ഇറാൻ ആണവായുധം ഉണ്ടാക്കിയാൽ അതിന്റെ ആദ്യത്തെ ഇര ഇസ്രായേലാണ്. പിന്നീടങ്ങോട്ടുള്ള ഇരകളെല്ലാം ഇറാൻ്റെ അടുത്തു കിടക്കുന്ന സുന്നിമുസ്ലിം രാഷ്ട്രങ്ങളാണ്.
ഈ യാഥാർത്ഥ്യം ശരിക്കും തിരിച്ചറിയാവുന്നതു കൊണ്ടാണ് സൗദിയടക്കമുള്ള ഒരു അറബ് രാജ്യവും ഇസ്രായേലിനെതിരെ മുന്നോട്ടു വരാത്തത്..
ഓട്ടോമൻ സാമ്രാജ്യ ഭരണകാലത്ത് തുർക്കിയുടെ കൈവശമായിരുന്നു അറേബ്യൻ വംശജരുടെ പുണ്യ നഗരങ്ങളായ മെക്കയും മെദീനയും.
നാളെ ഇറാൻ ആണവശക്തി ആർജ്ജിച്ചാൽ ഇത് രണ്ടും ഇറാന്റെ നിയന്ത്രണത്തിലാകും. ഇത് മറ്റേതൊരു രാജ്യത്തേക്കാളും നന്നായി അറിയാവുന്നതും സൗദിയ്ക്കു തന്നെയാണ്.
ഇറാനോളം തന്നെ ഭൂവിസ്തൃതിയുണ്ടെങ്കിലും പോരാട്ട വീര്യത്തിലും സൈനിക ശക്തിയിലും ഇറാനു മുന്നിൽ ഒന്നുമല്ല സൗദിയും പരിവാര രാഷ്ട്രങ്ങളും.
ഇറാന്റെ ചാവേറുകളായ യെമനിലെ ഹൂതികൾ ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുക്കുന്നതു പോലും സൗദിയുടെ ആകാശത്തു കൂടിയാണ്. അതു പോലും അവസാനിപ്പിക്കാനുള്ള കരുത്ത് സൗദിയ്ക്കില്ല.
സ്വന്തം രാജ്യത്തുള്ള അമേരിക്കൻ സൈനികത്താവളങ്ങൾ ഒരുക്കുന്ന താത്കാലിക സുരക്ഷയുടെ ബലത്തിലാണ് ഇറാനു ചുറ്റുമുള്ള അറേബ്യൻ രാജ്യങ്ങൾ എല്ലാവരും തന്നെ വർഷങ്ങളായി ആക്രമണ ഭയം കൂടാതെ ജീവിച്ചു പോകുന്നത്.
എന്നാൽ, ആണവശക്തിയാർജ്ജിക്കുന്ന ഇറാൻ്റെ പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ മോഹങ്ങളെ തടഞ്ഞു നിർത്താൻ അമേരിക്കയ്ക്കും ഇസ്രായേലിനും പോലും പരിമിതികളുണ്ട്.
സുന്നി രാഷ്ട്രമായ പാക്കിസ്ഥാന്റെ കൈവശവും ആണവായുധങ്ങൾ ഉണ്ടെങ്കിലും അവയുടെ സംരക്ഷണവും നിയന്ത്രണവും അമേരിക്കയാണ് ഏറ്റെടുത്തിരിക്കുന്നത്.
സ്വന്തം സഖ്യരാഷ്ട്രമായ ഇസ്രായേലിന്റെ സുരക്ഷയേക്കരുതിയാണ് അങ്ങനെയൊരു രക്ഷാദൗത്യം അമേരിക്ക തന്നെ നേരിട്ട് ഏറ്റെടുത്തിരിക്കുന്നത്.
മാത്രമല്ല, പാക്കിസ്ഥാനികൾ സുന്നികളാണെങ്കിലും അറബു വംശജരല്ല എന്നതു കൊണ്ടു തന്നെ ഇറാനെതിരെ പാക്കിസ്ഥാനെ വിശ്വാസത്തിലെടുക്കാൻ അറേബ്യൻ രാഷ്ട്രങ്ങൾ ഒരുക്കവുമല്ല.
