/sathyam/media/media_files/2025/08/08/adv-charly-paul-article-3-2025-08-08-18-55-19.jpg)
"എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എൻ്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എൻ്റെ വാപ്പി... കഷ്ടമുണ്ട് "...... നോട്ട്ബുക്കിന്റെ താളിൽ അശരണയായ ഒരു 9 വയസ്സുകാരി എഴുതിയ, ഉള്ളുലയ്ക്കുന്ന തീരാ നോവിൻ്റെ വരികളാണിത്. "എൻ്റെ അനുഭവം" എന്ന് പേരിട്ട് എഴുതിയ കുറിപ്പ് വായിക്കുന്നത് തന്നെ പൊള്ളുന്ന അനുഭവമാണ്.
നാലാം ക്ലാസ് വിദ്യാർത്ഥിനി അനുഭവിച്ച പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദ്ദനത്തിന്റെ വിവരം ആ താളിലൂടെ പുറംലോകം അറിഞ്ഞു. ഒടുവിൽ സ്കൂൾ അധികൃതരുടെ മൊഴിയിൽ നൂറനാട് പോലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ രണ്ടാം ഭാര്യ ഷെബീന എന്നിവർക്കെതിരെയാണ് കേസ്.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. രാവിലെ സ്കൂളിൽ എത്തിയ കുട്ടിയുടെ മുഖത്ത് ഉൾപ്പെടെ മർദ്ദിച്ചതിൻ്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ അന്വേഷിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിൻ്റെ വിവരം കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മർദ്ദനങ്ങളെയും പ്പറ്റി "എൻ്റെ അനുഭവം " എന്ന തലക്കെട്ടിൽ എഴുതിയ കത്ത് ബുക്കിൽ നിന്ന് ലഭിച്ചത്.
തുടർന്ന് മാതാപിതാക്കളെ വിളിച്ചെങ്കിലും അവർ എത്തിയില്ല. പിന്നീട് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും സ്കൂളിലേക്ക് വരുത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു.
കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്നി മരിച്ചതിനെ തുടർന്ന് അൻസാറിന്റെ മാതാപിതാക്കളാണ് കുട്ടിയെ വളർത്തിയത്. അഞ്ചുവർഷം മുമ്പ് അൻസാർ മാതൃസഹോദരന്റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്ക് നാലു വയസ്സുള്ള മകനുണ്ട്.
ഉറങ്ങിക്കിടന്ന കുട്ടിയെ ഷെബീന തലമുടിയിൽ കുത്തിപിടിച്ച് മുറിക്ക് പുറത്തുകൊണ്ടുവന്നു ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ഇരു കവിളിലും അടിച്ചു, കാൽമുട്ട് അടിച്ച് ചതച്ചു. ഒരു വർഷമായി തുടരുന്ന ക്രൂര പീഡനത്തിൻ്റെ ചുരുക്കമാണ് നോട്ട്ബുക്കിൻ്റെ താളിൽ കുറിച്ചിട്ടിരിക്കുന്നത്. പോലീസ് കേസെടുത്തതിനെ തുടർന്ന് പിതാവും രണ്ടാനമ്മയും ഒളിവിലാണ്.
'കുട്ടിയുടെ മേൽ നിയന്ത്രണാധികാരം ഉള്ള വ്യക്തി ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനപ്പൂർവം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് മൂന്നുവർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണ് പരിഗണിക്കാറുള്ളത്. '
ക്രൂരത കാട്ടുന്നവരെ ശിക്ഷിക്കുവാൻ നിയമമുണ്ട്. പക്ഷെ അതിനേക്കാൾ ഈ ക്രൂരതകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ അതിഭയാനകങ്ങളാണ്. മാനസികവും ശാരീരികമായ ക്രൂരതകൾ ഏറ്റുവാങ്ങുന്നവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
അടിയും മറ്റ് ശാരീരിക ശിക്ഷകളും തലച്ചോറിന്റെ വികാസപ്രക്രിയയെ ദോഷകരമായി ബാധിക്കും. കടുത്ത ശാരീരിക ശിക്ഷ അനുഭവിച്ചവരുടെ തലച്ചോറിന്റെ ഘടനയിലും അതിന്റെ പ്രവർത്തനത്തിലും ചില പ്രത്യേക അടയാളങ്ങൾ കാണാനാകും.
