Advertisment

നാദയോഗവും അനുനാസികവും...

എഴുപതിലേക്ക് എത്തിനിൽക്കുന്ന ദക്ഷിണേന്ത്യയുടെ പ്രിയഗായകൻ ഉണ്ണിമേനോനെ മുൻനിർത്തി ഒരു പര്യാലോചനം - ബദരി നാരായണന്‍ എഴുതുന്നു

author-image
ബദരി നാരായണന്‍
Updated On
New Update
badari narayanan article-7

സംഗീതത്തിൽ വാഗ്ഗേയകാരന്മാരും വിദ്വാന്മാരുമൊക്കെ തൊണ്ടതുറന്നു പാടാനാണ് നിഷ്കർഷിച്ചിട്ടുള്ളത്.
നാഭിയിൽ നിന്ന് പുറപ്പെടുന്ന നാദത്തെ യോഗശാസ്ത്രത്തിൽ പറയുന്ന ഷഡാധാര ചക്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഭാരതീയ സംഗീത പാരമ്പര്യം കണ്ടിരുന്നത്.

Advertisment

പ്രാണൻ അഥവാ വായു മൂലാധാരം സ്വാധിഷ്ടാനം മണിപൂരകം അനാഹതം തുടങ്ങിയ ചക്രങ്ങളിലൂടെ പടിപടിയായി ഉയർന്ന് കണ്ഠനാളിയിലൂടെ പുറത്തെത്തണം.

അങ്ങനെ ശരീരത്തിൽ തൊണ്ടക്കുഴിയിലുള്ള വിശുദ്ധി ചക്രത്തിലൂടെ പ്രകമ്പിതമായി പ്രകടമാകുന്ന ശബ്ദം നാദോപാസന ആയി കൈവന്നാൽ പുരികങ്ങൾക്കിടയിലെ ആജ്ഞാ ചക്രത്തിലും ശിരസിനു മുകളിലെ സഹസ്രാരപത്മത്തിലും വരെ സ്പന്ദനമായെത്തി യോഗിയിൽ അമൃതവർഷമായി നിറയും എന്നതാണ് യോഗസങ്കൽപ്പം. 

അഷ്ടൈശ്വര്യദായകമായ നാദയോഗം അതാണ്. ഇങ്ങനെയുള്ള സംഗീത സാധനയിൽ മൂക്കു കൂടി കൃത്യമായിരിക്കേണ്ടതുണ്ട്. കഴുത്തിലെ വിശുദ്ധി ചക്രസ്ഥാനത്തിനും ഉപരി നിലയിലാണ് മൂക്കിരിക്കുന്നത്. അതും ശുദ്ധമായിരിക്കണം.  

അതേ സമയം ഗായകൻ ശബ്ദത്തെ മൂക്കിൽ ഊന്നിയാൽ തൊണ്ടയിലെ ശബ്ദം അനുനാസികം ആയിപ്പോകും. മൂക്കിൽ അറിയാതെ  കേന്ദ്രീകരിക്കരുത്. മൂക്ക് അമർത്തും തോറും തൊണ്ടയിലെ ശബ്ദത്തിന് സൗന്ദര്യവും അതിൻ്റെ തനിമയും നഷ്ടപ്പെടും. മൂക്കടച്ചു മിണ്ടി നോക്കിയാലറിയാം കേൾക്കുമ്പോൾ നമ്മുടെ വ്യക്തിത്വം തീർത്തും മറ്റൊന്നായി മാറ്റപ്പെടും. വികലമാകും അത്.

അനുനാസികം എന്നാൽ മൂക്കിൽ ശ്വാസം അറിഞ്ഞോ അറിയാതെയോ അൽപം ബ്ളോക്ക് ചെയ്ത് പാടുന്നതാണ്. ഭാരതീയ സംഗീതത്തിൽ വിശിഷ്യാ കർണ്ണാടക സംഗീതത്തിൽ അതുകൊണ്ടു തന്നെ അത് വർജിക്കേണ്ട കാര്യമായാണ് പറയപ്പെടുന്നത്.

