/sathyam/media/media_files/2025/07/31/1001135603-2025-07-31-06-46-34.jpg)
പ്രിയം പ്രകടിപ്പിക്കാനും ശീലക്കേട് അകറ്റാനായി ചെറിയ കുട്ടികൾക്ക് മൊബൈൽ ഫോൺ യഥേഷ്ടം ഉപയോഗിക്കാൻ അനുവദിക്കുന്ന 13 വയസ്സിന് മുമ്പ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്ന കുട്ടികൾക്ക് 18 വയസ്സാകുമ്പോൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഒരു ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നു.
ഹെൽത്ത് ഡേ വെബ്‌സൈറ്റ് പറയുന്നത് പ്രകാരം മാനസികാരോഗ്യത്തിൽ വൈദഗ്ദ്ധ്യമുള്ള അമേരിക്കൻ സാബിൻ ലബോറട്ടറീസിലെ ഒരു ഗവേഷണ സംഘം ഇത് സംബന്ധിച് വിശദമായ പഠനവും ഗവേഷണവും നടത്തിയിട്ടുണ്ട്.
ഇന്റർനെറ്റ് ഉപയോക്താക്കളായ 1.5 ദശലക്ഷത്തിലധികം പേരുടെ മാനസികാരോഗ്യ ഫയലുകൾ, ജനസംഖ്യാ വിവരങ്ങൾ, ജീവിതശൈലി ഡാറ്റ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ ഡാറ്റാബേസായ ഗ്ലോബൽ മൈൻഡ് പ്രോജക്റ്റിൽ നിന്നുള്ള ഡാറ്റയാണ് സംഘം വിശകലനം ചെയ്തത്.
ജേണൽ ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കേപ്പബിലിറ്റീസിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 12 വയസിനും താഴെ പ്രായമുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന മാനസിക ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഇതിലൂടെ പുതിയ തലമുറയിൽ സംഭവിക്കുന്നത് ആത്മഹത്യാ ചിന്തകൾ, ആക്രമണാത്മക പെരുമാറ്റം, യാഥാർത്ഥ്യത്തിൽ നിന്നുള്ള അകൽച്ച, ഭ്രമാത്മകത എന്നീ പ്രവണതകളുമാണ്.
ചെറുപ്രായത്തിൽ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ അപകർഷതാബോധം, ആത്മാഭിമാനം കുറയൽ, വൈകാരികമായ പ്രതിരോധശേഷി കുറയൽ എന്നിവ അനുഭവപ്പെടാമെന്ന് ഗവേഷകർ കണ്ടെത്തി.
ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം, അവർ അസ്ഥിരത, പിരിമുറുക്കം, മറ്റുള്ളവരോടുള്ള കുറഞ്ഞ സഹാനുഭൂതി തുടങ്ങിയ ലക്ഷണങ്ങളാണ് കാണിച്ചത്.
ഇത്തരം ദുഷ്ഫലങ്ങൾ സോഷ്യൽ മീഡിയ ആക്‌സസ് ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതു മൂലമാണ് കൂടുതലായും ഉണ്ടാകുന്നതെന്നും ഗവേഷകർ സ്ഥിരപ്പെടുത്തുന്നു.
സൈബർ ഭീഷണി ഉണ്ടാകാനുള്ള സാധ്യത, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ, കുടുംബബന്ധങ്ങൾ ദുർബലമാകൽ എന്നിവയും ഇതേ കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നു.
13 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ ഭാവിതലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഗവേഷണ സംഘം ആഹ്വാനം ചെയ്യുന്നത്.