/sathyam/media/media_files/2025/03/06/pzPC1jKHYOqx6zaQzyer.jpg)
ഓട്ടിസം കുട്ടികൾക്ക് മിനു ഏലിയാസ് കൂട്ടുകാരിയും അമ്മയും ടീച്ചറും ഒക്കെയാണെങ്കിൽ ആ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരേസമയം സുഹൃത്തും വഴികാട്ടിയും കേൾവിക്കാരിയുമൊക്കെയാണ്.
കഴിഞ്ഞ ആറര വർഷമായി മിനു ഏലിയാസിൻ്റെ ലോകം ഓട്ടിസം കുട്ടികൾക്കൊപ്പമാണ്. 2018 ഒക്ടോബർ 19ന് സുഹൃത്ത് ജലീഷ് പീറ്ററിനൊപ്പം കോട്ടയം ജില്ലയിലെ കോതനല്ലൂരിലെ ലിസ കാമ്പസിൽ ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം (ലിസ) സ്ഥാപിക്കുമ്പോൾ ഇത്രയുമൊന്നും വിചാരിച്ചിരുന്നില്ലെന്ന് മിനു പറഞ്ഞു.
"സൗഹൃദത്തിൽ വഴിതെറ്റി ഓട്ടിസം മേഖലയിൽ വന്നതാണ് ഞാൻ. എന്തെങ്കിലുമൊക്കെ സമൂഹത്തിന് ചെയ്യണം. തെരഞ്ഞെടുക്കുന്ന മേഖലയിൽ കയ്യൊപ്പ് രേഖപ്പെടുത്തണം.
നൂറ് ശതമാനം ആത്മാർത്ഥതയോടെ ആ മേഖലയിൽ പ്രവർത്തിക്കണം, ഇത് മാത്രമേ തുടക്കത്തിൽ എൻ്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഓട്ടിസം സ്കൂൾ എന്ന ഒരു സോഷ്യൽ ഇനിഷ്യേറ്റീവിനെക്കുറിച്ച് ജലീഷ് പീറ്റർ സർ എന്നോട് പറയുമ്പോൾ എൻ്റെ മനസ് ശൂന്യമായിരുന്നു, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യം മാത്രം. പക്ഷെ, പിന്നീട് ഞാൻ ഓട്ടിസം മേഖലയിൽ പൂർണ്ണമായും മനസ്സർപ്പിക്കുകയായിരുന്നു", മിനു പറഞ്ഞു.
ഓട്ടിസം കുട്ടികൾക്ക് മാത്രമായി ഒരു ബോർഡിംഗ് സ്കൂൾ
"സൗഹൃദത്തിൽ വിരിഞ്ഞ ഒരു സോഷ്യൽ ഇനിഷ്യേറ്റീവാണ് ലിസ ഓട്ടിസം സ്കൂൾ. കരിയർ ഗൈഡൻസ് വിദഗ്ധനായ ജലീഷ് പീറ്ററാണ് ലിസ ഓട്ടിസം സ്കൂളിൻ്റെ സ്ഥാപകരിലൊരാൾ.
ലോകത്തിലെ പ്രഥമ ഓട്ടിസം സ്കൂളാണിത്. അതുപോലെ തന്നെ ഓട്ടിസം കുട്ടികൾക്ക് മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ ബോർഡിംഗ് സ്കൂളുമാണിത്.
ഇവിടെ എല്ലാ തെറാപ്പികളും സി ബി എസ് ഇ സിലബസിൽ വിദ്യാഭ്യാസവും സംരംക്ഷണവും നൽകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഡേ സ്കൂളും ബോർഡിംഗ് സ്കൂളും ഒരു കാമ്പസിൽ പ്രവർത്തിക്കുന്നു. 2023 ഏപ്രിലിലാണ് ബോർഡിംഗ് സ്കൂൾ ആരംഭിക്കുന്നത്.", മിനു പറഞ്ഞു.
