/sathyam/media/media_files/2025/06/07/XG7dA2gREMOIHRlJtpKZ.jpg)
ഇബ്രാഹിംനബിയുടെ ത്യാഗവും തവക്കുലും ഇസ്മായിൽ നെബിയുടെ അനുസരണയും വിനയവും ഹാജറാ ബീവിയുടെ സഹനവും നൂറ്റാണ്ടുകൾക്കിപ്പുറവും ചർച്ചയാവുകയാണ്.
ഒരിക്കലും നിലയ്ക്കാത്ത പുനരാവർത്തനം. ഒരു പിതാവിനും "അസാധ്യമായ ക്ഷമ" അതൊക്കെ വർണനകൾക്കൊതുങ്ങാത്തതാണ്
അതെ, ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുമ വിളിച്ചോതി ബലി കർമ്മത്തിന്റെ ശ്രേഷ്ഠമായ ദിവസം ഇതാ വന്നെത്തിയിരിക്കുന്നു.
ലോകമെങ്ങും തക്ബീർ ധ്വനികൾ കൊണ്ടും കല്പിച്ച ഉടനെ ബലി കൊടുക്കാൻ സന്നദ്ധനായ പിതാവിനോടും മകനോടുമുള്ള അളവറ്റ സ്നേഹവും ആദരവും അർപ്പിച്ചു കൊണ്ടുള്ള മദ്ഹ് ഗാനങ്ങൾ കൊണ്ടും വർണശബളമാണ് ഈ ദിനം !
"പ്രിയ റസൂലുള്ളാഹി" കഴിഞ്ഞാൽ ഇസ്ലാമിൻ്റെ ചരിത്രത്തിൻ്റെ താളുകളിൽഏറ്റവും കൂടുതൽ
സ്ഥാനം ഇബ്രാഹിം നെബിയ്ക്കായി മാറി.
ആകസ്മികമായി അക്ഷമരായി പോകുന്ന സന്ദർഭങ്ങളിൽ ഇബ്രാഹിംനെബി പാഠ്യവിധേയമായിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവിൻ്റെ കൂട്ടുകാരൻ എന്ന് വരെ വിശേഷിപ്പിക്കാൻ മാത്രം ഭാഗ്യം സിദ്ധിച്ച വിശുദ്ധ ഖുർആൻ 69 തോളം തവണ ആവർത്തിച്ച് പറഞ്ഞ മഹാവ്യക്തിത്വം തൻ്റെ കൂട്ടുകാരൻ എന്നും /കടമകൾ പൂർത്തീകരിച്ചവൻ എന്നും അള്ളാഹുവിശേഷിപ്പിച്ച മഹാനായ പ്രവാചകൻ അത്രയേറെ മനുഷ്യ കുലത്തിന് മാതൃകയായിരുന്നു ആ മഹാവ്യക്തിത്വം.
അള്ളാഹു തന്നെ പറഞ്ഞു ഇബ്രാഹിം നെബിയെ ലോക ഗുരു ആക്കിയിരിക്കുന്നു എന്ന്. എന്തിനേറെ പറയുന്നു നെബി സല്ലള്ളാഹു അലൈഹിവ സല്ലമ പഠിപ്പിച്ച 5 നേരത്തെ നമസ്കാര പ്രാർത്ഥനയിൽ പോലും ഇബ്രാഹിം നെബി വലിയൊരു ഭാഗമാകുന്നുണ്ട്.
അത്രയേറെ മുഹമ്മദ് നെബി കഴിഞ്ഞാൽ അള്ളാഹുവും റസൂലും വലിയ പ്രാമുഖ്യം കൊടുത്ത പ്രവാചകനാണ് ഇബ്രാഹിം നെബി അലൈഹിസ്സലാം.
അബുൽ അംമ്പിയാ/ മില്ലത്ത് ഇബ്രാഹിം എന്നിങ്ങനെയുള്ള വിശിഷ്ഠ പേരുകൾ കൊണ്ട് ഇബ്രാഹിം നബി വാഴ്ത്തപ്പെട്ടിരുന്നു.
ഇബ്രാഹിം നെബി ജൂത ക്രിസ്റ്റ്യൻ ഇസ്ലാം എന്നിങ്ങനെ മൂന്ന് മതങ്ങളുടെയും കുലപതിയാണെന്ന് എടുത്ത് പറയാതെ വയ്യ ! ഖുർആനിന്റെയും ഹദീസിന്റേയും
സാക്ഷ്യപ്പെടുത്തലിൽ അതിന്റെ ചരിത്രം വളരെ വിശാലമാണ്/ വ്യക്തമാണ്.
ബലി പെരുന്നാളിന്റെ ചരിത്രത്തിലേക്ക് വരുമ്പോൾ ഇന്ന് ബലി പെരുന്നാൾ അഥവാ ബക്രീദ് അറബിയിൽ ഈദുൽ അദ്ഹ എന്ന് പറയും.
