/sathyam/media/media_files/2025/09/09/titanic-musium-2025-09-09-21-00-40.jpg)
1998 ൽ ജോലിസംബന്ധമായി ഞാൻ വിജയവാഡയിൽ പോയപ്പോഴാണ് അവിടെ തിയേറ്ററിൽ പോയി ടൈറ്റാനിക്ക് എന്ന ജെയിംസ് കാമറൂണിന്റെ സിനിമ കാണുന്നത്. നിരവധി ഓസ്‌ക്കാർ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
അന്ന് ഒരിക്കലൂം കരുതിയിരുന്നില്ല 27 വർഷങ്ങൾക്കുശേഷം ആ ടൈറ്റാനിക്ക് കപ്പൽ പണിത സ്ഥലമായ യുകെയിലെ നോർത്ത് ഐർലണ്ടിലുള്ള ബെല്‍ഫാസ്റ്റ് (BELFAST) തുറമുഖ നഗരത്തിൽ എത്തുമെന്നും ആ സ്ഥലമൊക്കെ നേരിട്ട് കാണാൻ കഴിയുമെന്നും.
വൈറ്റ് സ്റ്റാർ ലൈസൻസിന്റെ ഉടമസ്ഥതയിൽ ബെൽഫാസ്റ്റിൽ പണിതീർത്ത റോയൽ മെയിൽ സ്റ്റീമർ (RMS) ടൈറ്റാനിക്ക് എന്ന ആ കൂറ്റൻ കപ്പൽ 1912 ഏപ്രിൽ 10 ന് 2224 യാത്രക്കാരും 884 ക്രൂ മെമ്പേഴ്‌സുമായി യുകെയിലെ സൗത്താംപ്റ്റണ്‍ (Southampton) -ൽ നിന്നും അമേരിക്കയിലെ ന്യൂയോർക്കിലേക്ക് നടത്തിയ കന്നിയാത്രയിൽ 1912 ഏപ്രിൽ 14 നു രാത്രി 11.30 അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മഞ്ഞുമലയിൽ ഇടിച്ചാണ് തകർന്നതും കപ്പൽ കടലിലെ ഏകദേശം 4 കിലോമീറ്റർ താഴ്ചയിലേക്ക് മുങ്ങിപ്പോയതും. ഏപ്രിൽ 17 നായിരുന്നു കപ്പൽ ന്യൂയോർക്കിലെത്തേണ്ടിയിരുന്നത്.
കപ്പലിലെ യാത്രക്കാരിൽ ഏതാണ്ട് 1500 പേരും ക്രൂ മെമ്പേഴ്‌സും അന്ന് കൊല്ലപ്പെട്ടു. മതിയായ ലൈഫ് ബോട്ടുകൾ ഇല്ലാതിരുന്നതും കടലിലെ മഞ്ഞുമലകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ക്യാപ്റ്റൻ അവഗണിച്ചതും സ്പീഡ് കുറയ്ക്കാതിരുന്നതുമാണ് അപകടത്തിനുള്ള കാരണങ്ങൾ.
കപ്പൽ ഒരു കാരണവശാലും തകരില്ല എന്ന അവകാശവാദവുമായി നിർമ്മിച്ച ടൈറ്റാനിക് തകർന്ന് ഇത്രവലിയ ഒരു കൂട്ടമരണമുണ്ടായത് അന്ന് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.
ആ കപ്പൽ ദുരന്തത്തെ ആസ്‌പദമാക്കി മനോഹരമായ ഒരു പ്രണയ കഥയും കോർത്തിണക്കി ജെയിംസ് കാമറൂൺ 1997 ൽ നിർമ്മിച്ച ടൈറ്റാനിക് എന്ന ചിത്രം ലോകമെങ്ങും ഒരു വമ്പൻ ഹിറ്റായിരുന്നു. ലിയോനാര്‍ഡോ ഡികാപ്രിയോ (Leonardo DiCaprio) യും കെയ്റ്റ് വിൻസ്‌ലെറ്റ് (Kate Winslet) മായിരുന്നു പ്രണയജോഡികളായി അഭിനയിച്ചത്.
ആ കപ്പൽ ദുരന്തത്തിന്റെ ഓർമ്മയ്ക്കായി ഇപ്പോൾ ബെൽഫാസ്റ്റ് തുറമുഖത്ത് ചിത്രങ്ങളിൽ കാണുന്നതുപോലെ വിശാലമായ ഒരു മ്യൂസിയം നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 2 -3 മണിക്കൂർ സമയം നമുക്ക് അവിടെ ചെലവിടാം.
അന്ന് നിർമ്മിച്ച ടൈറ്റാനിക് കപ്പലിന്റെ മുഴുവൻ നിർമ്മാണ വിവരങ്ങളും ചിത്രങ്ങളിലൂടെയും വീഡിയോ ഗ്രാഫിക്സിലൂടെയും നമുക്ക് കാട്ടിത്തരുന്നു. ടൈറ്റാനിക്കിന്റെ ആദ്യ യാത്രയും കപ്പൽ മഞ്ഞുമലയിലിടിച്ച് കടലിൽ തകരുന്നതും പിന്നീട് അത് മുങ്ങുന്നതുമുൾപ്പെടെയുള്ള ചിത്രങ്ങളും വിവരങ്ങളും നമ്മുടെ മനസ്സിൽ വലിയൊരു വിങ്ങലാകും സൃഷ്ടിക്കുക.
ടൈറ്റാനിക് മ്യുസിയത്തിൽ നിന്നും പുറത്തുവരുന്നവരുടെ മുഖഭാവം തന്നെ ദുഃഖം ഘനീഭവിച്ച തരത്തിലായിരുന്നു. അത്ര ഹൃദയഭേദകമായിരുന്നു ആ കാഴ്ചകൾ. നിസ്സഹായരായി, രക്ഷപെടാൻ ഒരു പഴുതുമില്ലാതെ മുങ്ങുന്ന കപ്പലിൽ നിന്നും അനന്തതയിലേക്ക് നോക്കി അലറിക്കരഞ്ഞ നൂറുകണക്കിനാൾക്കാരും അവരുടെ മരണം കണ്ണീരോടെ ദൂരെ കടലിൽ ലൈഫ് ബോട്ടുകളിലിരുന്നു കാണേണ്ടിവന്ന സഹയാത്രികരുടെയും മാനസിക വ്യഥ ഓർത്തപ്പോൾ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.
1998 ൽ വിജയവാഡയിൽ കണ്ട ടൈറ്റാനിക് ചിത്രവും ബെല്‍ഫാസ്റ്റ് തുറമുഖത്തെ ടൈറ്റാനിക് മ്യുസിയവും മനസ്സിൽ മായാത്ത ചിത്രങ്ങളായി എന്നുമുണ്ടാകും..അതുകൊണ്ടുതന്നെ ഒരിക്കലും മറക്കാനാകാത്തതായി ഈ ഐറിഷ് യാത്ര.