കെ ഫോണ്‍ കേരളത്തിന്റെ വളര്‍ച്ചയുടെ പുതു കണക്ടിവിറ്റി

author-image
സത്യം ഡെസ്ക്
New Update
സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കെഎസ്ഇബി
ഇന്റര്‍നെറ്റ് ലഭ്യത ഓരോ വ്യക്തിയുടേയും ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല. അതിന്റെ തുടര്‍ച്ചയെന്നോണം സമൂഹത്തിലാകെയും മാറ്റങ്ങളുടേയും വളര്‍ച്ചയുടേയും പ്രതിഫലനങ്ങളുണ്ടാവുകയും ചെയ്യും. ഒരു വിദ്യാര്‍ത്ഥിയുടെ മുന്നില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തെളിയുന്നത് അറിവിന്റെയും അവസരങ്ങളുടേയും വലിയ വാതായനങ്ങളാണ്.
Advertisment
അതുപോലെ അനുയോജ്യവും ഏറ്റവും മികച്ചതുമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍, പുതിയ ബിസിനസ് ഐഡിയകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ തെളിച്ചം നല്‍കാന്‍, അതുമല്ലെങ്കില്‍ നിലവിലുള്ള സംരംഭങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിനുള്ള സാധ്യതകളറിയുവാന്‍, അതിരില്ലാത്ത വിനോദ മാര്‍ഗങ്ങള്‍...

അത്തരത്തില്‍ ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമെന്ന് പറയാവുന്ന തരത്തിലേക്ക് തന്നെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച എത്തിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് ലഭ്യതയുള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള ഡിജിറ്റല്‍ ഡിവൈഡ് സമൂഹത്തെയാകെ രണ്ട് തട്ടിലാക്കുകയും അറിവിന്റേയും അവസരങ്ങളുടേയും മറ്റൊരു തരത്തിലുള്ള വിഭജനത്തിന് കാരണമാവുകയും ചെയ്യുമെന്നതും ഇതിന്റെ മറ്റൊരു വശമാണ്. ഇവിടെയാണ് നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ പ്രാധാന്യം.
ഏറ്റവും കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെവിടെയും ലഭ്യമാകുന്ന കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പദ്ധതിയിലൂടെ വിപ്ലവകരമായ ഒരു ചുവട് വയ്പ്പിലേക്കാണ് നമ്മുടെ സംസ്ഥാനം സാക്ഷിയായത്. സംസ്ഥാനത്തുടനീളമുള്ള വീടുകളിലും സ്ഥാപനങ്ങളിലും ഏറ്റവും കുറഞ്ഞ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, സര്‍ക്കാര്‍ ഓഫീസുകളിലെ കണക്ടിവിറ്റി കെ ഫോണിലേക്ക്, ഏറ്റവും പ്രധാനമായി ട്രൈബല്‍ മേഖലകള്‍ ഉള്‍പ്പെടെ ഭൂമിശാസ്ത്രപരമായി വെല്ലുവിളികളുള്ള സ്ഥലങ്ങളില്‍ അടക്കം നിലവില്‍ കെ ഫോണ്‍ സേവനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനാണ് കെ ഫോണ്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്.

സാങ്കേതിക സൗകര്യങ്ങളുടെ ഗുണഫലങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളിലേക്കും എത്തിച്ചേരണമെന്ന കേരള സംസ്ഥാന സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ കാഴ്ചപ്പാടിന്റെ ഫലമാണ് കെഫോണ്‍ അഥവാ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റുവര്‍ക്ക്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ഡിജി കേരളം എന്ന ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ട്. 2025 നവംബര്‍ ഒന്നാം തീയ്യതിയോടെ കേരളത്തിലെ കുടുംബങ്ങളെ സമ്പൂര്‍ണമായും ഡിജിറ്റലി സാക്ഷരരാക്കുക എന്ന ലക്ഷ്യമാണ് ഇ പദ്ധതിയ്ക്കുള്ളത്. ഇത്തരം പദ്ധതികള്‍ക്കുള്ള പിന്തുണയും കെ ഫോണ്‍ നല്‍കുന്നു.


വളരെ വിപുലമായ നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ കെ ഫോണിനുണ്ട്. മറ്റ് ഐസ്പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാണെന്നര്‍ഥം. 31153 കിലോ മീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെഫോണ്‍ നിലവില്‍ പൂര്‍ണസജ്ജമാണ്. ഐഎസ്പി ലൈസന്‍സും ഒപ്പം ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ്ങ് ഡിസ്റ്റന്‍സ്സ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍. ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്. നെറ്റുവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റുവര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റുവര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റുവര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്.

ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്. ഇതിനോടകം 23,960 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 2275 ആണ്. കൊമേഴ്സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 53,906 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 5,237 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.

ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെ ഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. ആവശ്യകതയനുസരിച്ച് കിലോ മീറ്ററിന് പ്രതിവര്‍ഷം 20,000 മുതല്‍ 40,000 രൂപ നിരക്കില്‍ ഡാര്‍ക്ക് ഫൈറര്‍ ലീസിന് നല്‍കാം. ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഇത്തരത്തില്‍ നല്‍കിക്കഴിഞ്ഞു.