ഇസ്ലാമിക് മാസത്തിലെ പത്താമത്തെ ദിവസമാണ് ബക്രീദ് ആഘോഷം നടക്കുക.. ഇതിനു പിന്നിൽ പ്രവാചകൻ ഇബ്രാഹിം നെബിയുടെ ഒരു വലിയ ചരിത്ര സാക്ഷ്യമുണ്ട്.
ചെറുപ്പം മുതലേ "ത്യാഗത്തിന്റെ തീ ചൂളയിൽ ചാലിച്ച ചരിത്രങ്ങളാണ് " ഇബ്രാഹിം നെബിയെ കുറിച്ച് നമുക്ക് വായിക്കാൻ കഴിയുക അത് ഏറെ കൗതുകകരമാണ്.
അത്രയേറെ "ത്യാഗ നിർഭരമായ" എത്രയോ മുഹൂർത്ത ങ്ങളിലൂടെയാണ് പ്രവാചകന്റെ സംഭവ ബഹുലമായ ജീവിതം കടന്ന് പോയത് !
ഹുദൈവാരാധനയ്ക്കെതിരെ പ്രതിഷേധിച്ചതിന് അഗ്നികുണ്ഠത്തിലേക്കെടുത്തെറിയപ്പെട്ടപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവമൊക്കെ അറിയാത്തതായി ആരും തന്നെ ഉണ്ടാവില്ല.
അത്രയേറെ വിശ്വാസികളുടെ ഹൃദയത്തിൽ എന്നും കുടിയിരിക്കാൻ മാത്രം എടുത്തു പറയേണ്ട അത്യുജ്ജ്വലമായ മറ്റൊരു സംഭവമായിരുന്നു അത്.
അങ്ങനെ എത്രയെത്ര സംഭവങ്ങളാണ് ഇബ്രാഹിം നെബിയുമായി ബന്ധപ്പെട്ട് ഇസ്ലാമിന്റെ ചരിത്ര താളുകളിൽ പൊൻതൂവലിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്..
ബലിയർപ്പണത്തിന്റെ ചരിത്രത്തിലേക്ക് വരുമ്പോൾ ഇബ്രാഹിം നെബി അലൈസലാമിന് തന്റെ 90 റാമത്തെ വയസിൽ ഏറെ പ്രാർത്ഥനകളിലൂടെ കിട്ടിയ ഇസ്മായിൽ എന്ന പൊന്നു മോനെ ബലിയർപ്പിക്കണമെന്ന് അള്ളാഹുവിന്റെ സ്വപ്ന ദർശന മുണ്ടായി.
അതു പ്രകാരം അള്ളാഹുവെ അനുസരിക്കുക എന്ന ദൃഢനിശ്ചയമുള്ള മനസുമായി കൃത്യനിർവ്വഹണത്തിനായി മലയുടെ മുകളിലേക്ക് തന്റെ പൊന്നു മോനെയും കൂട്ടി യാത്രയായി.
അള്ളാഹുവെ അനുസരിക്കുക എന്നതിലപ്പുറം വേദനാജനകമായിരുന്നു മകനെ അറുക്കുക എന്നത് ആ പിതാവിന്. ഏതൊരു പിതാവും അങ്ങനെയായിരിക്കുമില്ലൊ.
ശയ്യയിലാക്കിയ മകന്റെ കഴുത്തിലേക്ക് കത്തി വെച്ചപ്പോൾ ഒരു അശരീരി ശബ്ദം കേട്ടു തിരിഞ്ഞു നോക്കി അതേ സമയം പെട്ടെന്ന് കത്തിയുടെ മൂർച്ചയും പോയി ജിബ്രീൽ വഴി ആടിനെ അറുക്കാനുള്ള നിർദ്ദേശമായിരുന്നു ആ ശബ്ദം.
ബലി കൊടുക്കാൻ സന്നദ്ധത കാണിച്ച പ്രവാചകന്റെ ഭക്തിയിൽ ദൈവം പ്രീതിപ്പെട്ടതിനുള്ള സമ്മാനമായിരുന്നു അത്.
ഇങ്ങനെ ഇബ്രാഹിം നെബി ഇസ്മാഈൽ നെബിയ ബലിയർപ്പിക്കാൻ തയ്യാറായ ത്യാഗോജ്ജ്വലമായ ഒരു വലിയ സംഭവത്തിന്റെ "സ്മരണ പുതുക്കലാണ്" പൂർണ്ണാർത്ഥത്തിൽ ബലിപെരുന്നാൾ.
ഏകമകൻ ഇസ്മായീലിനെ ബലിയർപ്പിക്കണമെന്ന അള്ളാഹുവിൻ്റെ കല്പനയെ മാനിച്ച് സധൈര്യം നേരിട്ട ഹാജറാ ബീവിയുടെ ക്ഷമയും ഉൾകാഴ്ച്ചയും ബോധ്യങ്ങളും തിരിച്ചറിവും പ്രശംസിക്കാതെ വയ്യ.