18 ഓട്ടിസം കുട്ടികൾ നോർമൽ ലൈഫിലേയ്ക്ക് കഴിഞ്ഞ ആറര വർഷത്തിനിടയിൽ ഓട്ടിസം ബാധിതരായ 18 കുട്ടികളെ നോർമൽ ലൈഫിലേയ്ക്ക് മാറ്റാനായതാണ് മനസ്സിന് സന്തോഷം നൽകുന്ന കാര്യമെന്ന് മിനു പറയുന്നു.
"കഴിഞ്ഞ ആറര വർഷങ്ങൾ കൊണ്ട് ആർജ്ജിച്ചെടുത്ത പ്രായോഗികമായ അറിവാണ് ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ഇവിടെ രണ്ടര മുതൽ 15 വയസ് വരെയുള്ള ഓട്ടിസം കുട്ടികളുണ്ട്. അവർ ഓരോരുത്തരും ഓരോ പ്രത്യേകമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്.
ശാസ്ത്രീയവും പ്രായോഗികവുമായി ഒരു മാസത്തെ സമയമെടുത്ത് നടത്തുന്ന അസസ്മെൻ്റുകളിലൂടെ തുടങ്ങുന്ന ഞങ്ങളുടെ ശ്രമങ്ങൾ മാതാപിതാക്കളിൽ പുഞ്ചിരി വിടർത്തുന്നതാണ് ലിസയുടെ നിറവ്.
തൻ്റെ കുട്ടിക്ക് ഓട്ടിസമാണെന്ന് അറിഞ്ഞാൽ അതിനെ അംഗീകരിക്കുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. ഓട്ടിസം ഒരു രോഗമല്ലാത്തതിനാൽ കുട്ടികൾക്ക് ഒരിയ്ക്കലും മരുന്ന് നൽകരുത്.
പകരം ഫലപ്രദമായി വേണ്ട തെറാപ്പികൾ യഥാവിധി നൽകുകയും മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവയുടെ ഉപയോഗങ്ങൾ പൂർണമായും നിയന്ത്രിക്കുകയും ചെയ്യണം. ഭക്ഷണത്തിലും ക്രമീകരണങ്ങൾ ആവശ്യമാണ്.", മിനു ഏലിയാസ് പറഞ്ഞു.
ലിസ ഓട്ടിസം മോഡൽ
"ഓട്ടിസം കുട്ടികൾക്ക് പ്രത്യേകമായി ഒരു പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിൽ ലിസയുടെ സ്ഥാപകരിലൊരാളും സ്കൂൾ ചെയർമാനും കരിയർ ഗൈഡൻസ് വിദഗ്ധനുമായ ജലീഷ് പീറ്ററിൻ്റെ ശ്രമങ്ങൾ വളരെ വലുതാണ്.
വിവിധ തെറാപ്പികളും സി ബി എസ് ഇ നിലബസിലുള്ള പഠനവും കെയറിംഗും ചേർത്തുള്ള ഒരു ത്രീ ടയർ സിസ്റ്റമാണ് ഈ പാഠ്യപദ്ധതി. പ്രായോഗികതയിലൂടെ രൂപപ്പെടുത്തിയെടുത്തതിനാൽ ലിസ മോഡലിന് ഓട്ടിസം കുട്ടികളിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുന്നു. ലിസയിലെ കുട്ടികളുടെ മാതാപിതാക്കളും ഹാപ്പിയാണ്", മിനുവിൻ്റെ വാക്കുകളിൽ അഭിമാനം.
ഓട്ടിസം കുട്ടികൾക്ക് മിനുവിൻ്റെ സ്വന്തം മെനു ഓട്ടിസം മേഖലയിൽ മിനു ഏലിയാസിൻ്റെ പ്രധാന സംഭാവനയാണ് ഓട്ടിസം കുട്ടികൾക്ക് മാത്രമായി ഡയറ്റീഷ്യന്മാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്.