എയര്‍ടെല്‍, ജിയോ എന്നിങ്ങനെ എല്ലാ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇക്കാര്യത്തില്‍ കെഫോണിനെ സമീപിക്കുന്നുണ്ട്. ഇതിന് പുറമേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 212 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 263 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. 6307 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഏഴ് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ 85,853 സബ്സ്‌ക്രൈബേഴ്സാണ് കെഫോണിന് ഉള്ളത്. 3,748 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.


കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകള്‍ക്ക് പുറമേ സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ വിവിധ മുന്‍നിര സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനം കെ ഫോണ്‍ നല്‍കി വരുന്നു. 2025ഓടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കെഫോണ്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.


സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ കെഫോണ്‍ മുഖേന നല്‍കിവരുന്നുണ്ട്. അതിന് പുറമേ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ട്രൈബല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കണക്ടിംഗ് ദി അണ്‍കണക്ടഡ് എന്ന പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു. നിലവില്‍ ഈ പദ്ധതി മുഖേന കോട്ടൂരില്‍ 103 കുടുംബങ്ങളിലും അട്ടപ്പാടിയില്‍ 300 കുടുംബങ്ങളിലും ഇതിനോടകം കണക്ടിവിറ്റി നല്‍കിക്കഴിഞ്ഞു.
 സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലും ഇത്തരത്തില്‍ കണക്ഷനുകള്‍ ലഭ്യമാക്കി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഏതെങ്കിലും കാരണത്താല്‍ നെറ്റുവര്‍ക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചാല്‍ പരമാവധി 4 മണിക്കൂറിനുള്ളില്‍ കെ ഫോണ്‍ കണക്ടിവിറ്റി റീസ്റ്റോര്‍ ചെയ്യും. സേവനങ്ങളില്‍ തടസ്സങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ റിഡന്റന്‍സി സംവിധാനവും കെ ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്.


നിലവില്‍ കെഫോണ്‍ പദ്ധതി ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണത്തിലേക്കും കടക്കുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തുന്ന ഒടിടി പ്ലാറ്റ്ഫോം ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കും.
 ഒ.ടി.ടിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്ത ഘട്ട നടപടികള്‍. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ലൈസന്‍സിനുള്ള കെഫോണിന്റെ ശ്രമങ്ങളും തുടരുകയാണ്.


എങ്ങനെയെടുക്കാം കെഫോണ്‍ കണക്ഷന്‍?

മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും.

1. 18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.

2. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.

3. www.kfon.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.

299 രൂപമുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെഫോണില്‍ ലഭ്യമാണ്. താല്‍പര്യമുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാം. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
3 മാസത്തെ നിരക്കുകള്‍ ഒരുമിച്ച് നല്‍കിയാല്‍ 15 ദിവസത്തെ അധിക വാലിഡിറ്റിയും 6 മാസത്തെ നിരക്കുകള്‍ ഒരുമിച്ച് നല്‍കിയാല്‍ 30 ദിവസത്തെ അധിക വാലിഡിറ്റിയും 12 മാസത്തെ നിരക്ക് ഒരുമിച്ച് നല്‍കിയാല്‍ 60 ദിവസത്തെ അധിക വാലിഡിറ്റിയും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.
 കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കാം. ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും കെഫോണ്‍ കൂടുതല്‍ ജനകീയമാകുകയാണ്.


കെ ഫോണില്‍ സൗജന്യ ബി.പി.എല്‍ കണക്ഷനുകള്‍ക്കായും അപേക്ഷിക്കാം

സൗജന്യ ബി.പി.എല്‍ കണക്ഷനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കുവാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.


മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇതിലൂടെ കെഫോണ്‍ പരിശ്രമിക്കുന്നത്.
 
അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും.
 
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം തന്നെ ഉറ്റുനോക്കുന്ന കേരള സര്‍ക്കാറിന്റെ പദ്ധതികളിലൊന്നാണ് കെ ഫോണ്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഐഎസ്പി എന്ന നിലയില്‍ വിപണിയിലെ കിടമത്സരങ്ങള്‍ക്ക് വിധേയമാകുമ്പോഴും ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുവാന്‍ കെ ഫോണിന് സാധിക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്ഥിരതയുള്ള ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ കെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണിലൂടെ സംസ്ഥാന സര്‍ക്കാരും പരിശ്രമിക്കുന്നത്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്നത് കൂടി നാം ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
കെ ഫോണിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അടസ്ഥാന ജനവിഭാഗങ്ങളിലെ യുവ ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന അവസരങ്ങള്‍ വളരെ വലുതാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കിക്കിക്കൊണ്ടും മികച്ച ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കിക്കൊണ്ട് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചുകൊണ്ടും സംസ്ഥാനത്തെ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളായി വളരുവാന്‍ കെ ഫോണിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള നിരനതര ശ്രമങ്ങളും കെ ഫോണ്‍ നടത്തിവരുന്നു.

Advertisment