മഹാത്ഭുതമായ സംസം ജലധാരയുടെ പ്രാരംഭം നേർക്ക് നേർ കണ്ട ഹാജറ ബീവിയുടെ സാക്ഷിത്വമൊക്കെ പറഞ്ഞാൽ തീരില്ല.
ബലി പെരുന്നാൾ ദിവസം നടക്കുന്ന ബലി കർമ്മം അഥവാ ഉള്ഹിയത്ത് എന്ന ശ്രേഷ്ഠ കർമ്മത്തിലൂടെ ബലി കഴിച്ച ആടിനെ മൂന്നായി ഭാഗിച്ച് വളരെ സൂക്ഷ്മതയോടെ കൃത്യതയോടെ വേണം വിതരണം ചെയ്യാൻ.
അത് പ്രത്യേകം ഹദീസ് എടുത്ത് പറയുന്നുണ്ട്. എങ്കിലേ ശെരിയായ വിധത്തിലുള്ള ഉള്ഹിയത്തായി അത് പരിഗണിക്കപ്പെടുകയുള്ളൂ.
അങ്ങനെ പെരുന്നാൾ പ്രാർത്ഥനയുടെ നിറവിൽ കുളിച്ച് പുതുവസ്ത്രമണിഞ്ഞ് പരസ്പരം വീടുകളിൽ സന്ദർശനം നടത്തി സമ്മാനങ്ങളും രുചികരമായ ഭക്ഷണങ്ങളും കൈമാറിയും സന്തോഷം പങ്കിട്ടും എടുത്ത് പറഞ്ഞാൽ ബലിപെരുന്നാൾ ഒരു വൻ ആഘോഷം തന്നെയാണ്.
കാരണം ബലികർമ്മത്തിന് ഇസ്ലാം വലിയ പ്രാധാന്യം നൽകിയിട്ടുണ്ട് മാത്രമല്ല "മൃഗബലിയ്ക്ക് മനുഷ്യ ചരിത്രത്തോളം പഴക്കവുമുണ്ട് ".
ലോക ചരിത്രത്തിൽ ആദ്യമായി മൃഗബലി നടത്തിയത് ആദം നെബിയുടെ മക്കളാണ്. ഇബ്രാഹിം നെബിയുടെ ജീവിത പാതയാണ് ഏറ്റവും നേരായതെന്നും അതിലൂടെ സഞ്ചരിക്കാൻ കഴിയുക എന്നതാണ് അള്ളാഹുവി ലേക്കുള്ള എളുപ്പ മാർഗ്ഗമെന്നും ഇബ്രാ ഹിം നെബി നമ്മെ പഠിപ്പിക്കുന്നു.
ചെറുപ്പം മുതലേ സ്വതസിദ്ധമായ ബുദ്ധിയോടും വിവേകത്തോടും കൂടി ഇബ്രാഹിം നെബി വളർന്നു വന്നു. പിന്നെ വലിയ തന്റേടിയും ശക്തനുമായി തീർന്നു.
സർവ്വോപരി നിഷ്കളങ്കനും നിർദ്ദോഷിയുമായ നെബി എന്നും സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊണ്ട് തന്റെ ജീവിതം തന്നെ ഒരുപാഠപുസ്തകമാക്കി മനുഷ്യ കുലത്തിന് കാണിച്ച് കൊടുത്തു.
അള്ളാഹുവല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്ന മഹദ് വചനത്തെ മുൻ നിർത്തിയായിരുന്നു നെബിയുടെ ഓരോ നീക്കങ്ങളും ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവർത്തന പഥത്തിലേക്കിറങ്ങി വന്ന ആ മഹാൻ പ്രബോധന വഴികളിലെ ദുർഗടാവസ്ഥകളെ ചങ്കൂറ്റം കൊണ്ട് മറികടന്നു.
ഇതിന്റെ പേരിൽ ബഹുദൈവ വിശ്വാസികളുടെ ശക്തമാ യ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ഏക ദൈവത്തിൽ അടിയുറച്ച് വിശ്വസിച്ചാൽ എത്ര വലിയ പ്രതിസന്ധികളേയും ചാടികടക്കാം എന്ന സന്ദേശമായിരുന്നു നെബി വിളംബരം ചെയ്തത്.
ഒരു പിതാവ് നേരിട്ട ഏറ്റവും വലിയ പരീക്ഷ ണത്തിൽ നിന്ന് രക്ഷപ്പെട്ട് ലോക വിശ്വാ സികൾക്കിടയിൽ സ്ഥാനം പിടിച്ചതും സഹനത്തിന്റെയും ചെറുത്തു നിൽപ്പി ന്റേയും മഹത്തായ സന്ദേശമാണ് നൽകുന്നത്.
-റസിയ പയ്യോളി