കോഴിക്കോട്: സ്ത്രീകളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.
അയോദ്ധ്യാ വിധിക്ക് ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ ആരാധനാലയങ്ങളൊന്നും സുരക്ഷിതമല്ലെന്ന് ഗ്യാന്‍വാപി സംഭവം തെളിയിക്കുന്നു. ഭരണഘടനയില്‍ നിന്ന് മതേതരത്വം എടുത്തുകളയണമെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ തല താഴ്ന്നു പോകുന്നു. ആര്‍.എസ്.എസ് അല്ല ഭരണഘടനയാണ് വഴി കാട്ടിയെന്ന് പൗരന്മാര്‍ ഉറക്കെ പറയണം. ബി.ജെ.പി ഭരണഘടനയ്ക്ക് പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് മനുസ്മൃതിയാണ്. കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിം ജനതയ്ക്കുണ്ടാകുന്ന ആകുലതയെ ചൂഷണം ചെയ്ത് വര്‍ഗീയമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും. വിദ്വേഷ പ്രചാരണങ്ങളും പ്രസംഗങ്ങളും നടത്തുന്നവരെ മറ്റ് സംസ്ഥാനങ്ങളില്‍ മാലയിട്ട് ആരാധിക്കുമ്ബോള്‍, ഏത് നേതാവിനെയും ജയിലലടയ്ക്കാന്‍ കെല്‍പ്പുള്ള ഭരണാധികാരി കേരളത്തിലുണ്ടെന്നത് മാതൃകയാണെന്നും വൃന്ദ പറഞ്ഞു.
മേയര്‍ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുള്ള കോയ മദനി, ഡോ.കെ.ടി.ജലീല്‍, പി.മോഹനന്‍, അഡ്വ.പി.സതീദേവി, യു.ഹേമന്ദ് കുമാര്‍, ഫാദര്‍ മാത്യൂസ് വാഴക്കുന്നം, എ.എ.നാസര്‍, ഒ.പി.അഷ്റഫ്, കെ.പി. രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, എ.പ്രദീപ് കുമാര്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു.