ലണ്ടൻ സന്ദര്ശിക്കാനെത്തുന്നവരും ഒരുപോലെ കാണാനിഷ്ടപ്പെടുന്ന ഒരു നഗരക്കാഴ്ചയാണ് തെംസ് നദിയും ബിഗ് ബെൻ ടവറും.
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന്റെ (പാർലമെന്റ് ഹൗസുകൾ) ഭാഗമായ എലിസബത്ത് ടവറിനുള്ളിലാണ് ഗ്രേറ്റ് ബെല്ലെന്നറിയപ്പെടുന്ന “ബിഗ് ബെൻ” സ്ഥാപിക്കപ്പെട്ടത്.
ഇത് തേംസ് നദിയെ അഭിമുഖീകരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ "തേംസ് നദി ക്ലോക്ക്" എന്നും ഇതറിയപ്പെടുന്നു.
13 ടണ്ണിൽ കൂടുതൽ (13,760 കിലോഗ്രാം) ഭാരമുള്ള ക്ലോക്ക് ടവറിനുള്ളിലെ കൂറ്റൻ മണിക്കാണ് ബിഗ് ബെൻ എന്ന പേര് നൽകിയിരിക്കുന്നത്. നാല് ക്ലോക്ക് മുഖങ്ങളും പ്രകാശിപ്പിക്കുന്നതോടെ രാത്രിയിൽ ക്ലോക്ക് ടവർ മനോഹരമായ ഒരു കാഴ്ചയായി മാറുന്നു.
ബിഗ് ബെൻ എന്ന പേര് ഒന്നിനോടും സാമ്യതയില്ല. എങ്കിലും പ്രായം ചെന്ന ഇഗ്‌ളീഷ്‌കാരോട് ചോദിച്ചാൽ അവർ പറയും ഇവിടെ പണ്ട് ഒരു വർക്ക് കമ്മീഷണറുണ്ടായിരുന്നു.
സർ ബെഞ്ചമിൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തെ വീട്ടിൽ "ബിഗ് ബെൻ" എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടിരുന്നതിനാൽ ആ ഒരു വലിയ മനുഷ്യന്റെ പേര് ഈ ക്ളോക്കിനു ഉചിതമെന്ന് പലർക്കും തോന്നി.
തെംസ് നടിയുടെ ചരിത്രം:
ശാന്തസുന്ദരമായി ഒഴുകുന്ന ഈ നദിക്കും ഒരു ചരിത്രമുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ ഒരു ചരിത്രമാണ് തേംസ് നദിക്കുള്ളത്.
തേംസ് നദീതീരത്ത് മനുഷ്യവാസം ആരംഭിച്ചതിന്റെ തെളിവുകൾ ചരിത്രാതീത കാലം മുതലേയുണ്ട്, വ്യാപാരത്തിനും പ്രതിരോധത്തിനും റോമാക്കാർ അതിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞു.
എ.ഡി. 47-ൽ അവർ ലോണ്ടിനിയം (ലണ്ടൻ) സ്ഥാപിച്ചു, നദിക്ക് കുറുകെ ആദ്യത്തെ പാലവും നിർമ്മിച്ചു. റൈൻ നദിയുടെ പോഷക നദിയിൽ നിന്നാണ് തെംസ് എത്തിച്ചേരുന്നത്.
ബ്രിട്ടന്റെ, പ്രത്യേകിച്ച് ലണ്ടന്റെ വികസനത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. തേംസ് രാഷ്ട്രത്തിന്റെ ചരിത്രത്തിന് സാക്ഷിയും സജീവ പങ്കാളിയുമാകുന്നു. ലണ്ടന്റെ നിലനിൽപ്പിന് കാരണം തീർച്ചയായും ഈ നദിയാണ്, അതിനാൽ ലണ്ടനെ നദിയുടെ നഗരമായി കണക്കാക്കണം.
എ.ഡി. 43-ൽ ബ്രിട്ടനിൽ എത്തിയപ്പോൾ റോമൻ സൈന്യം തേംസിന് പാലം കെട്ടിയതോടെയാണ് ഈ നഗരം ഉത്ഭവിച്ചത്.
തെംസ് നദി അതീവ മനോഹരമാണ്. കൃതിദൃശ്യങ്ങൾ, ചരിത്രപരമായ പ്രാധാന്യം, സാംസ്കാരിക സ്വാധീനം എന്നിവയ്ക്ക് പേരുകേട്ടതാണ്. കൂടാതെ കലാകാരന്മാർക്കും സംഗീതജ്ഞർക്കും എഴുത്തുകാർക്കും പ്രചോദനം നൽകുന്നു.
പണ്ടുമുതലേ എണ്ണമറ്റ എഴുത്തുകാർക്കും കവികൾക്കും തേംസ് നദി എഴുതാൻ പ്രചോദനം നൽകിയിട്ടുണ്ട്. വില്യം ഷേക്സ്പിയർ, ചാൾസ് ഡിക്കൻസ്, ടി.എസ്.എലിയട്ട് എന്നിവരുടെ കൃതികളിൽ ഇത് പ്രധാനമായും പ്രത്യക്ഷപ്പെടുന്നുണ്ട്.