"മിനു ഒരു ഡയറ്റീഷ്യനല്ല. പക്ഷെ, ലിസയിലെ കുട്ടികളെ ഓരോരുത്തരെയും പഠിച്ച്, അവരെ അറിഞ്ഞ് മിനു സ്വയം പഠിച്ചും അറിഞ്ഞും ഡയറ്റീഷ്യന്മാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെയും തയ്യാറാക്കിയതാണ് ഈ ഡയറ്റ് പ്ലാൻ.
ആദ്യം എന്നോട് സംസാരിച്ചപ്പോൾ എനിക്കും ഇതിനോട് യോജിക്കുവാൻ കഴിഞ്ഞില്ല. പക്ഷെ, പിന്നീട് എനിക്കും ഇത്തരത്തിലൊരു മെനുവിൻ്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു.
ഓരോ ദിവസത്തെയും വിവിധ സമയങ്ങളിലെ കുട്ടികളുടെ ഭക്ഷണ രീതികളും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി, അതിന് അനുസൃതമായാണ് മിനു ലിസയിലെ മെനു തയ്യാറാക്കിയിരിക്കുന്നത്.
ഓരോ കുട്ടികൾക്കും ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളിൽ വ്യത്യസ്തതയുണ്ടെങ്കിലും നിയന്ത്രണങ്ങളിലും രീതിശാസ്ത്രങ്ങളിലും സാമ്യമുണ്ട്.
ഇന്ന് ലിസയിലെ കുട്ടികളുടെ വിജയത്തിൽ മിനു തയ്യാറാക്കിയ ഭക്ഷണ മെനു ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു", ലിസ ഓട്ടിസം സ്കൂൾ ചെയർമാനും സ്ഥാപകനുമായ ജലീഷ് പീറ്റർ പറഞ്ഞു.
തണൽ പദ്ധതി
ഓട്ടിസം കുട്ടികളുടെ ഉന്നമനത്തിനും മാതാപിതാക്കൾക്ക് സൗജന്യ ഗൈഡൻസ് നൽകുന്നതിനുമായി ലിസ ആവിഷ്കരിച്ച തണൽ പദ്ധതിയുടെ ചുമതലയും മിനുവിനാണ്.
"എത്ര സമയം വേണമെങ്കിലും ക്ഷമയോടെ ഓട്ടിസം കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചിരിക്കുവാനും അവർക്ക് ഗൈഡൻസ് നൽകാനും എനിക്ക് ഇഷ്ടമാണ്. അവരെ കേൾക്കുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
തങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്നറിഞ്ഞ് വർദ്ധിച്ച ആധിയോടെയും ദുഃഖത്തോടെയുമെത്തുന്നവരെ ആദ്യം ഞാൻ കേൾക്കും, പിന്നീട് എനിക്ക് അറിയാവുന്ന വിധത്തിൽ അവരെ സഹായിക്കുവാൻ ശ്രമിക്കും", മിനു പറഞ്ഞു.
വഴിതെറ്റി എത്തിയെങ്കിലും വഴിവെട്ടി മുന്നേറി
ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിച്ച് അവരെ സ്വയംപര്യാപ്തരാക്കണമെന്നതാണ് മിനുവിൻ്റെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികളുടെ പണിപ്പുരയിലാണ്.
ഓട്ടിസം മേഖലയിൽ വഴിതെറ്റി എത്തിയതാണെങ്കിലും 18 ഓട്ടിസം കുട്ടികൾക്ക് നോർമൽ ലൈഫിലേയ്ക്ക് വഴി വെട്ടുവാൻ മിനുവിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല, വലിയ വിജയം തന്നെയാണ്
കുടുംബം
പാമ്പാക്കുട സ്വദേശിനിയായ മിനുവിൻ്റെ ഭർത്താവ് ലതീഷ് സി.വി ഐ.ടി. കമ്പനി ഉദ്യോഗസ്ഥനാണ്. മകൻ: അയാൻ മില.
കൂടുതൽ വിവരങ്ങൾക്ക് മിനു ഏലിയാസ് @ 9074446124