മൂക്കിനു മേൽ ഊന്നൽ കൊടുത്തു പാടാതെ തുറന്നു പാടാൻ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നവർ സാധാരണയായി ഓർമിപ്പിക്കാറുണ്ട്. സംഗീതലക്ഷണ ശാസ്ത്രപ്രകാരം അനുനാസികം വിലക്ഷണതയാണ്. വലിയ ഗായകർ തൊണ്ടതുറന്ന് അലറി പാടുകയായിരുന്നു. രാഗം പാടി വിസ്തരിക്കുമ്പോൾ അകാരം പാടുന്നതിലും തൊണ്ടതുറന്ന് വലിയ വായിൽ പാടുന്നതാണ് രീതി.

എന്നാൽ സിനിമാ സംഗീതത്തിൽ എത്തുമ്പോൾ പ്രത്യേക മൂഡുകൾ ക്രിയേറ്റു ചെയ്യാൻ വേണ്ടി, വേണ്ടി വന്നാൽ അനുനാസികം ചേരുന്നതിൽ തെറ്റില്ല. എങ്കിലും ഒരു ഗായകൻ്റെ ശാരീരഭംഗി എന്നത് എപ്പോഴും തൊണ്ടയിലൂടെ വരുന്ന ശബ്ദം തന്നെയാണ്.

വേണുഗോപാൽ മുതൽ മധു ബാലകൃഷ്ണൻ വരെയുള്ളവരുടെ ആലാപനം എപ്പോഴും അനുനാസികത്തിലുള്ളതാണ്. അവർ അറിയാതെ തന്നെ അനുനാസിക പ്രയോഗം കൂടുതൽ വന്നു പോകുന്നതാകാം.

എന്നാൽ അനുനാസികം ഗാനത്തിൻ്റെ സ്വഭാവവും വ്യക്തിത്വവും അനുസരിച്ച് അറിഞ്ഞു പ്രയോഗിക്കാൻ യേശുദാസിന് പ്രത്യേക മിടുക്കുണ്ട്. സർഗം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഉദാഹരണമായെടുത്താൽ വിനീതിൻ്റെ കഥാപാത്രത്തിനു വേണ്ടി തൊണ്ടതുറന്ന് പാടുന്ന യേശുദാസ് നെടുമുടി വേണു പാടുന്നതെത്തുമ്പോൾ ഇത്തിരി അനുനാസികം ചേർത്തു പാടുന്നതു കേൾക്കാം. വൃദ്ധ പിതാവിനു ചേർന്ന ഭാവം സൃഷ്ടിക്കാൻ അതിലൂടെ നന്നായി കഴിയുന്നുമുണ്ട്.

unnimenon-2

എന്നാലും യേശുദാസിൻ്റെ ശബ്ദത്തനിമ എന്നത് തുറന്നു പാടുന്നതിലാണ്. താരസ്ഥായിയിലെത്തുമ്പൊഴും അനുനാസികമില്ലാതെ തുറന്നു പാടുന്നതാണ് മഹാഗായക ലക്ഷണം. അത്തരത്തിൽ പാടുന്ന അപൂർവ്വ ഗായകരെങ്കിലും ശാസ്ത്രീയ സംഗീതത്തിൽ നമുക്കുണ്ടായിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

യേശുദാസിനെ ഗുരുതുല്യ മാതൃകയായി എടുത്തതിലെ ഗുണമാകാം. മലയാളത്തിൽ ഏറ്റവും നന്നായി തൊണ്ട തുറന്നു പാടാൻ കഴിവുള്ള ഗായകൻ ഉണ്ണിമേനോൻ ആണ്. 2020 ൽ ഇറങ്ങിയ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന സിനിമയ്ക്കു വേണ്ടി ഉണ്ണിമേനോൻ പാടിയ കാതോർത്തു കാതോർത്തു ഞാനിരിക്കേ കാലൊച്ച കേൾക്കാതെ കാത്തിരിക്കേ...എന്ന ഗാനം കേട്ടു നോക്കിയാൽ ഇതറിയാം.

തുറന്നു പാടുന്നത് പ്രത്യേക സംവേദനശക്തിയായി അനുഭവപ്പെടുന്നു. നാഭിയിൽ നിന്നുയർന്ന് കളകണ്ഠം വിട്ടൊഴുകേണ്ട നാദം അതങ്ങനെത്തന്നെ ആകുന്നതാണ് ഭംഗി എന്ന് ഈ ഗാനം ഓർമിപ്പിക്കുന്നു.