ഏഴ് വയസ്സ് വരെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെല്ലാം തലച്ചോറിൽ രേഖപ്പെടുത്തുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങളും ശിക്ഷകളും അനുഭവിച്ചവർ മറ്റുള്ളവരെക്കാൾ വേഗത്തിൽ രോഗികളായി മാറുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശാരീരിക രോഗങ്ങൾ ഇവരിൽ കൂടുതലാണ്. ഇവരിൽ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്നതും കാണാം. ഇവർ അപകടങ്ങളിൽ പെടുന്നു. മറ്റുള്ളവരെ അപേക്ഷിച്ചു നേരത്തെ മരിക്കുന്നു. ചിലർ ആത്മഹത്യ പ്രവണത കാണിക്കുന്നു. ഇവർ ജീവിതത്തെ ഫലപ്രദമായി നേടാൻ കഴിയാതെ കൂമ്പടഞ്ഞു പോകാനും ഇടയുണ്ട്.
പിതാവിന്റെയും മാതാവിൻ്റെയും ക്രൂരമായ ശിക്ഷാ നടപടികൾ, നിഷേധാത്മകമായപെരുമാറ്റം, അമിത സ്വാതന്ത്ര്യം, അവഗണന, ധാർമിക അധ:പതനം, മാതാപിതാക്കളുടെ പൊരുത്തക്കേടുകൾ, എന്നിവയെല്ലാം മക്കളുടെ വ്യക്തിത്വവികസനത്തെ സാരമായി ബാധിക്കും. ഇത്തരം സമീപനങ്ങൾ വൈകല്യങ്ങളിൽ നിന്ന് വൈകല്യങ്ങളിലേക്കാണ് മക്കളെ കൊണ്ട് ചെന്ന് എത്തിക്കുക.
ആലീസ് മില്ലർ പറയുന്നു; "വികലമായ എല്ലാ പെരുമാറ്റങ്ങളുടെയും അടിവേരുകൾ ബാല്യദിശയിലാണ്. പ്രശ്നക്കാരായ കുട്ടികൾ സ്വർഗത്തിൽ നിന്നോ നരകത്തിൽ നിന്നോ പൊട്ടിവീഴുന്നതല്ല ". സ്നേഹക്കുറവും അവഗണനയും മക്കളെ ക്രൂരന്മാരും പ്രശ്നസന്തതികളും കുറ്റവാളികളുമാക്കുന്നു.
മാതാപിതാക്കളുടെ അമർഷങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും ദേഷ്യവുമാണ് ശാരീരിക ശിക്ഷകളായി പുറത്തുവരുന്നത്. സോഡാക്കുപ്പി തുറക്കുമ്പോൾ ഉണ്ടാകുന്ന ചീറ്റൽ പോലെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന അമർഷം മുഴുവൻ പ്രഹരശിക്ഷയായി പുറത്തുവരുമ്പോൾ വകതിരിവില്ലാതെ കഠിന ശിക്ഷകൾ നൽകും.
ഈ കോപാഗ്നിയിൽ കുട്ടികളുടെ ചിറകുകൾ കരിഞ്ഞുപോകും. വളർച്ച മുരടിക്കും. നൈരാശ്യവും ശൂന്യതാബോധവും അവരിൽ സംഭവിക്കും. ഒന്നിനും വില കാണാത്ത അവർ എല്ലാം അർത്ഥശൂന്യമായി കാണും. കടുത്ത മ്ലാനതയിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും സ്നേഹരാഹിത്യം കുട്ടികളെ നയിക്കും. യൗവനത്തിലേയ്ക്ക് കടക്കുമ്പോൾ അവർ ധിക്കാരികളും കൊള്ളരുതാത്തവരുമായി മാറും.
കർക്കശ ചിട്ടകളും കഠിനശിക്ഷകളും നിറയ്ക്കുന്ന അന്തരീക്ഷം ശൈശവത്തിന്റെ കശാപ്പു ശാലകളാണ്. കഠിനശിക്ഷാ രീതികളുടെ വിപത്തുകൾ വളർന്നു വരുമ്പോഴാണ് ഉണ്ടാവുക. വീട്ടിൽ നിന്നും സ്ക്കൂളിൽ നിന്നുമൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്ന കടുത്ത ശിക്ഷകൾ കുട്ടികളുടെ മാനസികാവസ്ഥയെ താറുമാറാക്കും.
ജീവിതകാലം മുഴുവൻ അത് മായാത്ത വടുവായി മനസ്സിൽ കിടക്കും.