രാജഭരണം നിലവിലുള്ള അറേബ്യൻ രാജ്യങ്ങളേപ്പോലെയോ, ഇന്ത്യയടക്കമുള്ള ജനാധിപത്യ രാജ്യങ്ങളേപ്പോലെയോ ഉള്ള ഒരു രാജ്യമൊന്നുമല്ല ഇറാൻ.
ആയത്തൊള്ള അലി ഖമൈനി എന്നൊരു മതപുരോഹിതനാണ് ദശാബ്ദങ്ങളായി ആ രാജ്യത്തിന്റെ ഒരേയൊരു പരമാധികാരി.
സ്വന്തം രാഷ്ട്രത്തിൻ്റെ സമഗ്രമായ വികസനത്തേക്കാളും, ആറാം നൂറ്റാണ്ടിലെ മതപ്രവാചകൻ്റെ ഭ്രാന്തൻ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുക എന്നതു മാത്രമാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അയാളുടെ ഒരേയൊരു ലക്ഷ്യം.
അതാകട്ടേ, മറ്റു സർവ്വ മതസ്ഥർക്കും, സ്വതന്ത്ര ചിന്തകൾക്കും, ആധുനിക മാനവിക മൂല്യങ്ങൾക്കും, രാജ്യാതിർത്തികൾക്കും സമ്പൂർണ്ണ നാശം വരുത്തുന്നതിലൂടെ മാത്രമേ നേടിയെടുക്കാനുമാകൂ എന്ന് വിശ്വസിക്കുന്നവനും.
ഇത്രത്തോളം തല തിരിഞ്ഞ ഒരു മതപൗരോഹിത്യം നേരിട്ട് ഭരിക്കുന്ന ഏതൊരു രാജ്യവും ആധുനിക ലോകത്തിനു മാത്രമല്ല, ആ രാജ്യത്തുള്ള ജനങ്ങളുടെ പോലും ജീവനും സ്വത്തിനും വൻ ഭീഷണിയാണ് സൃഷ്ടിക്കുക.
അതിന്റെ തെളിവാണ് രണ്ടായിരത്തി മൂന്നൂറു കിലോമീറ്റർ അപ്പുറത്തുള്ള ഒരു കുഞ്ഞൻ രാജ്യത്തു നിന്നും ഇറാനു നേരേ ചീറിപ്പാഞ്ഞു വരുന്ന മിസൈലുകളും, ബോംബറുകളിൽ ഏറി പറന്നു വരുന്ന ബോംബുകളും, തലയ്ക്കു മീതെ മൂളിപ്പറക്കുന്ന ഡ്രോണുകളുമെല്ലാം.
കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്തെടുക്കാൻ മാത്രമേ മത ഭരണം ഉപകരിക്കൂ എന്നതിന്റെ പച്ചയായ ഉദാഹരണമാണ് ഇറാനിലെ കത്തിയമരുന്ന നഗരങ്ങൾ...
ചുണ്ടങ്ങാ കൊടുത്ത് വഴുതനങ്ങ വാങ്ങുമ്പോഴും ബങ്കറിലൊളിച്ച മത പുരോഹിതന്റെ വിടുവായത്തത്തിന് മാത്രം ഒരു കുറവും വന്നിട്ടില്ല...
ഇസ്രായേലിലെ സർവ്വർക്കും സുരക്ഷിതമായി ഇരിക്കാനുള്ള ബങ്കറുകളടക്കം ഒരുക്കിയിട്ടാണ് അവർ ഇറാനുമായി ഒരു യുദ്ധത്തിന് ഇറങ്ങിയതെങ്കിൽ, ഒരു ബങ്കർ പോലും സ്വന്തം ജനങ്ങൾക്കു വേണ്ടി ഒരുക്കാതെ ഹമാസിനേപ്പോലെ അവരുടെ ജീവൻ പണയം വെച്ച് പരസ്യമായ ചൂതാട്ടം നടത്തുകയാണ് ഖമൈനിയുടെ ഇറാൻ...
ഒരു മത രാഷ്ട്രത്തിലെ ഹതഭാഗ്യരായ ജനതയെ ഓർത്ത് സഹതപിക്കാം.
കെ ജെ ജോബ്
വയനാട്