ജലദോഷത്തിൽ മൂക്ക് അടയാറുണ്ട്. അപ്പോൾ പാടുന്നത് നല്ലതാകില്ല. അതിനുമപ്പുറം മൂക്ക് എളുപ്പം വൈകാരികത സ്വാധീനിക്കുന്ന ഇടമാണ്. നമുക്ക് ഫീൽ ചെയ്താൽ മൂക്ക് സ്രവങ്ങളെ ഉത്പാദിപ്പിക്കും. കൊഴുത്ത ശ്ലേഷ്മത്താൽ മൂക്കടയും. അറിയാതെ അതു സംഭവിക്കും. അവിടെയാണ് കാര്യം.

അങ്ങനെയാണെങ്കിൽ മൂക്ക് ഉപയോഗിച്ച് ഗായകന് വൈകാരികത പ്രകടമാക്കാനും കഴിയണം. ആയതിലുള്ള അന്വേഷണത്തിലും പരീക്ഷണത്തിലും പ്രകടനത്തിലുമാണ് സിനമയ്ക്കു വേണ്ടി പാടുന്ന ഒരു ഗായകൻ്റെ ശരിയായ കഴിവിരിക്കുന്നത്.

പാടുമ്പോൾ മൂക്ക് ഉപയോഗിക്കുന്നതിലെ മിടുക്ക്, അഥവാ അനുനാസികത്തിൻ്റെ പ്രയോഗ മികവ് ആണ് യഥാർത്ഥത്തിൽ ഒരു പ്രൊഫഷണൽ ഗായകൻ. ഓർക്കുക, മൂക്കിൽ ബലം പ്രയോഗിച്ച് പാടി ശീലിച്ചിരിക്കുന്നത് അപ്പോഴും തെറ്റായ കാര്യം തന്നെയാണ്. തുറന്നു പാടാൻ കഴിയുന്ന ഗായകനേ അനുനാസികത്തിൻ്റെ ശരിയായ ആവിഷ്കാരം സാധ്യമാകൂ.

കൂടുതൽ ലൈവായ ശാസ്ത്രീയ സംഗീത കച്ചേരികളിൽ കൃതികളുടെ അർത്ഥമറിഞ്ഞ് പാടുമ്പോൾ മിക്കതും ഭക്തിരസപ്രധാനങ്ങളായിരിക്കും. അവിടെ വൈകാരിക ബാധയാൽ ഗായകനു മൂക്കടഞ്ഞാൽ അത് തുടർന്നുള്ള അവതരണത്തിനു തടസ്സമാകും. മാത്രമല്ല തൊണ്ടയിലൂടെ പാടുന്നതിനിടയിൽ മൂക്കിലൂടെ എടുക്കുന്ന ശ്വാസം വെച്ചു വേണം ഗായകന് വായു പുറത്തേക്കെടുത്തു പാടാൻ. വൈകാരികതവന്ന് മൂക്കടഞ്ഞാൽ ആകെ പ്രയാസമാകും.

എപ്പോഴും തൊണ്ട തുറന്നു പാടുന്നതിൽ കേന്ദ്രീകരിക്കാൻ ശാസ്ത്രീയ സംഗീതത്തിൽ പഠിപ്പിക്കുന്നത് അതുകൊണ്ടെല്ലാമായിരിക്കാം. രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി പാടി ഫലിപ്പിക്കേണ്ട മട്ടിലുള്ള ഒന്നായിരുന്നു ശാസ്ത്രീയ സംഗീത കച്ചേരിയുടെ പദ്ധതി.

രണ്ടും മൂന്നും മണിക്കൂർ പാടേണ്ടി വരുന്ന ഗായകൻ നാടകത്തിലെ അഭിനേതാവിനെ പോലെ തുടർച്ചയായി അരങ്ങിൽ നിൽക്കേണ്ടതുണ്ടെങ്കിൽ കുറഞ്ഞ സമയമുള്ള പാട്ടുകൾ പാടി ആലേഖനം ചെയ്യുന്ന ചലച്ചിത്ര ഗാനത്തിലെത്തുമ്പോൾ ഗായകൻ്റെ റോൾ മറ്റൊന്നാണ്. ചെറിയ ചെറിയ പീസ് വർക്കാണത്. അപ്പപ്പോൾ ഗാനത്തിൻ്റെ മൂഡനുസരിച്ച് മാറണം. പ്രയുക്തകലയായ സിനിമാഗാനത്തിൽ കാര്യങ്ങൾ ഇത്തരത്തിൽ തീർത്തും വ്യത്യസ്തമാണ്.