തെംസ് വേദനിക്കുമ്പോൾ ജനം ആഘോഷിക്കുന്നു
എന്നാൽ നദിയുടെ പഴയ ശാന്തത എന്നോ നഷ്ടപ്പെട്ടുപോയി. നിശബ്ധതയുടെയും ധ്യാനത്തിന്റെയും ഒരു പ്രദേശമായിരുന്നു ഈ നദിക്കരകൾ.
തുഴയുടെ തുള്ളികളും കിന്നാരം പറയുന്ന ഓളങ്ങളും മാത്രമുള്ള തേംസിൽ ഇന്ന് മെഷിൻ ബോട്ടുകൾകളുടെയും കപ്പലുകളുടെയും ബാഹുല്യത്താൽ ശബ്ദമുഖരിതമാണ്.
തേംസിൽ മഞ്ഞുമൂടുമ്പോൾ അത് ഒരു സുന്ദരിയായ മദാമ്മ വെള്ള വസ്ത്രം ധരിച്ചപോലെ മടക്കുകളായി ചുരുണ്ടുകൂടും. അപ്പോൾ കരയിലെ തോണിക്കാരും വഞ്ചിക്കാരും മഞ്ഞവസാനിക്കാനായി ആരോടൊക്കയോ പ്രാർത്ഥിക്കും.
കാരണം അവർക്ക് അന്നംകിട്ടണമെങ്കിൽ നദി അതിന്റെ ഓളങ്ങളോടെ ഒഴുകണം. ഈ അവസ്ഥ കണ്ടതുകൊണ്ടോ അനുഭവിച്ചത്കൊണ്ടോവാം രണ്ടാം ലോകമഹായുദ്ധസമയത്ത് എഫ്.എസ്. ബോവാസ് വേഡ്‌സ്‌വർത്തിന്റെ കവിതയ്ക്ക് ഒരു വിഷാദകരമായ മറുപടി എഴുതിയത്.
“ഭൂമിക്ക് ഇതിലും മനോഹരമായി ഒന്നും കാണിക്കാനില്ല:
അപ്പോൾ വേഡ്‌സ്‌വർത്ത് ആ കാഴ്ച കണ്ട് ആനന്ദഭരിതനായി പാടി
പ്രഭാതവെളിച്ചത്തിൽ അണിഞ്ഞൊരുങ്ങിയ വെസ്റ്റ്മിൻസ്റ്ററിനെക്കുറിച്ച്
സൗന്ദര്യം, തിളക്കമുള്ളതും അതുല്യവുമായത്;
അതിന്റെ ഗോപുരങ്ങൾ, താഴികക്കുടങ്ങൾ, വായുവിൽ തിളങ്ങുന്ന ക്ഷേത്രങ്ങൾ,
അവയ്ക്ക് മുകളിൽ പറക്കുന്ന പക്ഷികളല്ലാതെ മറ്റൊന്നുമില്ല.
എന്നാൽ ഇപ്പോൾ രാത്രിയിലെ ആകാശ എഞ്ചിനുകൾ
ഇടിമുഴക്കവും വൈഭവവും കൊണ്ട് അവരുടെ ബോൾട്ടുകൾ വർഷിച്ചു.
ആഹാ ! ഗായകന് വീണ്ടും നിൽക്കാൻ കഴിയുമോ
പാലത്തിൽ, എത്ര അളന്ന വേദന
മനോഹരമായ കാഴ്ച വികലാംഗവും വികലവുമായി കാണാൻ എന്നാൽ ശക്തമായ ഹൃദയം ഇപ്പോഴും മിടിക്കുന്നത് അയാൾ കേൾക്കും ധൈര്യമില്ലാതെ, നിരാശയില്ലാതെ, പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു
ആത്മാവിന് മുറിവേൽക്കാൻ കഴിയാത്ത ഒരു വെസ്റ്റ്മിൻസ്റ്റർ.”
കോവിഡിൽ മരിച്ചവർക്കായി ഒരു മതിൽ
ലോകത്തിൽ എവിടെയെങ്കിലും ഇങ്ങനെ ഒരു മതിൽ പണിതതായി എനിക്കറിയില്ല. എന്നാൽ പാർലമെന്റ് ഹൗസിന് നേരെ എതിർവശത്ത് തേംസ് നദിക്കരയിൽ 500 മീറ്ററോളം നീളത്തിൽ ഒരു മതിൽ പണിതിട്ടുണ്ട്. 2021-ൽ സൃഷ്ടിക്കപ്പെട്ട ലണ്ടനിലെ നാഷണൽ കോവിഡ് മെമ്മോറിയൽ വാൾ, കോവിഡ്-19 മൂലമുള്ള യുകെയുടെ ദുരന്ത നഷ്ടത്തിന്റെ ദൃശ്യ പ്രതിനിധാനമാണ്.