ശൈശവത്തിൽ അടിച്ചമർത്തപ്പെടുന്ന വികാരങ്ങൾ മുതിരുമ്പോൾ ധിക്കാരത്തിന്റെ വികല രൂപത്തിലാണ് പുറത്തു വരുക. അവരിൽ പലരും പിന്നീട് സാമൂഹ്യദ്രോഹികളോ ഏകാധിപത്യ പ്രവണതയുള്ളവരോ മനോ രോഗികളോ ഒക്കെയായി മാറും. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ജീവിത നിലപാടുകൾ നിർണ്ണയിക്കുന്നത്. അഭിമാനക്ഷതമേറ്റ കുട്ടികൾ അപകഷബോധമുള്ളവരാകും.
ഒരു വ്യക്തിയുടെ സ്വഭാവം നിർണ്ണയിക്കപ്പെടുന്നത് പ്രധാനമായും ആ വ്യക്തിയുടെ തലച്ചോറിൽ ആറു വയസ്സിനു മുമ്പ് പതിഞ്ഞ വികാരങ്ങൾ (ജീവിതാനുഭവങ്ങൾ) മൂലമാണ്. ചെറുപ്പത്തിൽ ധാരാളം സ്നേഹലാളനകൾ അനുഭവിച്ചു വളർന്ന കുട്ടികൾ സത് സ്വഭാവികളും ആത്മവിശ്വാസം ഉള്ളവരും മിടുക്കരും ആയിത്തീരും.
മറിച്ച് ചെറുപ്രായത്തിൽ അമിതശിക്ഷ ലഭിച്ചു വളരുന്ന കുട്ടികൾ ദു:സ്വാഭാവികളും ആത്മവിശ്വാസം കുറഞ്ഞവരും അന്തർമുഖരും ആക്രമണ സ്വഭാവമുളളവരും സ്വാർത്ഥരും ആത്മഹത്യാപ്രവണതയുള്ളവരും മനോ രോഗികളും മറ്റും ആയിത്തീരാനാണ് സാധ്യത. ക്രൂരതകളിലൂടെ കടന്നുപോകുന്ന ബാല്യം ക്രൂരൻമാരെയാണ് സൃഷ്ടിക്കുക.
തല്ലുന്നതും ചീത്ത പറയുന്നതും പരിഹസിക്കുന്നതും ശകാരിക്കുന്നതും ശപിക്കുന്നതും താരതമ്യംചെയ്യുന്നതും ഭയപ്പെടുത്തുന്നതും സ്നേഹത്തിൻ്റെ നിരാസമാണ്. വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കാൻ മാത്രമേ ഇത്തരം പ്രവർത്തികൾ ഉപകരിക്കു.
വേദനിപ്പിച്ചാൽ ആരായാലും അകന്നുപോകും. സന്തോഷം നൽകിയാൽ അടുക്കുകയും ചെയ്യും . ക്രൂരത കാണിച്ചാൽ ആനക്ക് മദം പൊട്ടുന്നതുപോലെ ഒരു ദിവസം മാതാപിതാക്കളെ അത്ഭുതപ്പെടുത്തമാറ് മക്കൾ പൊട്ടിത്തെറിക്കും. പിന്നെ നാശങ്ങളുടെ വേലിയേറ്റമാകും സംഭവിക്കുക.
സ്നേഹാനുഭവങ്ങൾ, സ്നേഹ സ്പർശം, ആശ്വസിപ്പിക്കൽ, പ്രചോദിപ്പിക്കൽ, അംഗീകരിക്കൽ, പരിഗണിക്കൽ, അഭിനന്ദിക്കൽ തുടങ്ങിയ എണ്ണമറ്റ ഇടപെടലുകളിലൂടെയാണ് കുട്ടികളുടെ തലച്ചോറ് വ്യത്യസ്തമായ കഴിവുകൾ നേടുന്നത്. അവ തലച്ചോറിലെ സർക്യൂട്ടുകളിൽ വ്യത്യാസം ഉണ്ടാക്കുന്നു. അനുഭവങ്ങൾ തലച്ചോറിന്റെ ഘടനയെ മാറ്റുന്നുണ്ട്. പോസിറ്റീവ് അനുഭവങ്ങൾ ജീവിതത്തെ സന്തോഷ പൂരിതമാക്കും.
വീട്ടിലും വിദ്യാലയത്തിലുമാണ് കുട്ടികളുടെ സ്വഭാവരൂപവത്ക്കരണം നടക്കുക. രണ്ടിടത്തും സ്നേഹവും പരിഗണനയും സുരക്ഷിതത്വബോധവും ലഭിക്കണം. മന:ശാസ്ത്രജ്ഞനായ യൂങ് പറയുന്നു; "സൗഹാർദ്ദാന്തരീക്ഷവും ഊഷ്മളതയുമാണ്ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളർച്ചയ്ക്ക് അനുപേക്ഷണീയമായി വേണ്ടത് ".
