വീണ്ടും വിശുദ്ധ ബലിയുടെ ഓർമ്മപ്പെരുന്നാൾ, പ്രവാചകൻ ഇബ്രാഹിം നബി (അ) യുടെയും കുടുംബത്തിന്റെയും ത്യാഗ സമ്പന്നമായ ഓർമ്മകൾ അയവിറക്കിയാണ് മുസ്ലിം വിശ്വാസി ലോകം ബലിപെരുന്നാൾ വരവേൽക്കുന്നത്.
കാടും മേടും താണ്ടി തൽബിയത്ത് മന്ത്രങ്ങൾ ഉച്ചരിച്ച് ഹജ്ജിന് എത്തുന്ന ഹാജിമാർ ഒരേ സ്വരത്തിൽ ഒരേ വേഷത്തിൽ ഒരുമയുടെ പുണ്യ സന്ദേശമാണ് ലോകത്തിന് നൽകുന്നത്.
വിശുദ്ധ അറഫാ സംഗമവും കഅബാ ത്വവാഫും വിവിധ ഇടങ്ങളിലെ രാപ്പാർക്കലും കല്ലേറും ബലിയും വ്രതാനുഷ്ഠാനവും എല്ലാം ഒത്തിണങ്ങിയ ദിനരാത്രങ്ങൾ ആരാധനാ സമ്പുഷ്ടമായ അമൂല്യനിമിഷമായാണ് ജീവിതത്തെ സ്വാധീനിക്കുന്നത്.
ഹജ്ജിന്റെ അനുബന്ധ ആഘോഷമായ ബലിപെരുന്നാൾ വിശ്വാസികളിൽ ത്യാഗ സമർപ്പണത്തിന്റെ ഉദാത്തമായ ചിന്തകളും ശീലങ്ങളും വളർത്തുന്നു.
ബലിപെരുന്നാൾ നിസ്കാരം നിർവഹിച്ച് ബലി കർമ്മം നടത്തി അശരണർക്ക് ദാനധർമ്മങ്ങൾ നൽകി പുത്തൻ പുടവയോടെ സന്തോഷത്തിന്റെ ആശംസകൾ കൈമാറി ഹസ്തദാനം ചെയ്ത് ബന്ധങ്ങൾ കൂട്ടിച്ചേർത്ത് പ്രാർത്ഥനാ മുഖരിതമാകുന്ന സന്തോഷങ്ങളുടെ വിളിപ്പേരാണ് ബലിപെരുന്നാൾ.
ജീവിതപരീക്ഷണങ്ങളിൽ പതറാതെ സഹ ജീവികളെ ചേർത്തുപിടിച്ച് നന്മയുടെ നാട്ടുവെളിച്ചങ്ങൾ കൂടുതൽ തെളിച്ചമുള്ളതാക്കാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കുന്നു. സ്നേഹവും സൗഹാർദവും വിളഞ്ഞു പച്ചപിടിച്ച മനോഹരമായ ഒരു ലോകം നീണാൾ വാഴട്ടെ... ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.
-യുഎ അബ്ദുറഷീദ് അസ്ഹരി (ഖത്തീബ്, വാടാനാംകുറുശ്ശി വില്ലേജ് ജുമാ മസ്ജിദ്)