യുകെയിലെ കോവിഡ്-19 മൂലം നഷ്ടപ്പെട്ടവർക്കുള്ള ഒരു അതുല്യ സ്മാരകമാണിത്, ദുഃഖിതരായ കുടുംബങ്ങൾക്കായി ദുഃഖിതരായ കുടുംബാംഗങ്ങൾ സൃഷ്ടിച്ചതാണ് ഈ മതിൽ. ഇപ്പോൾ ഇത് പരിപാലിക്കുന്നത് 'ദി ഫ്രണ്ട്സ് ഓഫ് ദി വാൾ' എന്നറിയപ്പെടുന്ന ഒരു ചെറിയ കൂട്ടം സന്നദ്ധപ്രവർത്തകരാണ്.
240,000-ത്തിലധികംപേർ വ്യക്തിഗതമായി കൈകൊണ്ട് വരച്ച ചുവന്ന ഹൃദയങ്ങളുണ്ട്, അവയിൽ ഓരോന്നും കോവിഡ്-19 മരണത്തിന് നേരിട്ടുള്ള കാരണമായി യുകെയിൽ മരിച്ച ഒരാളെ പ്രതിനിധീകരിക്കുന്നു.
കോവിഡ് മരണ സംസ്‍കാരം അന്ന് നടന്നിരുന്നില്ല, ഉണ്ടെങ്കിൽത്തന്നെ അത് ആഡംബരമരുന്നില്ല. അതുകൊണ്ട് തന്നെ ഹൃദയം ചുമരിൽ പതിച്ചുകൊണ്ട് ഇന്നവർ ഓർക്കുന്നു, പുഷ്പ്പാർച്ചന നടത്തുന്നു.
കോവിഡ്-19 ദുരിതബാധിതരായ കുടുംബങ്ങളുടെ നീതിക്കായി എന്ന കാമ്പയിൻ ആരംഭിച്ചു. അതിൽ മാറ്റ്, ജോ എന്നിവരാണ് മതിലിനുള്ള ആശയം മുന്നോട്ടുവച്ചത്.
2020-ൽ ഫ്രാൻ ഹാളിന്റെ ഭർത്താവ് സ്റ്റീവ് കോവിഡ്-19 ബാധിച്ച് മരിച്ചതിനുശേഷം, അവർ കോവിഡ്-19 ദുഃഖിതരായ കുടുംബങ്ങൾക്കായുള്ള നീതി കാമ്പെയ്‌നിന്റെ സജീവ അംഗമായി.
ദേശീയ കോവിഡ് സ്മാരക മതിൽ എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യമർഹിക്കുന്നതെന്നും താനും മറ്റ് കുടുംബങ്ങളും നീതിക്കുവേണ്ടി പ്രചാരണം നടത്തുന്നതെന്നും അവർ ഇവിടെ നമ്മോട് പറയുന്നു.
സംഘടന പ്രഖ്യാപിച്ചതിതാണ് “ഒരു സമൂഹമെന്ന നിലയിൽ, എന്താണ് സംഭവിച്ചതെന്ന് നമ്മൾ മറക്കരുത്. ഈ സ്മാരകം ശാശ്വതമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,”
ചുമരിലെ ഓരോ ഹൃദയങ്ങളിലും ലണ്ടനിൽനിന്ന് മരിച്ച ഓരോ കോവിഡ് മനുഷ്യന്റെയും അതുല്യ സ്മാരകമുണ്ട്. അവരെഴുതിയ വ്യക്തിഗത സന്ദേശങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കുമുണ്ട് ആ ചുമരിൽ ഒരിടം.
ലണ്ടൻ കാലാവസ്ഥയിൽ മങ്ങിയ ആർട്ട് പേനകൾ ഉപയോഗിച്ചാണ് യഥാർത്ഥ ഹൃദയങ്ങൾ വരച്ചത്, അതിനാൽ മുഴുവൻ ചുമരിലെയും ഓരോ ഹൃദയവും ഫ്രണ്ട്സ് ഓഫ് ദി വാൾ ടീം ദീർഘകാലം നിലനിൽക്കുന്ന മേസൺറി പെയിന്റ് ഉപയോഗിച്ച് വീണ്ടും വരച്ചിട്ടുണ്ട്.
കോവിഡ്-19 വൈറസ് ബാധിച്ച് ഇപ്പോഴും മരിക്കുന്നവർക്കായി അവർ പുതിയ ഹൃദയങ്ങൾ ചേർത്തുകൊണ്ടിരിക്കുന്നു.
ആ ചുമരിന്നരികിലൂടെ നടക്കുമ്പോൾ നമ്മളുടെ ഹൃദയമിടിക്കും, കോവിഡിൽ മരിച്ച പതിനായിരക്കണക്കായ മനുഷ്യർക്കുവേണ്ടി നമ്മുടെ മനസ്സുകൾ മന്ത്രിക്കും.
ജീവിച്ചിരിക്കുന്നവർക്ക് ചിന്തിക്കാനും ഓർമ്മിക്കാനും മനസ്സിലാക്കാനും വരും തലമുറയോട് നിശ്ശബ്ദമായി സംസാരിക്കാനും ആ ചുമരുകൾക്ക് കഴിയും.
-ഹസ്സൻ തിക്കോടി (email:hassanbatha@gmail.com phone 9747 883300).