/sathyam/media/media_files/UHWufChuc8Z2CkWLQkWA.jpg)
2030 ൽ ഇന്ത്യയുടെ പ്രതിശീർഷവരുമാനം 4000 ഡോളറായി മാറും, ഒപ്പം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയുമാകും.
അപ്പോഴും കേരളത്തിന്റെ നില പരുങ്ങലിലാകുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയുടെ ലോകനിലവാരം അഞ്ചാമതാണ്. മൂന്നാം സ്ഥാനത്ത് ജപ്പാനും നാലാം സ്ഥാനത്ത് ജർമ്മനിയും നിലകൊള്ളുന്നു.
2023 ൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2450 ഡോളറാണ്. 2030 ൽ ഇത് 70 % വർദ്ധനയോടെ 4000 ആയി ഉയരുന്നതോടുകൂടി ഇന്ത്യ, അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറി മൊത്തം GDP ഏകദേശം 6 ട്രില്യൺ ഡോളറായി കുതിച്ചുയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ഉൽപ്പാദനമേഖലയും കയറ്റുമതിയും വലിയതോതിൽ ഉയർന്നതാണ് കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ അസൂയാവഹമായ വളർച്ചയ്ക്ക് കാരണമായത്. 2022 -23 ൽ ഇന്ത്യയുടെ കയറ്റുമതി 1.2 ട്രില്യൺ ഡോളറായിരുന്നെങ്കിൽ 2030ൽ അത് 2.1 ട്രില്യൺ ആകുമെന്നാണ് അനുമാനം.
പാശ്ചാത്യരാജ്യങ്ങളിലും, ഗൾഫ് മേഖലകളിലും, അമേരിക്കയിലും ഒക്കെയുള്ള ഇന്ത്യയുടെ മാൻപവറും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ സ്വീകാര്യതയുമാണ് ഈ വളർച്ചയ്ക്കുള്ള പ്രധാന കാരണങ്ങൾ.
2001 ൽ 460 ഡോളർ മാത്രമായിരുന്ന ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2011ൽ 1413 ഡോളറും 2021ൽ 2150 ഡോളറുമായി ഉയർന്നു.
ഇന്ത്യ ഒരു അപ്പർ മിഡിൽ ക്ലാസ്സ് ( Upper Middle Class) ശ്രേണിയിലെ രാജ്യമായി 2030 ൽ മാറുമ്പോൾ അഭിവൃദ്ധിപ്പെടുന്ന സംസ്ഥാനങ്ങളായി തെലുങ്കാന, ഡൽഹി, കർണാടക , ഹരിയാന,ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവയിൽനിന്നും ഇന്ത്യയുടെ മൊത്തം GDPയുടെ 20 % മാണ് ലഭിക്കുക. ഈ സംസ്ഥാനങ്ങളിലെ പ്രതിശീർഷാവരുമാനം 6000 ഡോളറായി ഉയരുകയും ചെയ്യും.
അതേസമയം ഉത്തർപ്രദേശ് ,ബീഹാർ തുടങ്ങിയ ഇന്ത്യയുടെ 25 % ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ 2030 ൽ 2000 ഡോളറിലും താഴെയെന്ന പ്രതിശീർഷവരുമാനവുമായി മോശം നിലയിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്.
നിലവിൽ പ്രതിശീർഷ വരുമാനത്തിൽ ഗോവ ,സിക്കിം, ഡൽഹി, ചണ്ഡീഗഡ്, കർണ്ണാടക, ഹരിയാന, തെലുങ്കാന, ഗുജറാത്ത്, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവയ്ക്ക് പിറകിലാണ് കേരളത്തിന്റെ നിലയെങ്കിൽ 2030 ലെ റിപ്പോർട്ടിൽ കേരളത്തെപ്പറ്റി പ്രത്യേക പരാമർശമില്ല എന്നതാണ് ശ്രദ്ധേയം.