അനുനാസികത്തിൻ്റെ നിയന്ത്രിത പ്രയോഗമാണ് ഗാനങ്ങൾക്ക് അവിടെ ഭാവസൗന്ദര്യവും വൈകാരിക വശ്യതയും ഏറ്റുക. യേശുദാസിൽ ഈ ഗുണങ്ങൾ വന്നു ചേർന്നത് അനുനാസികം ചേർത്തും അല്ലാതെയും പാടുന്നതിൽ വിദഗ്ധനായ മുഹമ്മദ് റാഫി സ്കൂളിൽ നിന്നാണ്.

ഇക്കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചു കൊണ്ട് ഉണ്ണിമേനോൻ്റെ പുതു വെള്ളൈ മഴൈ.. മഴനീർത്തുള്ളികൾ.... എന്നീ ഗാനങ്ങൾ ഒന്നുകൂടി കേട്ടു നോക്കൂ. മഞ്ഞിൽ നിന്നാണ് മഴയിൽ നിന്നാണ് രണ്ടു ഗാനങ്ങളും പ്രണയാർദ്രതയോടെ പാടുന്നത്. ഗാനസന്ദർഭം ആവശ്യപ്പെടുന്ന മട്ടിൽ വരികളിലെ ഫീൽ ഉൾക്കൊണ്ടു കൊണ്ട് വളരെ നിയന്ത്രിതമായി ഒരു പൊടിക്ക് അനുനാസികം ചേർത്താണ് ഉണ്ണി പാടിയിട്ടുള്ളത് എന്നത് ഗാനത്തിൽ എത്ര ഇമ്പം ചേർത്തിരിക്കുന്നു.

ഇനി ഉണ്ണിമേനോൻ്റെ പ്രതിഭ അനുനാസികം മാറ്റി വെച്ച് വീണ്ടും തൊണ്ടയിലൂടെ തുറന്നു പാടുന്നത് കേൾക്കണോ കണ്ണുക്ക് മയ്യഴക് കേട്ടു നോക്കൂ. രതിപുഷ്പം പൂക്കുന്ന യാമം (ഭീഷ്മപർവ്വം) ചെമ്പനീർ പൂവിറുത്തു ഞാനോമലേ (സ്ഥിതി) ഓംകാരം ശംഖിൽ ചേരുമ്പോൾ (വെറുതേ ഒരു ഭാര്യ) എന്നിവയും കേട്ടുനോക്കാവുന്നതാണ്. അതാണ് തുറന്നു പാടുന്ന ശാരീരഗുണം.

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു... ചന്ദനക്കുറിയുമായ് വാ.... ധനുമാസക്കാറ്റേ വായോ... എന്നിങ്ങനെ ശ്യാംസാർ ഗാനങ്ങൾ പലതും എൺപതുകളിൽ തന്നെ ഹിറ്റുകളായെങ്കിലും ഭക്തിഗാനരംഗത്തും തിളങ്ങിയെങ്കിലും യേശുദാസ് എന്ന പ്രതിഭാസത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പിന്നീട് പ്രയാസമായിരുന്നു.

കാളിയമർദ്ദനം എന്ന ചിത്രത്തിൽ കെ ജെ ജോയ് ഈണം നൽകി ഉണ്ണി പാടിയ പ്രേമവതി നിൻവഴിയിൽ ... എന്ന ഗാനം അന്നുമിന്നും അറിയപ്പെടുന്നത് യേശുദാസിൻ്റെ പേരിലാണ്. വീണ്ടുമൊരു തിരിച്ചു വരവിനു കളമൊരുക്കിയ റോജയിലേക്ക് റഹ്മാൻ വിളിച്ചില്ലായിരുന്നുവെങ്കിൽ തൻ്റെ കരിയർ അന്നേ അവസാനിച്ചു പോകുമായിരുന്നു എന്നാണ് ഉണ്ണിമേനോൻ തന്നെ പറയുന്നത്.

അറുപത്തൊൻപതാം പിറന്നാളിലെത്തുമ്പോൾ ദക്ഷിണേന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നല്ല ഗായകന് ആശംസകൾ.

Advertisment