സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് 'മദ്യ' കേരളത്തെ. ഓരോ വര്‍ഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാന്‍ പര്യാപ്തമാകും വിധത്തിലാണ്. മദ്യ ഉപഭോ​ഗം കൂടുന്നതോടെ രോ​ഗങ്ങളും റോഡപകടങ്ങളും വർധിക്കും. നാട് മുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവ്  നിറയണം എന്നാണ് സർക്കാരിന്റെ ചിന്ത! നടപ്പാക്കേണ്ടത് ലഹരി രഹിത കേരളമാണ്

പുതിയ അബ്കാരി നയം പ്രാവര്‍ത്തികമാക്കുന്നതോടെ  മദ്യത്തില്‍ മയങ്ങിപ്പോയ ഒരു നാടായി കേരളം പരിണമിക്കും

author-image
സത്യം ഡെസ്ക്
Updated On
New Update
charly paul

'ദ്യരഹിത കേരള'മാണ്  ഇടതുമുന്നണി ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്‍റെ നടപടികളെല്ലാം 'മദ്യ' കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 

Advertisment

2021 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയാണ്; 'മദ്യത്തിന്‍റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി  സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ഒരു ജനകീയ ബോധവത്ക്കരണപ്രസ്ഥാനത്തിന് രൂപം നല്‍കും' 

സമാനമായ വാഗ്ദാനം 2016 ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരുദിവസംപോലും ഈ വാഗ്ദാനം പാലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതു മാത്രമല്ല, ഓരോ വര്‍ഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാന്‍ പര്യാപ്ത മാകും വിധത്തിലാണ്.  

സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റസ്റ്ററന്‍ററുകളില്‍ ടൂറിസം സീസണില്‍ ബിയറും വൈനും അനുവദിക്കാനും ഐടി പാര്‍ക്കുകളിനു സമാനമായി വ്യവസായ പാര്‍ക്കുകളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് നല്‍കുമെന്നതാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്‍റെ മദ്യനയത്തിന്‍റെ കാതല്‍. 

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പ്പാദനവും വിതരണവും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരള ടോഡി എന്നപേരില്‍ കള്ള് വില്പനയും തകൃതിയാക്കാനുദ്ദേശിക്കുന്നു. 

അടഞ്ഞുകിടക്കുന്ന 250 ബിവറേജ് ഔട്ട്ലെറ്റുകള്‍ തുറന്ന് വിതരണ ശൃംഖല ശക്തമാക്കുമെന്നും ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്തു തന്നെ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാനുമൊക്കെയാണ് സര്‍ക്കാരിന്‍റെ പരിപാടി. 

പുതിയ അബ്കാരി നയം പ്രാവര്‍ത്തികമാക്കുന്നതോടെ  മദ്യത്തില്‍ മയങ്ങിപ്പോയ ഒരു നാടായി കേരളം പരിണമിക്കും. മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും എന്നാല്‍ മദ്യം പരമാവധി ലഭ്യമാക്കി മദ്യവില്‍പ്പന കൂട്ടുക, മദ്യപരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, അതുവഴി പരമാവധി വരുമാനമു ണ്ടാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. 

നാട് മുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവ്  നിറയണം. ഇപ്പോള്‍ തന്നെ കേരളീയരുടെ മദ്യ ഉപഭോഗം വളരെ കൂടുതലാണ്. സംസ്ഥാനത്ത് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ മദ്യം വിറ്റഴിയുണ്ടെന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഇതിനുപുറമേയാണ് കള്ള് വില്‍പ്പനയും മറ്റും. ഇതെല്ലാം കൂടി പ്രതിദിനം 50 കോടിയിലധികം രൂപ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. മദ്യനയം ഉദാരമാക്കുന്നതിലൂടെ പ്രതിദിനവരുമാനം 75 കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ആവോളം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. മദ്യം സുലഭമാകുന്നതോടെ മദ്യഉപഭോഗം വീണ്ടും കൂടും അത് സമൂഹത്തില്‍ ക്രമേണ അരാജകത്വം സൃഷ്ടിക്കും. മദ്യജന്യ കരള്‍ രോഗങ്ങളും ഉദരരോഗങ്ങളും ഒരു പകര്‍ച്ചവ്യാധിപോലെ പകരാനിടയുണ്ട്. മദ്യപിച്ചുള്ള റോഡപകടങ്ങള്‍ വര്‍ദ്ധിക്കും. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കേണ്ട ചെറുപ്പക്കാരെത്തന്നെയായിരിക്കും മദ്യജന്യരോഗങ്ങള്‍ പിടികൂടുക. 

പുതിയ മദ്യനയം പൊതുജനാരോഗ്യത്തെ ബലികഴിക്കുന്നതായി മാറും. ഐ.ടി പാര്‍ക്കുകള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ തൊഴിലിടങ്ങളെ മദ്യവത്കരിക്കുന്നത് യുവ പ്രെഫഷനുകളെ തകര്‍ക്കാനെ ഉപകരിക്കൂ. 

ഉണര്‍വോടെ, ജാഗ്രതയോടെ, തൊഴില്‍ ചെയ്യേണ്ട തൊഴിലിടങ്ങള്‍ ഇനി സാമൂഹ്യ അരാജകത്വത്തിന്‍റെ വേദിയാകും. തൊഴിലെടുക്കുന്നവരില്‍ ശാരീരിക-മാനസിക പ്രശ്നങ്ങള്‍, ഇടയ്ക്കിടെ ജോലിയില്‍നിന്ന് വിട്ട്നില്‍ക്കല്‍, ഉല്‍പ്പാദനക്ഷമതയിലെ മാന്ദ്യം, സഹകരണമില്ലായ്മ, തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥ, ഉറങ്ങുന്ന ശീലം, അപകടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഈ നയം മൂലം സംഭവിക്കും. 

പഴവര്‍ഗങ്ങ ളില്‍ നിന്ന് വീര്യംകുറഞ്ഞ മദ്യമെന്നത് വലിയ കെണിയാണ്. പഴവര്‍ഗങ്ങളില്‍നിന്ന് മദ്യത്തെക്കാള്‍ വിലയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പലതും നിര്‍മിക്കാമെന്നിരിക്കെ അതൊന്നും പ്രോത്സാഹിപ്പിക്കാതെ മദ്യലോബിക്ക് കര്‍ഷകരെക്കൂടി അടിയറവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. 

ഇനിയാരെങ്കിലും മദ്യപാനത്തില്‍ നിന്ന്  വിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അവരെക്കൂടി മദ്യപരാക്കി മാറ്റാനാണ് വീര്യംകുറഞ്ഞ മദ്യം നിര്‍മിക്കുന്നത്. കേരള മന:സാക്ഷിയെ ഞെട്ടിക്കുന്ന ഈ മദ്യനയം തിരുത്തണം. 

മദ്യം ഏറ്റവും വലിയ സമൂാഹ്യ വിപത്താണെന്ന് 
പ്രകടനപത്രികയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ ആ സാമൂഹ്യവിപത്തിനെ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ലഹരി രഹിത കേരളം നടപ്പാക്കണം. (8075789768) 

- അഡ്വ. ചാര്‍ളി പോള്‍

Advertisment