വനിതാ - ശിശു വകുപ്പ് മുമ്പ് വീടുകളിലെ സാഹചര്യങ്ങൾ കണ്ടെടുത്താനുള്ള "വൾനറബിലിറ്റി മാപ്പിങ്" നടത്തിയിരുന്നു. സംസ്ഥാനത്ത് അരക്ഷിതരായ സാഹചര്യത്തിൽ 5.5 ലക്ഷം കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വീണ്ടും ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട സംരക്ഷണവും കൗൺസലിംഗും നൽകാൻ വനിതാ - ശിശു വകുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.
കുടുംബങ്ങളിൽ കുട്ടികൾ അരക്ഷിതരായി മാറുന്നതിന്റെ പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കുടുംബ പ്രശ്നങ്ങളാണ് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിലേക്ക് നയിക്കുന്നത്.
വേർപിരിഞ്ഞ് താമസിക്കുന്ന കുടുംബങ്ങൾ, സ്ഥിരമായ കലഹങ്ങൾ, കുട്ടികളോടുള്ള സ്നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാ നടപടികൾ, മാതാപിതാക്കളുടെ പൊരുത്തക്കേടുകൾ, ധാർമ്മിക അധ:പതനം, മാതാപിതാക്കളുടെ രണ്ടാം വിവാഹം, ഒളിച്ചോട്ടം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ കുട്ടികളെ അരക്ഷിതരാക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ പല കുട്ടികളും ക്രൂരത കാട്ടുന്നുവരാണ്. കാരണങ്ങൾ തിരക്കിയാൽ അവരിൽ പലരും ബാല്യത്തിൽ ഏറ്റ മുറിവുമായി മുന്നോട്ടു നീങ്ങിയവരാണെന്ന് കാണാം.
ചിന്തകനായ ആന്റേഴ്‌സൺ പറയുന്നു ; "80 ശതമാനം കുറ്റവാളികളും സ്നേഹമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. സ്നേഹരാഹിത്യം ക്രൂരതകളുടെ മാനങ്ങളിലേക്കാണ് ഒരുവനെ നയിക്കുന്നത്. "മന:ശാസ്ത്രജ്ഞ ലോനോൾട്ടോ പറയുന്നു; "കുടുംബ സാഹചര്യവും കുട്ടികളെ താന്തോന്നികളും ചട്ടമ്പികളും ആക്കും. പകയുമായി വളർന്ന കുട്ടി ആക്രമണ സ്വഭാവം കാണിക്കും. "
ഒരു കുട്ടിയുടെ ശാരീരിക വളർച്ചയ്ക്ക് നല്ല ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം എന്നിവ ആവശ്യമാണ്. മാനസിക വളർച്ചയ്ക്ക് പരിലാളന, സുരക്ഷിതത്വം, അംഗീകാരം, വ്യക്തി മഹത്വം, പ്രോത്സാഹനം എന്നിവയും ആവശ്യമാണ്. കൂടാതെ ആത്മീയ വളർച്ചക്കും ധാർമിക ജീവിതത്തിനും അനുകൂലമായ സാഹചര്യങ്ങളും കുടുംബത്തിൽ ഉണ്ടാകണം. എങ്കിൽ മാത്രമേ നല്ല ഒരു തലമുറ ഇവിടെ രൂപീകൃതമാവുകയുള്ളൂ.
ചെറുപ്പത്തിൽ വളരെയധികം പ്രോത്സാഹനങ്ങളും സ്നേഹലാളനകളുംഅംഗീകാരവും പരിഗണനയും ലഭിച്ച കുട്ടികളാണ് വിജയികളായിത്തീരുന്നത്. നമ്മൾ സൃഷ്ടിക്കേണ്ടത് വിജയികളായി മാറുന്നവരെയാണ്. അതുകൊണ്ട് ജീവിതശൈഥില്യങ്ങളുടെയും ദുർമാർഗ്ഗങ്ങളുടെയും ഇരകളായി കുട്ടികൾ മാറാതിരിക്കാൻ നമുക്ക് ജാഗ്രത പുലർത്താം.
കുടുംബങ്ങളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും ജാഗ്രതയുടെ കരവലയത്തിൽ സുരക്ഷിതരായി നമ്മുടെ ശിശുക്കൾ സന്തോഷത്തോടെ, സ്നേഹം അനുഭവിച്ച് സംതൃപ്തരായി വളരട്ടെ. രാഷ്ട്രഭാവി അതുവഴി ശോഭനമാകട്ടെ.
(ട്രെയിനറും മെൻ്ററുമായ ലേഖകൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ് - 8075789768)